വാഷിംഗ്‌ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ, മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ഭയന്ന് സുരക്ഷിതമായ ഭൂഗർഭ അറകൾ (ബങ്കറുകൾ) നിർമ്മിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്.
പ്രമുഖ അമേരിക്കൻ ബങ്കർ നിർമ്മാണ കമ്പനിയായ 'അറ്റ്‌ലസ് സർവൈവൽ ഷെൽട്ടേഴ്‌സ്' ആണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. സാധാരണക്കാരേക്കാൾ ഉപരിയായി വൻകിട കമ്പനി മേധാവികളും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മന്ത്രിസഭയിലെ അംഗങ്ങളും വരെ സുരക്ഷിത കേന്ദ്രങ്ങൾക്കായി തങ്ങളെ സമീപിക്കുന്നുണ്ടെന്ന് കമ്പനി സ്ഥാപകൻ റോൺ ഹബാർഡ് വ്യക്തമാക്കി.
യുദ്ധം ആരംഭിച്ചതിനുശേഷം ബങ്കറുകൾക്കായുള്ള അന്വേഷണങ്ങളിൽ പത്തിരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നത്. ഏകദേശം പതിനേഴ് ലക്ഷം രൂപ മുതൽ നാല്പത്തിരണ്ട് കോടി രൂപ വരെ വിലമതിക്കുന്ന വിവിധതരം ഭൂഗർഭ അറകളാണ് കമ്പനി നിർമ്മിച്ച് നൽകുന്നത്.
മിസൈൽ ആക്രമണങ്ങളെയും ആണവ വികിരണങ്ങളെയും പ്രതിരോധിക്കാൻ ശേഷിയുള്ളവയാണിവ. നിലവിൽ പ്രതിമാസം പതിനേഴ് കോടി രൂപയുടെ വിറ്റുവരവുള്ള കമ്പനി, അടുത്ത മാസത്തോടെ ഇത് നാനൂറ് കോടി രൂപ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃഷിക്കാരൻ വിളവെടുപ്പുകാലത്ത് അധ്വാനിക്കുന്നതുപോലെയാണ് ഈ യുദ്ധകാലത്തെ തങ്ങളുടെ പ്രവർത്തനമെന്ന് ഹബാർഡ് വിശേഷിപ്പിച്ചു.
സമ്പന്നരായ ബിസിനസ് പ്രമുഖരും യാഥാസ്ഥിതിക ചിന്താഗതിക്കാരായ സിഇഒമാരുമാണ് പ്രധാന ഉപഭോക്താക്കൾ. ഫെയ്‌സ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിനായി ഹവായ് ദ്വീപിൽ കമ്പനി നേരത്തെ തന്നെ അത്യാധുനിക ബങ്കർ ഒരുക്കിയിരുന്നു.
ട്രംപിന്റെ മന്ത്രിസഭയിലെ രണ്ട് അംഗങ്ങൾ ഇതിനോടകം തന്നെ തങ്ങൾക്ക് ബങ്കർ വേണമെന്ന് ആവശ്യപ്പെട്ട് സന്ദേശം അയച്ചതായും ഹബാർഡ് അവകാശപ്പെടുന്നു. അമേരിക്കയിൽ മാത്രമല്ല, ദുബായ് പോലുള്ള നഗരങ്ങളിലെ സമ്പന്നരും നിലവിലെ മിഡിൽ ഈസ്റ്റ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരം സുരക്ഷിത കേന്ദ്രങ്ങൾക്കായി ഓർഡറുകൾ നൽകുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
