ന്യൂയോര്‍ക്ക്: ഭൂമിക്ക് ചന്ദ്രനെ കൂടാതെ രണ്ടാമതൊരു ഉപഗ്രഹം കൂടി ഉണ്ടാകുമെന്ന് ശാസ്ത്രലോകം. അടുത്ത ആറ് ദശാബ്ദക്കാലം 2025 പിഎന്‍ 7 എന്ന് പേരുള്ള ഒരു കുഞ്ഞന്‍ ഛിന്നഗ്രഹം ഭൂമിയെ വലം വെക്കാനെത്തുമെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍. ഇതാണ് ഫലത്തില്‍ ഭൂമിക്ക് രണ്ടാമതൊരു ചന്ദ്രനെ കൂടി സൃഷ്ടിച്ചിരിക്കുന്നത്.
2025 ഓഗസ്റ്റിലാണ് ഹവായിയില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. 19 മീറ്റര്‍ മാത്രമാണ് ഈ ഛിന്നഗ്രഹത്തിന്റെ വ്യാസം. പതിറ്റാണ്ടുകളോളം ഇത് ഭൂമിയെ പിന്തുടര്‍ന്നേക്കാമെന്നാണ് അവര്‍ പറയുന്നത്.
2025 ല്‍ ഈ കുഞ്ഞന്‍ ഗ്രഹം ഭൂമിയുടേതിന് സമാനമായ ഭ്രമണപഥത്തിലാണ് സൂര്യനെ വലം വെക്കുക. അതായത് രണ്ടും ഒന്നിച്ച് സഞ്ചരിക്കുന്നത് പോലെയുണ്ടാകും അത്. എന്നാല്‍ ചന്ദ്രനെ പോലെ ഭൂമിയുടെ ഗുരുത്വബലവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നായിരിക്കില്ല ഈ ഛിന്നഗ്രഹം. ചെറിയ രീതിയില്‍ ഇതിന്റെ സഞ്ചാരത്തെ ഭൂമിയുടെ ആകര്‍ഷണ ബലം സ്വാധീനിക്കുമെങ്കിലും അതിനെ ശാശ്വതമായി പിടിച്ച് നിര്‍ത്താന്‍ സാധിക്കില്ല.
താത്കാലികമായി സൂര്യനെ വലം വെക്കുന്ന ഭൂമിയുടെ അതേ വേഗം തന്നെ കൈവരിക്കുകയും നിശ്ചിത കാലത്തേക്ക് ഒരുപോലെ സഞ്ചരിക്കുകയും ചെയ്യുന്ന ഈ ഛിന്നഗ്രഹത്തെ ക്വാസി മൂണ്‍ എന്നാണ് വിദഗ്ദര്‍ വിളിക്കുന്നത്. വലിപ്പക്കുറവും തിളക്കക്കുറവും കാരണം ഇത് ഭൂമിയില്‍ നിന്ന് അദൃശ്യമായി തുടരുകയും ചെയ്യുമെന്നാണ് വിശ്വസിക്കുന്നത്.
നാസയുടെ പ്രവചനം അനുസരിച്ച് 2083 വരെ കൃത്യമായി പറഞ്ഞാല്‍ 58 വര്‍ഷക്കാലം ഈ ഛിന്നഗ്രഹം സൂര്യനെ ചുറ്റുന്ന ഭ്രമണപഥത്തില്‍ ഭൂമിയെ പിന്തുടരുകയും ക്രമേണ ശൂന്യാകാശത്തേക്ക് അകന്ന് പോവുകയും ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
