ഡൽഹി: ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിൻ്റെ ബിജു ജനതാദൾ എൻഡിഎയിൽ ചേരുമെന്ന് സൂചന. ബുധനാഴ്ച ബിജെഡി നേതാക്കൾ നവീൻ പട്‌നായിക്കിൻ്റെ ഔദ്യോഗിക വസതിയായ നവീൻ നിവാസിൽ സമ്മേളനം ചേർന്നതോടെയാണ് അഭ്യൂഹങ്ങൾ.
ബി.ജെ.പിയുടെ ഒഡീഷ അധ്യക്ഷൻ മൻമോഹൻ സമാൽ ഉൾപ്പെടെയുള്ളവരും ഡൽഹിയിലും യോഗം ചേർന്നു. ബിജെപി-ബിജെഡി സഖ്യം രൂപീകരിക്കുന്നതിൻ്റെ ഭാഗമായാണ് ഇതെന്നാണ് റിപ്പോർട്ട്. ഇരുപാർട്ടികളും തമ്മിൽ സന്ധിയായാൽ സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളിൽ വൻ മാറ്റമുണ്ടാകും.
15 വർഷം മുമ്പാണ് ബിജെഡി എൻഡി വിട്ടത്. പതിനൊന്ന് വർഷത്തെ കൂട്ടുകെട്ട് ഉപേക്ഷിച്ചാണ് പട്നായിക്കും സംഘവും അന്ന് മുന്നണി വിട്ടത്. ഔദ്യോഗികമായി അറിയിപ്പൊന്നും ഉണ്ടായിട്ടില്ലെങ്കിലും ബിജെഡി വൈസ് പ്രസിഡൻ്റും എംഎൽഎയുമായ ദേബി പ്രസാദ് മിശ്ര ചർച്ചകൾ നടന്നതായി സ്ഥിരീകരിച്ചു.
എന്നാൽ സഖ്യം രൂപീകരിക്കുന്നതിന് കുറിച്ച് കൂടുതലൊന്നും പറയാൻ കൂട്ടാക്കിയിട്ടില്ല. "ബിജു ജനതാദൾ ഒഡീഷയിലെ ജനങ്ങളുടെ താത്പര്യങ്ങൾക്ക് മുൻഗണന നൽകും. ഈ വിഷയത്തിൽ സഖ്യ ചർച്ചകൾ നടന്നിരുന്നു," നവീൻ നിവാസിൽ നടന്ന യോഗത്തിന് ശേഷം മിശ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ലോക്‌സഭാ- നിയമസഭാ തിരഞ്ഞെടുപ്പിലെ തന്ത്രങ്ങൾ സംബന്ധിച്ച് ബിജെഡി അധ്യക്ഷനും മുഖ്യമന്ത്രിയുമായ നവീൻ പട്‌നായിക്കിൻ്റെ നേതൃത്വത്തിൽ പാർട്ടിയുടെ മുതിർന്ന നേതാക്കളുമായി വിപുലമായ ചർച്ച നടന്നതായി ബിജെഡി പുറത്തിറക്കിയ പത്രക്കുറിപ്പിലും പറയുന്നു.
21 ലോക്‌സഭാ സീറ്റുകളും 147 അസംബ്ലി സീറ്റുകളുമാണ് ഒഡിഷയിലുള്ളത്. 2019ലെ തിരഞ്ഞെടുപ്പിൽ ബിജെഡിയും ബിജെപിയും യഥാക്രമം 12, എട്ട് പാർലമെൻ്റ് മണ്ഡലങ്ങളും 112, 23 നിയമസഭാ മണ്ഡലങ്ങളും നേടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്