ഇന്ത്യന്‍ സര്‍വകക്ഷി സംഘം എന്തിന് ഈ കുഞ്ഞന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കണം?

MAY 27, 2025, 9:03 PM

ഭീകരവാദത്തിനെതിരേ ഇന്ത്യ ഉയര്‍ത്തുന്ന സന്ദേശം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അയച്ച സര്‍വകക്ഷി പ്രതിനിധി സംഘം ലോകരാജ്യങ്ങള്‍ സന്ദര്‍ശിച്ച് വരികയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും എംപിമാരും മുന്‍ കേന്ദ്രമന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമെല്ലാം ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായുള്ള ഈ സംഘത്തില്‍ ഉള്‍പ്പെടുന്നുണ്ട്.

ഏഴ് സംഘങ്ങളായി തിരിഞ്ഞാണ് ഇവര്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. തീവ്രവാദത്തിനെതിരെ ആഗോള സമവായം സൃഷ്ടിക്കുന്നതിനായി ഈ പ്രതിനിധികള്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് വരികയാണ്. അതേസമയം ഈ ഏഴ് പ്രതിനിധി സംഘങ്ങളില്‍ ഒരു സംഘം അല്‍പം വെല്ലുവിളി നിറഞ്ഞ ദൗത്യത്തിലാണുള്ളത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ മകനും ഏറ്റവും പ്രായം കുറഞ്ഞ നേതാവുമായ ശ്രീകാന്ത് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണിത്.

യുഎഇയില്‍ നിന്ന് വലിയ പ്രതീക്ഷയോടെ അവര്‍ ദൗത്യത്തിന് തുടക്കമിട്ടത്. നിലവില്‍ റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് അവരുള്ളത്. കോംഗോ റിപ്പബ്ലിക്കിന്റെ ഉപപ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, സ്പീക്കര്‍, മറ്റ് പ്രമുഖ വ്യക്തികള്‍ എന്നിവരുമായി ഇന്ത്യന്‍ പ്രതിനിധി സംഘം ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയുടെ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുകയും പ്രധാന ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനങ്ങളുമായുള്ള ബന്ധം കെട്ടിപ്പടുക്കുകയും തീവ്രവാദത്തിനെതിരേ അണിനിരത്തുകയുമാണ് ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ (ഡിആര്‍സി) നടന്ന കൂടിക്കാഴ്ചകള്‍ ഫലപ്രദമായിരുന്നുവെന്നും ഭീകരതയെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് പ്രതിനിധി സംഘത്തിന് വ്യക്തമായി അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നും ഒരു സ്രോതസ്സ് വ്യക്തമാക്കി. ഭീകരതയെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്‍ പോലെയുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിലെ അപകടങ്ങള്‍ ഡിആര്‍സി ഉയര്‍ത്തിക്കാട്ടി. അതിനാല്‍ ഇത്തരം രാജ്യങ്ങളുടെ പ്രധാന്യത്തെക്കുറിച്ചും പ്രതിനിധി സംഘം ഊന്നിപ്പറഞ്ഞു.

ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുമ്പ് ഈ പ്രതിനിധി സംഘം രണ്ട് രാജ്യങ്ങള്‍ കൂടി സന്ദര്‍ശിക്കും. സീയറാ ലിയോണും ലൈബീരിയയുമാണ് അവര്‍ സന്ദര്‍ശിക്കുന്ന രണ്ട് രാജ്യങ്ങള്‍. ലോക ഭൂപടത്തില്‍ ചെറുതും അത്ര ശ്രദ്ധിക്കപ്പെടാത്തതുമായ ഈ രാജ്യങ്ങളെയും ഇന്ത്യന്‍ സര്‍ക്കാര്‍ തന്ത്രപരമായി ഒന്നിച്ച് നിര്‍ത്തിയിട്ടുണ്ട്. ഈ രണ്ട് രാജ്യങ്ങളും ഗുരുതരമായ ആഭ്യന്തര വെല്ലുവിളികളും നേരിടുന്നുണ്ട്. റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ആഭ്യന്തര സംഘര്‍ഷങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും എണ്ണം ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അടുത്തിടെ ഒരു ഇന്ത്യന്‍ ബിസിനസുകാരന്റെ കൊലപാതകം ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സീയറാ ലിയോണും ഇത്തരത്തില്‍ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. എംപോക്‌സ് കേസുകളുടെ എണ്ണം സമീപകാലത്ത് ഇവിടെ വ്യാപകമായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ എംപോക്‌സ് കേസുകളില്‍ 50 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ വര്‍ഷം ആദ്യമാണ് ഇവിടെ എംപോക്‌സ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അയല്‍ രാജ്യമായ ലൈബീരിയയിലേക്കും എംപോക്‌സ് പടരുമെന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്.

അതേസമയം ഈ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യന്‍ പ്രതിനിധി സംഘം തങ്ങളുടെ ദൗത്യം തുടരുകയാണ്. കഴിയുന്നത്ര അന്താരാഷ്ട്ര പിന്തുണ നേടുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലില്‍ ഇടം പിടിക്കാന്‍ ശ്രമിക്കുന്ന ഈ രാജ്യങ്ങളുടെ പിന്തുണ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. സീയറാ ലിയോണ്‍ ഇതിനോടകം തന്നെ യുഎന്‍എസ്സിയിലെ സ്ഥിരമല്ലാത്ത അംഗവും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനിലെ (ഒഐസി) അംഗവുമാണ്. ഇത് ഇന്ത്യയുടെ നീക്കത്തിന് നിര്‍ണായകമായ ഘടകമായി മാറും.

തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളോടുള്ള ഇന്ത്യയുടെ നിലപാടിനെ ഒഐസിക്കുള്ളിലെ ശക്തമായ രാജ്യങ്ങളായ കുവൈറ്റും ബഹ്‌റൈനും പിന്തുണച്ചിട്ടുണ്ട്. കൂടാതെ, യുഎഇ പോലെയുള്ള രാജ്യങ്ങള്‍ ഇന്ത്യയുടെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam