2011 ലെ നിയമസഭ തെരഞ്ഞെടുപ്പും മുരളീധരന്റെ മടങ്ങിവരവും

JUNE 26, 2025, 12:16 AM

എന്തായാലും രണ്ടാം വരവിൽ തന്റെ ശക്തിപ്രകടിപ്പിക്കാൻ കെ. മുരളീധരന് സാധിച്ചു. വട്ടിയൂർക്കാവിൽ നിന്നും പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുരളി വിജയിച്ചിരിക്കുന്നത്. മുരളിയെ സ്ഥാനാർത്ഥിയാക്കുകയെന്ന നേതൃത്വത്തിന്റെ തീരുമാനത്തിന് പാർട്ടിയിൽ ചില എതിർപ്പുകളുണ്ടായിരുന്നുവെങ്കിലും മുരളിയ്ക്കു വേണ്ടി വാദിച്ചുനിന്ന നേതാക്കളുടെ വിലയിരുത്തൽ ഒട്ടും തെറ്റിയില്ലെന്ന് തെളിയിക്കുന്നതാണ് വട്ടിയൂർക്കാവിലെ ഫലം.

കെ. കരുണാകരൻ എന്ന അതികായൻ ഈ ലോകത്തോടു വിടപറയുമ്പോൾ അദ്ദേഹത്തിന് നടക്കാതെപോയൊരു അഭിലാഷമുണ്ടായിരുന്നു. അതൊരു സങ്കടമായി അവശേഷിച്ചിരുന്നു. സംഗതി മറ്റൊന്നുമല്ല, മകൻ മുരളീധരനെ വീണ്ടും കോൺഗ്രസിലേക്കുള്ള പ്രവേശനത്തിന് പച്ചക്കൊടി കിട്ടിയിരുന്നില്ല. ആദ്യമൊക്കെ അല്പം വാശി മുരളീധരനുമുണ്ടായിരുന്നു.
മുരളി അപ്പോൾ എൻ.സി.പി. സംസ്ഥാന പ്രസിഡന്റായിരുന്നു. കരുണാകരൻ കോൺഗ്രസ്സിൽ ചേർന്നപ്പോഴും മുരളി എൻ.സി.പിയിൽ തുടർന്നു. 2009 ഓഗസ്റ്റിൽ മുരളീധരൻ കോൺഗ്രസ്സിൽ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അതിന്റെ പേരിൽ മുരളി എൻ.സി.പിയിൽനിന്നു പുറത്തായി. പക്ഷേ, അദ്ദേഹത്തെ വീണ്ടും കോൺഗ്രസ്സിൽ സ്വീകരിക്കാനുള്ള സാഹചര്യം ഒരുങ്ങിയിരുന്നില്ല.
കോൺഗ്രസ്സിൽ ചേരുന്നതിന് എത്രകാലം വേണമെങ്കിലും കാത്തിരിക്കാമെന്ന് മുരളിധരൻ പറഞ്ഞു. ഒടുവിൽ 2011 ഫെബ്രുവരിയിൽ അദ്ദേഹത്തിനെതിരായ അച്ചടക്കനടപടികൾ ഹൈക്കമാൻഡ് പിൻവലിച്ചു. മുരളിയെ കോൺഗ്രസ്സിൽ സ്വീകരിക്കുകയും ചെയ്തു. ഇതിനിടെ ടി.എം. ജേക്കബ് തന്റെ കേരളാ കോൺഗ്രസ് ഗ്രൂപ്പ് പുനരുജ്ജീവിപ്പിച്ചുകൊണ്ട് യു.ഡി.എഫിൽ മടങ്ങിയെത്തി. തന്ത്രങ്ങളും കുതന്ത്രങ്ങളും കൗശലങ്ങളും തരത്തിന് ഉപയോഗിച്ച് എതിരാളികളെ അടിച്ചിരുത്താനുള്ള കഴിവ് തന്നെയാണ് കരുണാകരൻ എന്ന ലീഡറെ വാർത്തെടുത്തത്. ആ കരുണാകരനോട് അങ്കം  കുറിച്ച്  ഉമ്മൻചാണ്ടി പോരിനിറങ്ങിയ കഥ കോൺഗ്രസ് രാഷ്ട്രീയത്തിലെ ഒരു വലിയ അധ്യായം തന്നെയാണല്ലോ..!

കോൺഗ്രസിൽ എ.കെ. ആന്റണി നേതൃത്വം കൊടുത്ത ആന്റണി പക്ഷം എന്നറിയപ്പെടുന്ന വിഭാഗത്തിന്റെ എല്ലാമെല്ലാം ഉമ്മൻചാണ്ടി തന്നെയായിരുന്നു. ആന്റണി നയിച്ചിരുന്ന ഗ്രൂപ്പിന്റെ സേനാ നായകൻ എന്ന നിലയ്ക്കാണ് കോൺഗ്രസ് രാഷ്ട്രീയ നേതൃത്വത്തിലേക്ക് ഉമ്മൻചാണ്ടി ഉയർന്നുവന്നത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പ്, കെ. കരുണാകരൻ എന്ന വടവൃക്ഷമില്ലാത്ത തെരഞ്ഞെടുപ്പായിരുന്നു. 140 നിയമസഭാമണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 2011 ഏപ്രിൽ 13ന് ഒറ്റഘട്ടമായി നടത്താൻ വിജ്ഞാപനവും വന്നു. കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫിലെ ഘടകകക്ഷികൾ ഇവരൊക്കെയായിരുന്നു.

vachakam
vachakam
vachakam


മുസ്ലിം ലീഗ്, കേരള കോൺഗ്രസ് (മാണി), എം.പി വീരേന്ദ്ര കുമാർ നയിക്കുന്ന    സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) പാർട്ടി, കെ.ആർ. ഗൗരി അമ്മയുടെ ജനാതിപത്യ സംരക്ഷണ സമിതി, 
റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ബേബി ജോൺ), എം.വി. രാഘവന്റെ കമ്മ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടി, കേരള കോൺഗ്രസ് (ജേക്കബ്),     കേരള കോൺഗ്രസ് (ബി).

കോൺഗ്രസിൽ പതിവുപോലെ സ്ഥാനാർത്ഥി നിർണ്ണയം വലിയ ഒച്ചപ്പാടോടുകൂടിതന്നെയാണ് അവസാനിച്ചത്.

vachakam
vachakam
vachakam

പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ എതിരാളിയായി എത്തിയത് സുജ സൂസൻ ജോർജായിരുന്നു. പതിവുപോലെ ഉമ്മൻചാണ്ടിയുടെ സന്തതസഹചാരിയായ വട്ടമല മാത്യുവും ടെനി ജോപ്പനുമൊക്കെ അരയും തലയും മുറുക്കി രംഗത്തുണ്ട്. ഉമ്മൻചാണ്ടിക്ക് എല്ലാ സ്വാതന്ത്ര്യത്തോടും കൂടി എപ്പോഴും ഇടപെഴകാൻ കഴിയുന്ന വ്യക്തിയായിരുന്നു വട്ടമല മാത്യു. എന്തുവേണമെങ്കിലും അദ്ദേഹത്തോടു ചോദിക്കാം. മറിച്ചൊരു വാക്ക് പറയാതെ  മാത്യു അതു ഉമ്മൻചാണ്ടിക്കുവേണ്ടി നിറഞ്ഞ മനസോടെ ചെയ്തുകൊടുക്കുമായിരുന്നു. ഒരിക്കൽ ഉമ്മൻചാണ്ടി,  മാത്യുവിന്റെ ഷർട്ട് കടംവാങ്ങി ധരിച്ച് റിപ്പബ്ലിക് ദിന ചടങ്ങിൽ പങ്കെടുത്ത ഒരു കഥയുണ്ട്.

ഉമ്മൻ ചാണ്ടി ധനമന്ത്രിയായിരുന്നപ്പോൾ, പത്തനംതിട്ടയിലെ റിപ്പബ്ലിക്ദിന ആഘോഷത്തിൽ പങ്കെടുത്തപ്പോഴായിരുന്നു അത്. പുതുപ്പള്ളിയിലെ വീട്ടിൽ നിന്ന് കാറിൽ കയറാൻ തുടങ്ങിയപ്പോഴാണ് മുഴുവൻ കരിമ്പനടിച്ച ഷർട്ടാണ് ഉമ്മൻചാണ്ടി ധരിച്ചിരിക്കുന്നതെന്നു സഹപ്രവർത്തകർ ചൂണ്ടിക്കാട്ടിയത്. പകരം മറ്റൊരു ഷർട്ടില്ല. അപ്പോഴാണ് ഉമ്മൻചാണ്ടിയുടെ ശരീരപ്രകൃതിയുള്ള മാത്യുവിനെ കാറിൽ കയറ്റി കൊണ്ടുപോയത്. യാത്രാമധ്യേ അദ്ദേഹത്തിന്റെ ഷർട്ട് ഊരി വാങ്ങിയാണ് ഉമ്മൻചാണ്ടി അന്ന് റിപ്പബ്ലിക് ദിന ചടങ്ങിൽ പങ്കെടുത്തത്.
രാവിലെ അഞ്ചരയ്ക്ക് എഴുന്നേറ്റ് രാത്രി വൈകി ഉറങ്ങും വരെ പ്രവർത്തനനിരതനാകുന്ന ശീലമാണ് ഉമ്മൻചാണ്ടിയുടേത്. ഇതിന്നിടയിൽ ഊണും ഉറക്കവുമൊന്നും അദ്ദേഹത്തിനു പ്രശ്‌നമല്ല. ജനങ്ങളെ കാണുക എന്നുള്ളതാണ് അദ്ദേഹത്തിന്റെ ശീലം. അത് തെരഞ്ഞെടുപ്പുകാലത്തു മാത്രം കാണുന്ന കാര്യമാണെന്നു കരുതരുത്. 365 ദിവസവും ഇതുതന്നെയാണ് പതിവു രീതി. ടെനി ജോപ്പന്റെ ചുറുചുറുക്കുള്ള പ്രവർത്തനമാണ് ഉമ്മൻചാണ്ടിയെ ആകർഷിച്ചത്. ജോപ്പനെ ഒരു മകനെപ്പോലെ കണ്ട നേതാവായിരുന്നു ഉമ്മൻചാണ്ടി. ഏറെ വീറും വാശിയോടേയുമാണ് തെരഞ്ഞെടുപ്പു നടന്നതെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

തെരഞ്ഞെടുപ്പിന് ശേഷം മൂന്ന് ടെലിവിഷൻ ചാനലുകൾ നടത്തിയ സർവേകളും ഐക്യജനാധിപത്യ മുന്നണിയുടെ വിജയം പ്രവചിയ്ക്കുന്നതായിരുന്നു. എന്നാൽ മറ്റൊരു ചാനൽ നടത്തിയ സർവേയിൽ ഇരുവർക്കും വിജയ സാദ്ധ്യതയാണ് പ്രവചിയ്ക്കപ്പെട്ടത്. ഏഷ്യാനെറ്റ് ന്യൂസും സീഫോറും ചേർന്നു നടത്തിയ സർവേയിൽ യു.ഡി.എഫിന് 72 മുതൽ 82 വരെ സീറ്റ് ലഭിയ്ക്കുമെന്നാണ് കണ്ടെത്തൽ. എൽ.ഡി.എഫിന് 58 മുതൽ 68 വരെ സീറ്റുകളാണ് ഈ സർവേ നൽകുന്നത്. സ്റ്റാർ ന്യൂസ് ടെലിവിഷൻ ചാനൽ സർവേ കണ്ടെത്തിയത് യു.ഡി.എഫിന് 88 സീറ്റ് ലഭിക്കുമെന്നാണ്. ഇടതുമുന്നണിക്ക് 49 സീറ്റ് ലഭിക്കുമെന്നവർ പ്രവചിച്ചു.

vachakam
vachakam
vachakam

എന്നാൽ വോട്ടെണ്ണൽ തുടങ്ങിയ സമയം മുതൽ ലീഡ് നില മാറിയും മറിഞ്ഞും നിന്നു. ചിലപ്പോൾ മുന്നിട്ടു നിൽക്കുന്ന സീറ്റുകളുടെ കാര്യത്തിൽ എൽ.ഡി.എഫിനായിരുന്നു മുൻതൂക്കം. മറ്റു ചിലപ്പോൾ യു.ഡി.എഫ്  കയറിവന്നു. ആദ്യം ഉറപ്പായ ഫലം തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ വർക്കല കഹാറിന്റേതാണ്. പിന്നാലെ അരുവിക്കരയിൽ ജി. കാർത്തികേയൻ ജയിച്ചതായി പ്രഖ്യാപനം വന്നു. പക്ഷേ, സീറ്റുകളുടെ ലീഡ് നില മാറിമറിഞ്ഞുകൊണ്ടിരുന്നത് എല്ലാ പാർട്ടിയിലേ നേതാക്കളുടെയും അണികളുടെയും നെഞ്ചിടിപ്പേറ്റി. ആദ്യമൊക്കെ എൽ.ഡി.എഫിനായിരുന്നു കൂടുതൽ വേഗത. ഒരിക്കൽ അവർ 65 എന്ന നിലയിലെത്തി. പതുക്കെ യു.ഡി.എഫ് ഒപ്പമെത്തി. അവസാനഘട്ടമായപ്പോഴേക്കും ഒരുവട്ടം യു.ഡി.എഫ് 70, എൽ.ഡി.എഫ് 65 എന്ന നിലയായി. പിന്നെ അത് 70-70 ആയി. അനിശ്ചിതാവസ്ഥ അതിന്റെ പരകോടിയിലെത്തി. എങ്കിലും നേരിയ ഭൂരിപക്ഷത്തിനെങ്കിലും അധികാരത്തിൽ തിരികെ വരുമെന്ന വിശ്വാസമായിരുന്നു ഉമ്മൻചാണ്ടിക്കും കൂട്ടർക്കും ഉണ്ടായിരുന്നത്.

അവസാനലാപ്പിൽ കോട്ടയം, ഏറ്റുമാനൂർ, പിറവം, മണലൂർ സീറ്റുകൾ നിർണായകമായി. ആരു ജയിക്കും? കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ 711 വോട്ടിന് വി.എൻ. വാസവനെ തോൽപ്പിച്ചപ്പോൾ തൊട്ടടുത്ത ഏറ്റുമാനൂരിൽ തോമസ് ചാഴിക്കാടൻ 1801 വോട്ടിന് സി.പി.എമ്മിലെ സരേഷ് കുറുപ്പിന്റെ പിന്നിൽ പോയി. മണലൂരിൽ കോൺഗ്രസ്സിന്റെ പി.എ. മാധവൻ എതിരാളിയായ ബേബി ജോണിനെ 481 വോട്ടിന് മറികടന്നു. അവസാനം വന്ന ഫലം പിറവം ആയിരുന്നു. ടി.എം. ജേക്കബ് എതിരാളിയായ എം.ജെ. ജേക്കബിനെ ഒരു ഫോട്ടോഫിനിഷിൽ മറികടന്നു. 157 വോട്ടിന്റെ വ്യത്യാസത്തിന്. യു.ഡി.എഫിന് 72 സീറ്റ് ഉറപ്പായി.  ഉമ്മൻചാണ്ടിയുടെ എതിരാളി സുജ സൂസന് 36,667 വോട്ട് ലഭിച്ചു. ഉമ്മൻചാണ്ടിയ്ക്കാവട്ടെ 69,922 വോട്ടും കിട്ടി. ഭൂരിപക്ഷം 33,255.

നെന്മാറയിൽ സി.എം.പി നേതാവും മുൻ മന്ത്രിയുമായ എം.വി. രാഘവന്റെ  തോൽവി യു.ഡി.എഫിലെ എല്ലാവർക്കും വിഷമമുണ്ടാക്കിയ കാര്യമായിരുന്നു. വി. ചെന്താമരാക്ഷൻ 8694 വോട്ടുകൾക്കാണു രാഘവനെ പരാജയപ്പെടുത്തിയത്.

എന്തായാലും രണ്ടാം വരവിൽ തന്റെ ശക്തിപ്രകടിപ്പിക്കാൻ കെ. മുരളീധരന് സാധിച്ചു. വട്ടിയൂർക്കാവിൽ നിന്നും പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുരളി വിജയിച്ചിരിക്കുന്നത്. മുരളിയെ സ്ഥാനാർത്ഥിയാക്കുകയെന്ന നേതൃത്വത്തിന്റെ തീരുമാനത്തിന് പാർട്ടിയിൽ ചില എതിർപ്പുകളുണ്ടായിരുന്നുവെങ്കിലും മുരളിയ്ക്കു വേണ്ടി വാദിച്ചുനിന്ന നേതാക്കളുടെ വിലയിരുത്തൽ ഒട്ടും തെറ്റിയില്ലെന്ന് തെളിയിക്കുന്നതാണ് വട്ടിയൂർക്കാവിലെ ഫലം

(തുടരും)

ജോഷി ജോർജ് 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam