രാജ്യത്തെ ഞെട്ടിച്ച വിമാന ദുരന്തമാണ് കഴിഞ്ഞ ദിവസം ഗുജറാത്തിലെ അഹമ്മദാബാദില്‍ ഉണ്ടായത്. മനസ് മരവിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമായ നിരവധി വാര്‍ത്തകളും നമ്മെ തേടിയെത്തി. ഇതിനിടെ അധികം ആരും ശ്രദ്ധിക്കാതെ പോയ നെഞ്ച് പിടയുന്ന കാഴ്ചകളും ദുരന്ത ഭൂമിയില്‍ ഉണ്ടായിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച വരെ മേഘാന നഗര്‍ ആഹ്ലാദം നിറഞ്ഞ പ്രദേശമായിരുന്നു. മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ ഇപ്പോഴേതാണ്ട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. വിമാനം പതിച്ച ശേഷം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ആകെ കരിനിറഞ്ഞിരിക്കുന്നു. അവിടെ എല്ലായിടത്തും പച്ചപ്പ് നിറഞ്ഞിരുന്നു. പ്രദേശത്ത് ധാരാളം തെരുവു നായകളും ഉണ്ടായിരുന്നു. പൂച്ചകളും പ്രാവുകളും മറ്റ് മൃഗങ്ങളും പക്ഷികളുമൊക്കെ ചേര്‍ന്ന് ഇവിടം ശബ്ദ മുഖരിതാക്കിയിരുന്നു. കൂടാതെ ധാരാളം മയിലുകളും ഈ മേഖലയില്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.
ദുരന്തത്തില്‍ എത്ര തെരുവ് നായകളും പൂച്ചകളും പക്ഷികളും മറ്റ് മിണ്ടാപ്രാണികളും എരിഞ്ഞടങ്ങിയെന്ന് ആര്‍ക്കുമറിയില്ല. സാമൂഹ്യ സംഘടനകളിലും മൃഗ സ്നേഹികളും തെരുവുനായകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവരും ഇവയെ തേടിയിറങ്ങി. ആ കൂട്ടത്തില്‍ പതിനെട്ടും ഇരുപതും വയസുള്ള ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമുണ്ട്. അവര്‍ വിശക്കുന്ന തെരുവുനായകള്‍ക്കായി കയ്യില്‍ ഭക്ഷണവും കരുതിയിട്ടുണ്ട്.
ദുരന്തമുണ്ടായ ദിവസം രാത്രി ഒന്‍പത് മുതല്‍ പത്ത് വരെ തങ്ങള്‍ മൃഗങ്ങളെ രക്ഷിക്കാനായി ഇവിടെയുണ്ടായിരുന്നുവെന്ന് അവര്‍ വ്യക്തമാക്കുന്നു. ധാരാളം പക്ഷികളും മൃഗങ്ങളും ജീവനറ്റ് കിടക്കുന്നത് കണ്ടു. ധാരാളം നായകളും പക്ഷികളും അപകടത്തില്‍ ഇല്ലാതായി. താന്‍ അഞ്ചാറ് നായകളുടെ മൃതദേഹം കണ്ടതായി നമസ്തേ ഫൗണ്ടേഷന്റെ സംഘാടകരില്‍ ഒരാളായ ഖുശി ദാവെ പറഞ്ഞു. ഹോസ്റ്റലിലെ ചില ഡോക്ടര്‍മാരുടെ അരുമ നായകളും അപകടത്തില്‍ പെട്ടിട്ടുണ്ട്. പക്ഷേ അവയെ കാണ്ടെത്താനായില്ല.
ഭയന്ന് വിറച്ച് മിണ്ടാപ്രാണികള്‍
വിമാനദുരന്തത്തിന്റെ ശബ്ദവും പുകയും കിലോമീറ്ററുകള്‍ അകലെ വരെ പ്രകമ്പനം കൊള്ളിച്ചിരുന്നു. അപ്പോള്‍ ഈ പക്ഷികളുടെയും മൃഗങ്ങളുടെയും സ്ഥിതി എന്തായിരിക്കും. അപകടം ഉണ്ടായത് മുതല്‍ പേടിച്ച് വിറച്ച് നായകള്‍ അങ്ങുമിങ്ങും ഓടി നടക്കുകയാണ്. നേരത്തെ മനുഷ്യരെ കാണുമ്പോള്‍ സ്നേഹ പ്രകടനം നടത്തിയിരുന്ന ഇവയിപ്പോള്‍ ഭയചകിതരാണ്. ദുരന്തത്തിന് ശേഷം ഇവിടെയെങ്ങും ശ്മശാന മൂകതയാണ്. ഈ സാഹചര്യത്തില്‍ ആരാണ് മൃഗങ്ങളെപ്പറ്റി ചിന്തിക്കുക?
ഇവിടെയുള്ള നായകളെല്ലാം വളരെ ഭയന്നിരിക്കുവാണ്. നമ്മള് ഭക്ഷണവുമായി എത്തുമ്പോള്‍ അവര്‍ ഭയം മൂലം നമ്മുടെ അടുത്തേക്ക് വരുന്നില്ല. വളരെ പണിപ്പെട്ടാണ് ഇവയ്ക്ക് ഭക്ഷണവും വെള്ളവും നല്‍കുന്നത്. മെഡിക്കല്‍ കോളജ് കാമ്പസിനകത്ത് ധാരാളം നായകള്‍ ഉണ്ട്. പക്ഷേ തങ്ങള്‍ക്ക് അകത്തേക്ക് പോകാന്‍ അനുവാദമില്ല. ഇവിടെയുള്ള മൃഗങ്ങളുടെ അവസ്ഥ വളരെ മോശമാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
ഇത് അവരുടേയും കൂടി ലോകം
വിമാന ദുരന്തത്തിന് ശേഷം ഇവിടെയുള്ള ഈ മിണ്ടാപ്രാണികളുടെ അവസ്ഥ വളരെ ദുരിതം നിറഞ്ഞതാണ്. വിമാനം തകര്‍ന്ന് വീണപ്പോള്‍ മീറ്ററുകള്‍ ഉയരത്തിലാണ് തീയും പുകയുമുണ്ടായത്. ഒരു ലക്ഷം ലിറ്റര്‍ ഇന്ധനം കത്തിയമര്‍ന്നതിന്റെ തീയും പുകയും ചൂടുമാണ് വമിച്ചത്. അതില്‍ എല്ലാം ദഹിച്ചു. ഇതിന്റെയെല്ലാം ശേഷിപ്പുകള്‍ ആ ഹോസ്റ്റല്‍ കെട്ടിടത്തില്‍ കാണാനാകും. തെരുവുനായകള്‍ക്കും ഇതിന് ചുറ്റുമുള്ള മരങ്ങളിലെ കിളികള്‍ക്കുമെല്ലാം എന്ത് സംഭവിച്ചിട്ടുണ്ടാകുമെന്ന് സങ്കല്പ്പിക്കാവുന്നതേയുള്ളൂ. ആ സമയത്ത് ഇവിടെയെത്തിയ തങ്ങള്‍ക്കും പൊള്ളുന്ന സാഹചര്യമായിരുന്നു. മനുഷ്യരെ പോലെ ഇവയ്ക്ക് ഇതിനെ നേരിടാനാകില്ല. ഈ അപകടത്തില്‍ മനുഷ്യരെ പോലെ തന്നെ ഈ മിണ്ടാപ്രാണികളും കത്തിയമര്‍ന്നു.
മനുഷ്യരെ പോലെ തന്നെ ഇവയുടെ മനസിലുമുണ്ടായ ആഘാതം ഒരു കാലത്തും മാറില്ല. അവശേഷിക്കുന്ന മൃഗങ്ങളും പക്ഷികളും അവയ്ക്കുണ്ടായ ആഘാതം നമ്മോട് പറയാതെ പറയുന്നുണ്ട്. ചിലപ്പോ ചിലതിന് ഇതില്‍ നിന്ന് മോചനം നേടാനായേക്കും. പക്ഷേ അതും അവയ്ക്ക് നമ്മോട് പങ്ക് വയ്ക്കാനാകില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്