ന്യൂഡല്‍ഹി: തലസ്ഥാന നഗരിയെ നടുക്കിയ ക്രൂരമായ കൊലപാതകത്തില്‍ ഒളിവിലായിരുന്ന പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. ഡല്‍ഹിയിലെ തിലക് നഗറില്‍ 21 കാരിയായ മോഡല്‍ മുസ്കാനെ വീട്ടിനുള്ളില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ജിം പരിശീലകനായ ഇമ്രാനാണ് പോലീസിന്റെ വലയിലായത്. വ്യാഴാഴ്ച രാത്രി രജൗരി ഗാര്ഡന് പ്രദേശത്തു വെച്ചുണ്ടായ ഏറ്റുമുട്ടലിലാണ് ഡല്‍ഹി പോലീസ് ഇയാളെ കീഴടക്കിയത്. പോലീസിനു നേരെ ആക്രമണത്തിന് മുതിര്‍ന്ന പ്രതിയുടെ ഇരു കാലുകള്‍ക്കും വെടിയേറ്റിട്ടുണ്ട്. പരിക്കേറ്റ ഇമ്രാന് നിലവില്‍ പോലീസ് കാവലില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മറ്റൊരു വ്യക്തിയുമായി മുസ്കാന് സംസാരിച്ചതിനെച്ചൊല്ലിയുള്ള അസൂയയും വ്യക്തി വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി അടുത്ത പരിചയത്തിലായിരുന്ന ഇരുവരും തമ്മില്‍ കഴിഞ്ഞ രണ്ടു മാസമായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഈ മാസം 20-ാം തീയതി ഒരു ഹോട്ടലില്‍ വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബുധനാഴ്ച വൈകീട്ട് മുസ്കാന് വീട്ടില്‍ തനിച്ചുള്ള സമയം നോക്കി എത്തിയ ഇമ്രാന് യുവതിയുമായി വാക്കേറ്റം ഉണ്ടാകുകയും കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നു.
ഡല്‍ഹി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഓപ്പണ്‍ ലേണിങ്ങില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ മുസ്കാന് പഠനത്തോടൊപ്പം മോഡലിംഗും ചെയ്തു വരികയായിരുന്നു. സംഭവ ദിവസം വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വീടിന്റെ രണ്ടാം നിലയില്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ മുസ്കാനെ കണ്ടെത്തിയത്. ഉടന്‍ തന്നെ കുടുംബാംഗങ്ങളെ വിവരമറിയിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ പ്രതിക്കായി വിവിധ സംഘങ്ങളായി തിരിഞ്ഞ് ഊര്‍ജ്ജിത തിരച്ചില്‍ നടത്തിവരികയായിരുന്ന പോലീസ് സംഘമാണ് ഒടുവില്‍ ഏറ്റുമുട്ടലിലൂടെ ഇയാളെ പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
