തിരുവനന്തപുരം: മാസപ്പടി കേസിൽ കുടുങ്ങുമെന്ന ഭയമാണ് മാധ്യമങ്ങൾ തന്റെ രക്തത്തിന് മുറവിളികൂട്ടുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രോദനത്തിനു പിന്നിലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. പത്രസമ്മേളനത്തിൽ പൊട്ടിത്തെറിക്കുകയും മാധ്യമ പ്രവർത്തകരുടെമേൽ കുതിര കയറുകയും ചെയ്തത് അദ്ദേഹത്തിന്റെ സമനില തെറ്റിയതിനെ തുടർന്നാണ്.
ഗുരുതരമായ സാമ്പത്തിക ക്രമേക്കേട് അന്വേഷിക്കുന്ന ഏജൻസിയാണ് എസ്എഫ്ഐഒ. അവർ കുറ്റപത്രം വരെ നല്കിയ കേസാണിത്. ആദായനികുതിവകുപ്പും സമാനമായ കണ്ടെത്തൽ നടത്തി. രണ്ട് സുപ്രധാന ഏജൻസികളുടെ കണ്ടെത്തലുകളെയാണ് മുഖ്യമന്ത്രി നിഷേധിക്കുന്നത്. ഇതിൽ കള്ളപ്പണത്തിന്റെ അംശം ഉള്ളതിനാൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വിശദീകരണം തേടിയിട്ടുണ്ട്.
മകളുടെ ഭാഗം കേട്ടില്ലെന്നു പറഞ്ഞാണ് ആദ്യം മുഖ്യമന്ത്രി പ്രതിരോധം സൃഷ്ടിച്ചത്. എന്നാൽ പണം കൊടുത്തവരേയും പണം നല്കിയവരേയും കേട്ട ശേഷമാണ് എസ്എഫ്ഐഒ റിപ്പോർട്ട് തയാറാക്കിയത്. സേവനം നല്കാതെ 2.7 കോടി രൂപ മകളുടെ കമ്പനി കൈപ്പറ്റിയെന്ന ഗുരുതരമായ കണ്ടെത്തലാണ് അവർ നടത്തിയത്.
കള്ളപ്പണത്തിന് ജിഎസ്ടി അടച്ചെന്നു പറഞ്ഞ് തടിതപ്പാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എകെജി സെന്ററിന്റെ വിലാസമാണ് എക്സാലോജിക് കമ്പനി ദുരൂഹമായ ഇടപാടുകൾക്ക് ഉപയോഗിച്ചത്. ഇതിനെതിരേ പിണറായിയെ ഭയന്ന് പാർട്ടി നേതാക്കൾ ഒരക്ഷരം ഉരിയാടുന്നില്ല.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പിണറായി വിജയനെതിരേ കേന്ദ്ര ഏജൻസികൾ രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രി തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്ത് നടത്തിയെന്ന് പ്രസംഗിച്ചു. പക്ഷേ പിന്നീട് ബിജെപി ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതാണ് കണ്ടത്. എല്ലാ കേസുകളും അവസാനിപ്പിച്ചെന്നു മാത്രമല്ല, തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരയണയുണ്ടാക്കി പിണറായി വിജയനെ വിജയിപ്പിക്കുകയും ചെയ്തു. ചരിത്രം ആവർത്തിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ആ വെള്ളം വാങ്ങിവച്ചാൽ മതിയെന്നു സുധാകൻ ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്