ഇസ്രായേല്‍-ഇറാന്‍ വെടിനിര്‍ത്തല്‍: അമേരിക്കയും ഇസ്രായേലും ലക്ഷ്യം നേടിയോ

JUNE 25, 2025, 12:19 AM

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം ലോക രാജ്യങ്ങളെ മുഴുവന്‍ ആശ്ങ്കയില്‍ ആഴ്ത്തിയിരുന്നു. യുദ്ധം തുടര്‍ന്നു കഴിഞ്ഞാല്‍ മാരകമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അമേരിക്കയും ഇസ്രായേലും മനസിലാക്കിയിരുന്നു. ഈ വെടിനിര്‍ത്തല്‍ കരാറിലൂടെ ആഗ്രഹിച്ച ലക്ഷ്യങ്ങള്‍ നേടിയെടുത്തോ? 

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷവും അതിന്റെ പ്രത്യാഘാതങ്ങളും വെടിനിര്‍ത്തല്‍ കരാറിന്റെ ഭാവിയും എന്തായിരിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം പശ്ചിമേഷ്യ മുഴുവന്‍ വിഴുങ്ങുത്തക്ക രീതിയില്‍ വളരുകയായിരുന്നു. പെട്ടെന്ന് ഇറാന്റെ മൂന്ന് സുപ്രധാന ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിലൂടെ അമേരിക്കയും ഈ യുദ്ധമുഖത്തേക്ക് കടന്നുവരികയായിരുന്നു. ഇത് പശ്ചിമേഷ്യ മുഴുവന്‍ വ്യാപിക്കുന്ന ഒരു സംഘര്‍ഷ സാധ്യതയാണ് മുന്നോട്ടുവച്ചത്.

ലോക വ്യാപാര മേഖലയുടെ സുഗമമായ നടത്തിപ്പിന് ഗള്‍ഫ് മേഖലയും തന്ത്രപ്രധാന വ്യാപാര പാതയായ ഹോര്‍മൂസ് കടലിടുക്കും വളരെ പ്രധാനപ്പെട്ടതാണ്. ഈ മേഖലയില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ എണ്ണ ഉല്‍പാദനത്തെയും വിതരണത്തെയും പ്രതികൂലമായി ബാധിക്കും. ഇത് ഗള്‍ഫിലെ എണ്ണ സമ്പന്ന രാജ്യങ്ങളുടെ സാമ്പത്തികാവസ്ഥയെയും സുരക്ഷയെയും വളരെ കാര്യമായി ബാധിക്കും എന്നതില്‍ ഒരു സംശയവും ഇല്ലാത്ത കാര്യമാണ്. അതില്‍ ഏറ്റവും സംഘര്‍ഷ സാധ്യത ഉണ്ടായിരുന്നത് യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടപ്പോഴാണ്.

ഖത്തര്‍, യുഎഇ, ബഹ്‌റൈന്‍, കുവൈറ്റ്, ജോര്‍ദാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ അമേരിക്കയയ്ക്ക് വ്യോമതാവളങ്ങളുണ്ട്. അതില്‍ ഖത്തറിലാണ് ഏറ്റവും വലിയ വ്യോമ താവളം ഉള്ളത്. ദോഹയ്ക്ക് പുറത്തുള്ള മരുഭൂമിയില്‍ 24 ഹെക്ടര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്നതാണ് ഈ വ്യോമ താവളം. പതിനായിരത്തോളം അമേരിക്കന്‍ സൈനികരാണ് ഇവിടെയുള്ളത്. അമേരിക്ക കൂടി യുദ്ധമുഖത്തേക്ക് വന്നതോടെ അവരുടെ സൈനിക താവളങ്ങളും ആക്രമിക്കുന്ന സ്ഥിതി ഉണ്ടാവുകയായിരുന്നു.

തല്‍സ്ഥിതി തുടര്‍ന്നാല്‍ മാരകമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന തിരിച്ചറിവാണ് സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്ക മുന്നിട്ടിറങ്ങിയത്. ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളും ആണവ റിയാക്ടറുകളും ഗവേഷണ കേന്ദ്രങ്ങളും തകര്‍ക്കുക എന്ന ലക്ഷ്യം ഒരു പരിധി വരെ നേടാന്‍ ഇസ്രായേലിനും അമേരിക്കയ്ക്കും കഴിഞ്ഞു. പക്ഷെ അത് പൂര്‍ണമായും ലക്ഷ്യം കണ്ടെത്തിയിട്ടില്ല. ഇനിയുള്ള ലക്ഷ്യം ഇറാന്റെ ഭരണമാറ്റമാണ്. അത് അത്ര എളുപ്പത്തില്‍ നടക്കുന്ന കാര്യമല്ല. വളരെ സങ്കീര്‍ണമായ പ്രക്രിയയാണ്.

യുഎസ് ആക്രമണം ഫലപ്രദമോ? വ്യക്തത വേണമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍

ഇറാനില്‍ അമേരിക്കന്‍ സേന നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് എത്ര മാത്രം നാശനഷ്ടം സംഭവിച്ചു എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍. ഇറാന്‍ ആണവ പദ്ധതി പൂര്‍ണ്ണമായി നശിപ്പിക്കപ്പെട്ടോ എന്നറിയാന്‍ വിശദമായ വിവരങ്ങള്‍ ആവശ്യമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. പ്രസിഡന്റ് ട്രംപിന്റെ ഉത്തരവനുസരിച്ച്, ഇറാനിലെ മൂന്ന് ആണവ ക്രേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു അമേരിക്കന്‍ സൈന്യത്തിന്റെ ആക്രമണം. ഈ ആക്രമണങ്ങള്‍ക്ക് റിപ്പബ്ലിക്കന്‍ പക്ഷത്തുനിന്ന് വലിയ പിന്തുണ ലഭിച്ചുവെങ്കിലും, ആക്രമണങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച് സെനറ്റര്‍മാര്‍ക്കിടയില്‍ സംശയങ്ങള്‍ ബാക്കിയാണ്. 

ആക്രമണങ്ങള്‍ ഇറാനിയന്‍ ആണവ ശേഷിയെ കാര്യമായി തകര്‍ത്തിട്ടില്ലെങ്കില്‍, കൂടുതല്‍ ശക്തമായ നടപടികള്‍ ആവശ്യമായി വന്നേക്കാം എന്നാണ് ചില സെനറ്റര്‍മാര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍, ആക്രമണങ്ങള്‍ യഥാര്‍ഥത്തില്‍ എത്രത്തോളം ഫലപ്രദമായിരുന്നു എന്നതിനെക്കുറിച്ച് ഓദ്യോഗികമായി വ്യക്തതയില്ല. ആക്രമണങ്ങള്‍ക്ക് ശേഷം പുറത്തുവന്ന ചില പ്രാഥമിക രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രകാരം, കെട്ടിടങ്ങള്‍ക്കും പ്രവേശന കവാടങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഭൂമിക്കടിയിലെ പ്രധാന ആണവ നിലയത്തിനും സെന്‍ട്രി ഫ്യൂജുകള്‍ക്കും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കാനാവില്ല. 

മാസങ്ങള്‍ക്കകം ഈ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് ഇറാന്റെ വാദം. ഈ പശ്ചാത്തലത്തില്‍, അമേരിക്കന്‍ ജനതയ്ക്കും കോണ്‍ഗ്രസിനും ആക്രമണങ്ങളെക്കുറിച്ചും അതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ചും കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ നല്‍കേണ്ടത് അത്യാവശ്യമാണെന്ന് സെനറ്റര്‍മാര്‍ അടിവരയിട്ടു പറയുന്നു. ഇറാനുമായി ഒരു പുതിയ യുദ്ധത്തിലേക്ക് രാജ്യം നീങ്ങുകയാണോ അതോ ഈ ആക്രമണങ്ങള്‍ ശാശ്വത സമാധാനത്തിന് വഴിതെളിക്കുമോ എന്ന ആശങ്കയും അവര്‍ പങ്കുവെച്ചിരുന്നു. 

ഇറാന്‍ ആണവ പദ്ധതി പൂര്‍ണ്ണമായും നശിപ്പിക്കപ്പെടണം എന്ന ഉറച്ച നിലപാടിലാണ് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍. ഇറാന്‍ ആണവായുധം നേടുന്നത് അമേരിക്കയുടെയും സഖ്യകക്ഷികളുടെയും നിലനില്‍പ്പിന് ഭീഷണിയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തില്‍ പ്രസിഡന്റ് ട്രംപിന്റെ തീരുമാനങ്ങളെ പിന്തുണയ്ക്കുന്നതോടൊപ്പം തന്നെ, ഭാവി നടപടികളെക്കുറിച്ച് കൂടുതല്‍ വൃക്തത വരുത്താന്‍ ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കണം എന്നും അവര്‍ ആവശ്യപ്പെടുന്നു. 

ഇറാനിലെ ഭരണമാറ്റം സാധ്യമോ ?

ഏതാണ്ട് ഒന്‍പത് ലക്ഷത്തോളം സൈനികരുള്ള വലിയൊരു സൈനിക ശക്തിയാണ് ഇറാന്‍. ആ ശക്തിയെ കീഴ്പ്പെടുത്തി ഭരണമാറ്റം കൊണ്ടുവരിക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല ചൈനയും റഷ്യയും ഇറാനിലെ ഭരണമാറ്റത്തെ അംഗീകരിക്കുന്നില്ല. ഇറാനെ അസ്ഥിരതയിലാക്കരുത് എന്ന് റഷ്യയും ചൈനയും കൃത്യമായ മുന്നറിയിപ്പ് യുഎസിന് നല്‍കിയിട്ടും ഉണ്ട്. ഇറാന്റെ ആണവ പദ്ധതികളുടെ നാശം അമേരിക്കയ്ക്കും ഇസ്രായേലിനും സാധിച്ചാലും ഒരിക്കലും ഇറാനെ ശിഥിലീകരിക്കാന്‍ സാധിക്കില്ല. 

പശ്ചിമേഷ്യയില്‍ വലിയ ആയുധ ശേഖരമുള്ള രാജ്യം കൂടിയാണ് ഇറാന്‍. അതിനാല്‍ തന്നെ അവരെ കീഴടക്കുന്നത് എളുപ്പത്തില്‍ സാധ്യമല്ല. അതിനാല്‍ തന്നെ ഈ യുദ്ധം മുന്നോട്ടുകൊണ്ടു പോകുന്നതിലും അര്‍ത്ഥമില്ല. സംഘര്‍ഷം മുന്നോട്ട് പോയാല്‍ പ്രതിസന്ധിയിലാകുന്നത് അമേരിക്കയും ഇസ്രായേലും ആയിരിക്കും. വെടിനിര്‍ത്തല്‍ ധാരണ സ്വിച്ചിട്ട പോലെ ഒറ്റയടിക്ക് നടന്നില്ലെങ്കിലും അത് ഘട്ടം ഘട്ടമായി നടക്കുമെന്ന് തന്നെയാണ് കരുതുന്നത്.

ട്രംപ് രണ്ടാം വട്ടം പ്രസിഡന്റായി ചുമതലയേറ്റപ്പോഴാണ് ഇറാന്‍ ആണവായുധം നിര്‍മിക്കരുതെന്ന കടുത്ത നിലപാട് സ്വീകരിച്ച് അമേരിക്ക രംഗത്തെത്തിയത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്താണ് ഇറാന്‍ ആണവ സമ്പുഷ്ടീകരണത്തില്‍ വലിയ പുരോഗതി നേടിയത്. ബൈഡന്‍ നയതന്ത്ര തലത്തില്‍ പ്രശ്ന പരിഹാരത്തിന് ശ്രമിച്ചപ്പോള്‍ ട്രംപ് സായുധ മാര്‍ഗത്തിലൂടെ ലക്ഷ്യം നേടിയെടുക്കാന്‍ ശ്രമിച്ചു. സംഘര്‍ഷം ഇനിയും മുന്നോട്ടു കൊണ്ടു പോകുന്നതില്‍ അര്‍ത്ഥമില്ല. കാരണം ലോകത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ അതു ബാധിക്കും. വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്നാലും അത് പൂര്‍ണമായി നടപ്പാകാന്‍ സമയം എടുക്കും. എങ്കിലും സമാധാനത്തിലേക്കു കാര്യങ്ങള്‍ പോകുന്നു എന്നതാണ് ഇപ്പോഴുള്ള സൂചനകള്‍.

അധികാരമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ്

പശ്ചിമേഷ്യയില്‍ ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിന് അയവ് വരുത്തിക്കൊണ്ട് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാനില്‍ അധികാരമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. വിദേശനയത്തിലെ ഇത്തരം തിരക്കിട്ട മാറ്റങ്ങള്‍ക്ക് ട്രംപിന്റെ സ്ഥിരം രീതി തന്നെയാണ് ഇവിടേയും പുറത്തെടുത്തത്.

നെതര്‍ലന്‍ഡ്സില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ട്രംപ് വിഷയത്തില്‍ തന്റെ പുതിയ നിലപാട് വ്യക്തമാക്കിയത്. 'ഇല്ല,എനിക്ക് അധികാരമാറ്റം വേണ്ട, എല്ലാം എത്രയും വേഗം ശാന്തമാകുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' എന്നായിരുന്നു ട്രംപിന്റെ മറുപടി.

ഭരണമാറ്റത്തിനിടെ പല കുഴപ്പങ്ങളും ഉണ്ടാവും, അത്രയും കുഴപ്പങ്ങള്‍ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ യുഎസ്-ഇസ്രായേല്‍ സംയുക്ത വ്യോമാക്രമണത്തെത്തുടര്‍ന്ന് ഇറാന്‍ സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് തോന്നിച്ച നിലപാടില്‍ നിന്നുള്ള വ്യക്തമായ ഒരു മാറ്റത്തെയാണ് ഈ പരാമര്‍ശങ്ങള്‍ അടയാളപ്പെടുത്തിയത്.

ഭരണമാറ്റം എന്ന പദം ഉപയോഗിക്കുന്നത് രാഷ്ട്രീയമായി ശരിയല്ല, പക്ഷേ നിലവിലെ ഇറാനിയന്‍ ഭരണകൂടത്തിന് ഇറാനെ വീണ്ടും മഹത്തരമാക്കാന്‍ കഴിയുന്നില്ലെങ്കില്‍, എന്തുകൊണ്ട് ഒരു ഭരണമാറ്റം ഉണ്ടായിക്കൂടാ?' എന്നായിരുന്നു അടുത്തിടെ ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ചോദിച്ചത്. അവിടെ നിന്നാണ് അപ്രതീക്ഷിതമായ നയംമാറ്റം.

നേരത്തെ ഇറാന്റെ ആണവ പദ്ധതിയെ തകര്‍ക്കുക എന്നതാണ് യുഎസ് സൈനിക നടപടിയുടെ ലക്ഷ്യം എന്നും ഇറാനിലെ സര്‍ക്കാരിനെ മാറ്റിസ്ഥാപിക്കുകയല്ല എന്നും യുഎസ് ഭരണകൂടവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞപ്പോഴും ട്രംപിന്റെ നിലപാട് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. അതിലാണ് ഇപ്പോള്‍ വ്യക്തത കൈവന്നിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam