യൂറോപ്പിനെ താങ്ങിനിര്‍ത്തിയത് സൗദിയോ?

MAY 20, 2025, 7:48 PM

ലോകത്തെ സമ്പന്ന രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ തന്നെയാണ് സൗദി അറേബ്യ. എണ്ണ വരുമാനത്തിന് പുറമെ മറ്റു വരുമാന മാര്‍ഗങ്ങള്‍ തേടുന്ന സൗദി വിദേശ രാജ്യങ്ങളില്‍ കോടികളാണ് നിക്ഷേപിക്കുന്നത്. പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) എന്ന കമ്പനി വഴിയാണ് സൗദിയുടെ വിദേശ രാജ്യങ്ങളിലെ എല്ലാ നിക്ഷേപവും നടക്കുന്നത്. ഈ കമ്പനി തങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ലോകത്തെ പ്രധാന നഗരങ്ങളില്‍ ഓഫീസ് തുറക്കുകയാണ്. മുംബൈയിലും വൈകാതെ ഓഫീസ് തുറക്കും.

അമേരിക്കയിലെ ന്യൂയോര്‍ക്ക്, ബ്രിട്ടനിലെ ലണ്ടന്‍, ചൈനയിലെ ഹോങ്കോങ്, ഷാങ്ഹായ് എന്നിവിടങ്ങളിലെല്ലാം പിഐഎഫിന് ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. ചൈനയില്‍ കൂടുതല്‍ ഓഫീസ് തുറക്കുമെന്നാണ് അടുത്തിടെ അറിയിച്ചത്. അതിനിടെയാണ് യൂറോപ്പില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ സൗദി അറേബ്യയുടെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ പാരിസില്‍ പിഐഎഫിന് പുതിയ ഓഫീസ് തുറന്നു. യൂറോപ്പില്‍ വലിയ ലക്ഷ്യങ്ങളാണ് സൗദി അറേബ്യയ്ക്കുള്ളത്.

2017 മുതല്‍ 2024 വരെയുള്ള കാലയളവില്‍ സൗദി പിഐഎഫ് 8470 കോടി ഡോളറാണ് യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ളത്. യൂറോപ്പിന്റെ ജിഡിപിക്ക് 5200 കോടി ഇതുവഴി പിഐഎഫ് സംഭാവന ചെയ്യുന്നു. നേരിട്ടും പരോക്ഷമായും രണ്ടര ലക്ഷം പേര്‍ക്ക് ജോലി അവസരവും ഇതുവഴി ലഭിച്ചു. ഫ്രാന്‍സില്‍ മാത്രം 860 കോടി ഡോളറാണ് സൗദി പിഐഎഫ് നിക്ഷേപിച്ചിട്ടുള്ളത്.

ഫ്രാന്‍സിന് കിട്ടിയത്


സൗദിയുടെ നിക്ഷേപം വഴി ഫ്രാന്‍സില്‍ 29000 പേര്‍ക്ക് ജോലി ലഭിച്ചു. പുതിയ സംരംഭങ്ങള്‍, വന്‍കിട വ്യവസായം, ഓഹരി വിപണികള്‍ എന്നീ മേഖലകളില്‍ ദീര്‍ഘകാല നിക്ഷേപമാണ് പിഐഎഫ് നടത്തുന്നത്. പാരിസില്‍ പുതിയ ഓഫീസ് കൂടി തുറന്നതോടെ സൗദി അറേബ്യ യൂറോപ്പില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുമെന്ന പ്രതീക്ഷയിലാണ് ഫ്രാന്‍സ്.

2017 മുതല്‍ 220 പോര്‍ട്ട്ഫോളിയോ കമ്പനികള്‍ക്കാണ് പിഐഎഫ് പിന്തുണ നല്‍കുന്നത്. മാത്രമല്ല 103 പുതിയ കമ്പനികള്‍ രൂപീകരിക്കുന്നതിനും പിഐഎഫ് പിന്തുണ നല്‍കി. ലോകത്ത് 11 ലക്ഷം പേരാണ് പിഐഎഫ് പിന്തുണ നല്‍കുന്നത് വഴി ജോലി ചെയ്യുന്നത്. പാരിസില്‍ ചൂസ് ഫ്രാന്‍സ് എന്ന പേരില്‍ വ്യവസായ ഉച്ചകോടി നടക്കുകയാണ്. ഇതിന്റെ ഭാഗം കൂടിയാണ് പിഐഎഫിന്റെ പാരിസ് ഓഫീസ് ഉദ്ഘാടനം. യുഎഇയിലെയും അമേരിക്കയിലെയും പോര്‍ച്ചുഗലിലേയും വന്‍കിട കമ്പനികള്‍ ഫ്രാന്‍സില്‍ കോടികളുടെ നിക്ഷേപം ഉച്ചകോടിക്കിടെ പ്രഖ്യാപിച്ചേക്കും.

കഴിഞ്ഞ ആറ് വര്‍ഷമായി യുഎന്‍ ട്രേഡ് ആന്റ് ഡവലപ്മെന്റിന്റെ പട്ടികയില്‍ ആദ്യ സ്ഥാനത്താണ് ഫ്രാന്‍സ്. കഴിഞ്ഞ വര്‍ഷം പുതിയ പദ്ധതികള്‍ 14 ശതമാനം കുറഞ്ഞു എങ്കിലും 1025 പദ്ധതികള്‍ മൊത്തം പ്രഖ്യാപിക്കപ്പെട്ടു. 853 പദ്ധതികളുമായി ബ്രിട്ടനാണ് രണ്ടാം സ്ഥാനത്ത്. യൂറോപ്പിലേക്ക് ലഭിച്ച മൊത്തം നിക്ഷേപത്തില്‍ 19 ശതമാനം ഫ്രാന്‍സിനാണ്.

അമേരിക്കന്‍ ബോണ്ടുകള്‍ വാങ്ങിക്കൂട്ടി സൗദി

അമേരിക്കന്‍ ട്രഷറി സെക്യൂരിറ്റികളിലും സൗദി പിഐഎഫിന് വന്‍ നിക്ഷേപമുണ്ട്. കഴിഞ്ഞ മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം 131.6 ബില്യണ്‍ ഡോളറിന്റെ ട്രഷറി സെക്യൂരിറ്റികളാണ് സൗദിയുടെ കൈവശമുള്ളത്. ഫെബ്രുവരിയിലെ കണക്കുകളേക്കാള്‍ 5.2 ബില്യണ്‍ ഡോളര്‍ കൂടുതലാണിത്. യുഎസ് ട്രഷറി പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരം ഉള്ളത്.

അമേരിക്കന്‍ ട്രഷറി സെക്യൂരിറ്റികള്‍ വാങ്ങുന്ന 20 രാജ്യങ്ങളില്‍ 17-ാം സ്ഥാനത്താണ് സൗദി അറേബ്യ. 20 രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യയും യുഎഇയും മാത്രമാണ് ജിസിസി മേഖലയില്‍ നിന്നുള്ളത്. ദീര്‍ഘകാല ബോണ്ടുകളിലാണ് സൗദി അറേബ്യ കൂടുതല്‍ നിക്ഷേപിച്ചിട്ടുള്ളത്. മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം അമേരിക്കന്‍ ട്രഷറി സെക്യൂരിറ്റികളില്‍ കൂടുതല്‍ നിക്ഷേപിച്ചിട്ടുള്ളത് ജപ്പാന്‍ ആണ്. ബ്രിട്ടന്‍, ചൈന, സയ്മാന്‍ ദ്വീപുകള്‍, കാനഡ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയില്‍ ആദ്യത്തിലുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam