ന്യൂഡല്‍ഹി: പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജ്‌ലി യോജനയില്‍ ഉപയോക്താക്കളില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിച്ച ശേഷം സമയബന്ധിതമായി സോളര്‍ സംവിധാനങ്ങള്‍ സ്ഥാപിക്കാത്ത 66 വെന്‍ഡര്‍മാര്‍ക്ക് കേന്ദ്ര പുനരുപയോഗ ഊര്‍ജമന്ത്രാലയത്തിന്റെ വിലക്ക്. ഇന്‍സ്റ്റലേഷന്‍ നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ അപേക്ഷകള്‍ കൂട്ടത്തോടെ കൈവശം വയ്ക്കുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തിലാണ് ഒരു മാസത്തേക്ക് പോര്‍ട്ടലില്‍ നിന്ന് ഇവരെ ഒഴിവാക്കിയത്.
വിലക്ക് നേരിട്ട വെന്‍ഡര്‍മാര്‍ക്ക് പുതിയ അപേക്ഷകള്‍ സ്വീകരിക്കാനാകില്ലെങ്കിലും നിലവില്‍ കൈവശമുള്ള കുടിശിക ഇന്‍സ്റ്റലേഷനുകള്‍ തീര്‍പ്പാക്കുന്നതിനായി പോര്‍ട്ടല്‍ ആക്‌സസ് തുടര്‍ന്നും ലഭ്യമാകും. ഇവര്‍ക്ക് കുടിശിക പൂര്‍ത്തിയാക്കാന്‍ 30 ദിവസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. കൂടാതെ കൃത്യമായ കാരണമില്ലാതെ അപേക്ഷകള്‍ 60 ദിവസത്തില്‍ കൂടുതല്‍ കൈവശം വയ്ക്കരുതെന്നും മന്ത്രാലയം വെന്‍ഡര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ കാലാവധി അവസാനിക്കാന്‍ ഇനി ഒന്‍പത് മാസം മാത്രമാണ് ബാക്കിയുള്ളത്.
പദ്ധതി നടത്തിപ്പില്‍ മികച്ച മുന്നേറ്റമാണ് കേരളം കാഴ്ചവെച്ചിരിക്കുന്നത്. സംസ്ഥാനത്തുനിന്ന് ഇതുവരെ 4.36 ലക്ഷം അപേക്ഷകള്‍ ലഭിച്ചതില്‍ 3.37 ലക്ഷം വീടുകളില്‍ പുരപ്പുറ സോളര്‍ സ്ഥാപിച്ചുകഴിഞ്ഞു. ഇതിലൂടെ 1282.27 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനശേഷി കൈവരിക്കാന്‍ കേരളത്തിന് സാധിച്ചു. സബ്‌സിഡി ഇനത്തില്‍ 2223.81 കോടി രൂപയാണ് സംസ്ഥാനത്തെ ഉപയോക്താക്കള്‍ക്ക് ഇതുവരെ ലഭിച്ചത്.
പിഎം സൂര്യഘര്‍ പദ്ധതി പ്രകാരം മൂന്ന് കിലോവാട്ട് വരെയുള്ള സിസ്റ്റങ്ങള്‍ക്ക് ആകര്‍ഷകമായ സബ്‌സിഡിയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. ഒരു കിലോവാട്ട് സോളര്‍ സിസ്റ്റത്തിന് 30,000 രൂപയും, രണ്ട് കിലോവാട്ടിന് 60,000 രൂപയും മൂന്ന് കിലോവാട്ടിന് പരമാവധി 78,000 രൂപ വരെയുമാണ് സബ്‌സിഡി ലഭിക്കുക. വിപണിയിലെ വിലനിലവാരമനുസരിച്ച് ഒരു കിലോവാട്ട് സിസ്റ്റം സ്ഥാപിക്കാന്‍ 60,000 മുതല്‍ 80,000 രൂപ വരെയും രണ്ട് കിലോവാട്ടിന് 1.20 ലക്ഷം മുതല്‍ 1.60 ലക്ഷം രൂപ വരെയും ചെലവ് വരും.
മൂന്ന് കിലോവാട്ട് ശേഷിയുള്ള സോളര്‍ സംവിധാനങ്ങള്‍ക്ക് 1.80 ലക്ഷം മുതല്‍ 2.50 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന വിപണി ചെലവ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
