ബംഗ്ലാദേശ് : അമേരിക്കയിലേക്കുള്ള ബംഗ്ലാദേശ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 19 ശതമാനമായി കുറച്ചു. പുതിയ ഉഭയകക്ഷി വ്യാപാര കരാറിന് കീഴിലാണ് ഈ ഇളവ്. അമേരിക്കയില്‍ നിന്നുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട ടെക്സ്റ്റൈല്‍, വസ്ത്ര ഉല്‍പ്പന്നങ്ങള്‍ക്ക് നികുതിയില്ലാതെ (Duty-free) അമേരിക്കന്‍ വിപണിയില്‍ പ്രവേശനം ലഭിക്കുമെന്ന് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് തിങ്കളാഴ്ച അറിയിച്ചു.
കഴിഞ്ഞ ഒമ്പത് മാസമായി വാഷിംഗ്ടണുമായി നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ് ഈ നേട്ടം. കഴിഞ്ഞ ഏപ്രിലില്‍ ബംഗ്ലാദേശ് കയറ്റുമതിക്ക് മേല്‍ 37 ശതമാനം വരെ നികുതി ചുമത്താനാണ് അമേരിക്ക ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ബംഗ്ലാദേശിന്റെ നിരന്തരമായ ഇടപെടലുകളെത്തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ ഇത് 20 ശതമാനമായും ഇപ്പോള്‍ 19 ശതമാനമായും കുറയ്ക്കുകയായിരുന്നു. വസ്ത്രനിര്‍മ്മാണ മേഖലയിലെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കാനും ആഗോള വിതരണ ശൃംഖലയില്‍ ബംഗ്ലാദേശിന്റെ സ്ഥാനം ശക്തിപ്പെടുത്താനും ഈ കരാര്‍ സഹായിക്കുമെന്ന് യൂനുസ് എക്‌സില്‍ കുറിച്ചു.
ബംഗ്ലാദേശിന്റെ ആകെ കയറ്റുമതി വരുമാനത്തിന്റെ 80 ശതമാനത്തിലധികവും വസ്ത്രനിര്‍മ്മാണ (Ready-made garments) മേഖലയില്‍ നിന്നാണ്. ഏകദേശം 40 ലക്ഷം തൊഴിലാളികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും ഗ്രാമീണ മേഖലയില്‍ നിന്നുള്ള സ്ത്രീകളാണ്.രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (GDP) 10 ശതമാനവും ഈ മേഖലയുടെ സംഭാവനയാണ്.
ഉല്‍പ്പാദന ചെലവ് വര്‍ദ്ധനയും ഊര്‍ജ്ജ പ്രതിസന്ധിയും നേരിടുന്ന ബംഗ്ലാദേശ് കമ്പനികള്‍ക്ക് അമേരിക്കന്‍ വിപണിയിലെ ഈ മത്സരാധിഷ്ഠിത നിരക്ക് വലിയ ആശ്വാസമാകുമെന്ന് വ്യവസായ പ്രമുഖര്‍ വിലയിരുത്തുന്നു. ഈ മാസം ആദ്യം ഇന്ത്യയുമായി നടത്തിയ വ്യാപാര കരാറില്‍ അമേരിക്ക ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ നികുതി 18 ശതമാനമായി കുറച്ചിരുന്നു.
വ്യാഴാഴ്ച നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ സുപ്രധാന പ്രഖ്യാപനം വരുന്നത്. 2024 ഓഗസ്റ്റില്‍ ഷെയ്ഖ് ഹസീന രാജ്യം വിട്ടതിനെത്തുടര്‍ന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടമാണ് ബംഗ്ലാദേശില്‍ ഭരണം നടത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
