ദുബായ്: ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ, യു.എ.ഇയിലെ വർഷങ്ങളായി തുടരുന്ന റിയൽ എസ്റ്റേറ്റ് വളർച്ച ആദ്യത്തെ വലിയ പരീക്ഷണത്തെ നേരിടുകയാണ്. ദുബായിയും അബുദാബിയും “സുരക്ഷിത നിക്ഷേപ കേന്ദ്രം” എന്ന പ്രതിച്ഛായ നഷ്ടപ്പെടുന്നതോടെ വിദേശ നിക്ഷേപകരിൽ ആശങ്ക വർധിക്കുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, താമസ മേഖലകൾ എന്നിവ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ മേഖലയിലെ സ്ഥിരതാ പ്രതിച്ഛായയ്ക്ക് തിരിച്ചടിയായി. ഇതിനകം തന്നെ “ഓവർഹീറ്റിംഗ്” ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് ഈ സംഭവം കൂടി വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. മുമ്പ് മണിക്കൂറുകൾക്കുള്ളിൽ വിറ്റുപോയിരുന്ന ഓഫ്-പ്ലാൻ (ഇനിയും നിർമ്മിക്കാത്ത വീടുകളുടെ) പദ്ധതികൾക്ക് ഇപ്പോൾ ആവശ്യകതയിൽ വലിയ മാറ്റം നേരിടേണ്ടി വരും എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
കണക്കുകൾ പ്രകാരം 2025-ൽ ദുബായ് ഇടപാടുകളുടെ 65% ഓഫ്പ്ലാൻ വിൽപ്പനകളായിരുന്നു. അതായത്, ഭൂരിഭാഗം വീടുകളും ഇപ്പോഴും പണിയാത്തവയാണ്. വിദേശ നിക്ഷേപകരുടെ താൽപര്യമാണ് ഇനി ഈ രംഗത്ത് നിർണായക ഘടകമാവുക.
ഓഹരി-ബോണ്ട് വിപണിയിൽ ഇടിവ്
ബുധനാഴ്ച അൽഡർ പ്രോപ്പർട്ടിയുടെയും എമാർ പ്രോപ്പർട്ടിയുടെയും ഏകദേശം 5% വീതം ഇടിഞ്ഞു. ദുബായിലെ ഡൗൺടൗൺ വികസനത്തിനും ബുർജ് ഖലീഫയ്ക്കും പിന്നിലെ ശക്തിയാണ് ഇമാർ. പ്രധാന ഡെവലപ്പർമാരുടെ ബോണ്ട് വിലകളും കുത്തനെ താഴ്ന്നിട്ടുണ്ട്. പുതിയ ബോണ്ട് ഇറക്കൽ ഇപ്പോൾ പ്രായോഗികമായി നിർത്തിവച്ച നിലയിലാണ്.
“ജിസിസി രാജ്യങ്ങളുടെ അടിസ്ഥാന ഘടകങ്ങൾ ശക്തമാണ്. ഇവിടെ പ്രശ്നങ്ങൾ വേഗം ആരംഭിക്കുകയും വേഗം അവസാനിക്കുകയും ചെയ്യാറുണ്ട്,” എന്നാണ് സിയാദ് അൽ സർ, ദാർ ഗ്ലോബൽ സി.ഇ.ഒ, പറയുന്നത്. “ഒന്നും നിർത്തിവച്ചിട്ടില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഒരു പ്രമുഖ റിയൽ എസ്റ്റേറ്റ് ബാങ്കർ, ഈ ആഴ്ച യു.എ.ഇയിലെ ഒരു സ്വത്ത് നിക്ഷേപ ഫണ്ടിംഗ് പദ്ധതി താൽക്കാലികമായി നിർത്തിവച്ചതായി റോയിറ്റേഴ്സിനോട് പറഞ്ഞു. “ഇപ്പോൾ നിക്ഷേപകർ ഈ മേഖലയിലേക്ക് കടക്കാൻ ആലോചിക്കുന്നില്ല. റിസ്‌ക് പ്രീമിയം വളരെ ഉയർന്നിരിക്കുന്നു,” എന്നും അദ്ദേഹം പറഞ്ഞു.
കോവിഡിന് ശേഷം യു.എ.ഇയിൽ നികുതി രഹിത സംവിധാനം, ലിബറലൈസ്ഡ് വിസകൾ, സാമ്പത്തിക പരിഷ്‌ക്കാരങ്ങൾ എന്നിവ ധനികരായ കുടിയേറ്റക്കാരെ ആകർഷിച്ചിരുന്നു. റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ നിന്ന് ഒഴിഞ്ഞ റഷ്യക്കാർ, ബില്യണെയർമാർ, ഹെഡ്ജ് ഫണ്ടുകൾ തുടങ്ങിയവ വലിയ തോതിൽ സ്വത്ത് നിക്ഷേപത്തിലേക്ക് ഒഴുകിയിരുന്നു.
ദുബായിലെ റിയൽ എസ്റ്റേറ്റ് വിലകൾ 2022 മുതൽ 2025 ആദ്യ പാദം വരെ 60% ഉയർന്നിരുന്നു. അബുദാബിയിൽ താമസ സ്വത്ത് വിലകൾ ഇതേ കാലയളവിൽ ഏകദേശം 32% ഉയർന്നിരുന്നു. 2025-ഓടെ യു.എ.ഇ ജനസംഖ്യ 1.1 കോടി കടന്നു. അതിൽ 90%ഓളം വിദേശികളാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു — ലോകത്തിലെ ഏറ്റവും ഉയർന്ന അനുപാതങ്ങളിൽ ഒന്നാണിത്.
യു.എസ്–ഇസ്രയേൽ ആക്രമണങ്ങൾക്ക് മുമ്പ് തന്നെ സപ്ലൈ വളർച്ച ജനസംഖ്യ വർധനവിനെ മറികടക്കുമെന്ന ആശങ്ക ഉയർത്തിയിരുന്നു. കണക്കുകൾ പ്രകാരം 2028ഓടെ പ്രതീക്ഷിക്കുന്ന 3 മുതൽ 4 ലക്ഷം പുതിയ വീടുകൾ ഉൾക്കൊള്ളാൻ നിലവിലെ ജനസംഖ്യാ വളർച്ച മതിയാകില്ല.
“സംഘർഷം അവസാനിച്ചതിന് ശേഷം ആവശ്യകത എത്രത്തോളം വീണ്ടെടുക്കും എന്നതാണ് യഥാർത്ഥ പരീക്ഷണം,” എന്ന് അബുദാബിയിലെ ഘാഫ് ബെനിഫിറ്റ്സിന്റെ സി.ഇ.ഒ മുഹമ്മദ് അലി യാസിൻ പറഞ്ഞു.
ദീർഘകാല ജിയോപൊളിറ്റിക്കൽ അനിശ്ചിതത്വം തുടരുകയാണെങ്കിൽ, വിദേശ നിക്ഷേപകരുടെ ആത്മവിശ്വാസം ദുർബലമാകുമെന്നും വിപണി കൂടുതൽ സമ്മർദ്ദത്തിലാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
