ടെഹ്‌റാൻ: വർധിച്ചുവരുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ഇറാനിലുള്ള അമേരിക്കൻ പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന് യു.എസ്. എംബസി കർശന മുന്നറിയിപ്പ് നൽകി. സുരക്ഷാ നടപടികൾ ശക്തമാക്കിയതായും, റോഡ് അടച്ചുപൂട്ടലുകൾ, പൊതുഗതാഗത തടസ്സങ്ങൾ, ഇന്റർനെറ്റ് നിയന്ത്രണങ്ങൾ എന്നിവ തുടരുന്നതായും മുന്നറിയിപ്പിൽ വ്യക്തമാക്കി.
ഇറാൻ സർക്കാർ മൊബൈൽ, ലാൻഡ്‌ലൈൻ, ദേശീയ ഇന്റർനെറ്റ് നെറ്റ്‌വർക്ക് എന്നിവയിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണെന്ന് അറിയിപ്പിൽ പറയുന്നു. ഇറാനിലേക്കും ഇറാനിൽ നിന്നുമുള്ള വിമാന സർവീസുകൾ പലതും റദ്ദാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതായും യു.എസ്. അധികൃതർ അറിയിച്ചു. അതിനാൽ ഇന്റർനെറ്റ് തടസ്സങ്ങൾ തുടരുമെന്ന് കരുതണമെന്നും, ബദൽ ആശയവിനിമയ മാർഗങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും മുന്നറിയിപ്പിൽ നിർദേശിച്ചു.
സുരക്ഷിതമാണെന്ന് തോന്നുന്ന സാഹചര്യത്തിൽ അർമേനിയയിലേക്കോ തുർക്കിയിലേക്കോ കരമാർഗം രാജ്യം വിടുന്നതും പരിഗണിക്കണമെന്ന് നിർദേശമുണ്ട്. യു.എസ്. സർക്കാരിന്റെ സഹായം ആശ്രയിക്കാതെ ഇറാൻ വിടാനുള്ള വ്യക്തമായ പദ്ധതി തയ്യാറാക്കണമെന്നും, മുന്നറിയിപ്പിൽ പറയുന്നു. വിമാനം റദ്ദാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാരോട് എയർലൈൻസുമായി നേരിട്ട് ബന്ധപ്പെടാനും നിർദേശിച്ചിട്ടുണ്ട്.
രാജ്യം വിടാൻ കഴിയാത്തവർ താമസസ്ഥലത്തിനുള്ളിലോ മറ്റ് സുരക്ഷിത കെട്ടിടങ്ങളിലോ അഭയം തേടണമെന്നും, ഭക്ഷണം, വെള്ളം, മരുന്നുകൾ എന്നിവയുടെ മതിയായ ശേഖരം കൈവശം വെക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. പ്രതിഷേധങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും, പരിസരത്തെക്കുറിച്ച് ജാഗ്രത പുലർത്താനും യു.എസ്. പൗരന്മാരോട് ആവശ്യപ്പെട്ടു. പ്രാദേശിക മാധ്യമങ്ങൾ നിരീക്ഷിക്കാനും, സാഹചര്യങ്ങൾ അനുസരിച്ച് യാത്രാ പദ്ധതികൾ മാറ്റാൻ തയ്യാറാകണമെന്നും നിർദേശമുണ്ട്.
യു.എസ്.–ഇറാൻ ഇരട്ട പൗരന്മാർ ഇറാൻ വിടേണ്ടത് ഇറാനിയൻ പാസ്‌പോർട്ട് ഉപയോഗിച്ചാണെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി. ഇറാൻ ഇരട്ട പൗരത്വം അംഗീകരിക്കാത്തതിനാൽ യു.എസ്.–ഇറാൻ ഇരട്ട പൗരന്മാരെ ഇറാനിയൻ പൗരന്മാരായി മാത്രമേ പരിഗണിക്കുകയുള്ളൂവെന്നും, ചോദ്യം ചെയ്യൽ, അറസ്റ്റ്, തടങ്കൽ എന്നിവയ്ക്ക് ഉയർന്ന അപകടസാധ്യതയുണ്ടെന്നും അറിയിച്ചു. യു.എസ്. പാസ്‌പോർട്ട് കാണിക്കുന്നതോ അമേരിക്കയുമായി ബന്ധം തെളിയിക്കുന്നതോ പോലും തടങ്കലിന് കാരണമാകാമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
