ജക്കാർത്ത: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച 'ബോർഡ് ഓഫ് പീസ്' (Board of Peace) പാലസ്തീന് ഗുണകരമാകുന്നില്ലെങ്കിൽ സമിതിയിൽ നിന്ന് പിന്മാറുമെന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ.
ഇറാൻ-ഇസ്രായേൽ യുദ്ധത്തിന് പിന്നാലെ ഇന്തോനേഷ്യ സമിതിയിലെ പങ്കാളിത്തം വലിയ തോതിലുള്ള വിമർശനങ്ങൾക്കും പരിശോധനകൾക്കും വിധേയമാകുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ ഔദ്യോഗിക പ്രതികരണം.
സമിതിയിൽ ചേരാനുള്ള മുൻ ജനറൽ കൂടിയായ പ്രബോവോയുടെ തീരുമാനത്തിനെതിരെ രാജ്യത്തെ വിവിധ മുസ്ലീം സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഗാസയിലെ വെടിനിർത്തൽ കരാറിന്റെ ഭാഗമായി എണ്ണായിരത്തോളം സമാധാന പരിപാലന സേനയെ അയക്കുമെന്ന ഇന്തോനേഷ്യയുടെ വാഗ്ദാനവും ആഭ്യന്തര തലത്തിൽ വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. എന്നാൽ, ഗാസയിൽ ശാശ്വതമായ സമാധാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യം ഈ സമിതിയിൽ അംഗമായതെന്ന് പ്രബോവോ മുസ്ലീം നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിശദീകരിച്ചു.
രാജ്യതാൽപ്പര്യങ്ങൾക്കും പാലസ്തീനികളുടെ ക്ഷേമത്തിനും വിരുദ്ധമായാണ് സമിതിയുടെ പ്രവർത്തനമെന്ന് ബോധ്യപ്പെട്ടാൽ ഒരു നിമിഷം പോലും വൈകാതെ അംഗത്വം ഉപേക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
