അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ നിന്ന് ഭരണം തുടരുമെന്നാണ് എഎപി നേതാക്കളുടെ പ്രതികരണം. അറസ്റ്റിലായ മുഖ്യമന്ത്രിക്ക് ജയിലില്‍ വച്ച് ഭരണം നടത്താന്‍ സാധിക്കുമോ, നേരത്തെ അറസ്റ്റിലായ മുഖ്യമന്ത്രിമാര്‍ എന്താണ് ചെയ്തത്, ഇക്കാര്യത്തില്‍ നിയമം അനുശാസിക്കുന്നത് എന്ത് ഇത്തരത്തില്‍ ഒട്ടേറെ ചോദ്യങ്ങള്‍ സാധാരക്കാരുടെ ഉള്ളില്‍ ഉണ്ടാകും.
ഇക്കാര്യത്തില്‍ എന്താണ് നിയമ വിദഗ്ദര്‍ പറയുന്നതെന്ന് നോക്കാം. ജയിലില്‍ കഴിയുന്ന വേളയില്‍ ഡല്‍ഹിയുടെ മുഖ്യമന്ത്രി കസേരയില്‍ തുടരാന്‍ അരവിന്ദ് കെജ്രിവാളിന് നിയമ പ്രകാരം തടസമില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ദൈനംദിന ഭരണകാര്യങ്ങളില്‍ ഇടപെടാനും മുഴുവന്‍ സംവിധാനങ്ങളും തടസമില്ലാതെ നടത്താനും പ്രയാസം നേരിടും. അതിനെല്ലാം പുറമെ ഡല്‍ഹിയുടെ സുരക്ഷാ ചുമതലയുള്ള കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാടും ഏറെ നിര്‍ണായകമാണ്.
അതായത് ജയില്‍ തടവുകാര്‍ക്ക് ആഴ്ചയില്‍ രണ്ട് തവണ യോഗം ചേരാനുള്ള അവസരമാണ് ലഭിക്കുക. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പദവിയില്‍ കെജ്രിവാള്‍ തുടരുന്നത് ഭരണ കാര്യങ്ങളെ കാര്യമായി ബാധിക്കും. ആഴ്ചയിലെ രണ്ട് കൂടിക്കാഴ്ചകളില്‍ കുടുംബം, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുമായി സംസാരിക്കാന്‍ അവസരം ലഭിക്കുമെന്ന് തിഹാര്‍ ജയില്‍ മുന്‍ നിയമ ഓഫീസര്‍ സുനില്‍ ഗുപ്ത പറയുന്നു.
അതേസമയം കേന്ദ്രഭരണ പ്രദേശമാണ് ഡല്‍ഹി. തിരഞ്ഞെടുക്കുന്ന നിയമസഭയുണ്ട് എന്നതാണ് പ്രത്യേകത. കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി ലഫ്. ഗവര്‍ണര്‍ ഡല്‍ഹിയിലുണ്ട്. ഇദ്ദേഹത്തിന് വലിയ അധികാരമാണുള്ളത്. ഏത് കെട്ടിടവും ജയിലാക്കി മാറ്റാന്‍ ലഫ്. ഗവര്‍ണര്‍ക്ക് സാധിക്കും. കെജ്രിവാളിന് ഇത്തരത്തില്‍ ഏതെങ്കിലും സൗകര്യം ലഫ്. ഗവര്‍ണര്‍ ഏര്‍പ്പെടുത്തിയാല്‍ മുഖ്യമന്ത്രി പദവിയില്‍ സുഗമമായി തുടരാനും സാധിക്കും. എന്നാല്‍ ഇവിടെ ലഫ്. ഗവര്‍ണര്‍ അങ്ങനെ ചെയ്യാന്‍ സാധ്യത വളരെ കുറവാണ്. ഇതുവരെ അറസ്റ്റിലായ മിക്ക മുഖ്യമന്ത്രിമാരും രാജിവച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരായിരുന്നത്.
ജനുവരി 31 ന് ഇഡി അറസ്റ്റ് ചെയ്ത ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും അങ്ങനെയാണ് ചെയ്തത്. രാജിവച്ച് മുഖ്യമന്ത്രി പദവി ചമ്പൈ സോറന് കൈമാറിയ ശേഷം അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകുകയായിരുന്നു. 1998 ല്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് കാലിത്തീറ്റ കുംഭകോണ കേസില്‍ അറസ്റ്റിലായ വേളയില്‍ അധികാരം ഭാര്യ റാബ്റി ദേവിക്ക് കൈമാറുകയാണ് ചെയ്തത്. അതേസമയം കെജ്രിവാള്‍ മുഖ്യമന്ത്രി പദവി ഒഴിയില്ല എന്ന് എഎപി ആവര്‍ത്തിക്കുന്നു. മന്ത്രിസഭയിലെ പ്രമുഖയായ അതിഷി ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. പ്രതിഷേധം സംഘടിപ്പിച്ചതിന് അതിഷിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കെജ്രിവാള്‍ മുഖ്യമന്ത്രി പദവി രാജിവച്ചില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടാനുള്ള സാധ്യതയും ഉണ്ട്. നിയമ വിദഗ്ധരുമായി ആഭ്യന്തര മന്ത്രാലയം ചര്‍ച്ച നടത്തി എന്നാണ് വിവരം. ഡല്‍ഹി ബിജെപി നേതൃത്വം കെജ്രിവാളിനെ മുഖ്യമന്ത്രി പദവിയില്‍ നിന്ന് നീക്കണമെന്ന ലഫ്. ഗവര്‍ണറോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1