അരവിന്ദ് കെജ്രിവാളിന്റെ രാജിവെക്കലിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരിക്കുന്നത് അതിഷി മര്‍ലീനയെയാണ്. തന്റെ പിന്‍ഗാമിയായി അതിഷിയെ, അരവിന്ദ് കെജ്രിവാള്‍ തന്നെയാണ് പ്രഖ്യാപിച്ചത്. കെജ്രിവാള്‍ സര്‍ക്കാരിലെ വിദ്യാഭ്യാസം, പൊതുമരാമത്ത് എന്നീ വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്തിരുന്നത്.
കെജ്രിവാളിന്റെ പിന്‍ഗാമിയായി എത്തുമ്പോള്‍ ഡല്‍ഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രി എന്ന പദത്തിനും അതിഷി അര്‍ഹയാണ്. സുഷമ സ്വരാജിനും ഷീല ദീക്ഷിനും ശേഷം മുഖ്യമന്ത്രിയാകുന്ന വനിത. 1981 ജൂണ്‍ എട്ടിന് ഡല്‍ഹിയില്‍ ജനിച്ച അതിഷി സ്പ്രിങ് ഡെയില്‍ സ്‌കൂളിലാണ് ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തീകരിച്ചത്. ബിരുദാനന്തര ബിരുദം ഓക്‌സ്‌ഫോഡിലായിരുന്നു. ശേഷം ഓക്‌സ്ഫഡില്‍ തന്നെ ഗവേഷകയായും അതിഷി പ്രവര്‍ത്തിച്ചിരുന്നു.
ഓക്‌സ്ഫഡില്‍ നിന്ന് തിരിച്ച് ഇന്ത്യയിലെത്തിയ അതിഷി, സാധാരണക്കാര്‍ക്കിടയിലാണ് ആദ്യം പ്രവര്‍ത്തിച്ച് തുടങ്ങിയത്. താഴെത്തട്ടിലുള്ള കുട്ടികളുടെ വിദ്യാഭ്യാസം അടക്കമുള്ളവയില്‍ അതിഷി പ്രവര്‍ത്തനം കേന്ദ്രീകരിച്ച് പതുക്കെ രാഷ്ട്രീയത്തിലും താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു. 2013 ലാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.
2013 ല്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേരുമ്പോള്‍ അതിഷിയുടെ കാഴ്ചപ്പാടുകള്‍ തന്നെയായിരുന്നു പാര്‍ട്ടിയും മുന്നോട്ടുവച്ചതിനാലാണ് പാര്‍ട്ടിയില്‍ ആകൃഷ്ടയായത്. ഡല്‍ഹി മദ്യനയക്കേസില്‍ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ അറസ്റ്റിലായതിന് ശേഷമാണ് 43 കാരിയായ അതിഷി മന്ത്രി സ്ഥാനത്തേക്ക് കൂടെ എത്തുന്നത്. പിന്നീട് കെജ്രിവാള്‍ കൂടി അറസ്റ്റിലായതിന് ശേഷം പാര്‍ട്ടിയുടെ നിലപാടുകളുമായി സമ്മേളങ്ങളിലും മാധ്യമങ്ങള്‍ക്ക് മുന്നിലും അതിഷിയായിരുന്നു പ്രത്യക്ഷയായത്.
എംഎല്‍എമാരുടെ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയായി ആം ആദ്മി നേതാവ് ഗോപാള്‍ റായാണ് അതിഷിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 11 വര്‍ഷത്തിന് ശേഷമാണ് അരവിന്ദ് കെജ്രിവാളിനുശേഷം ഡല്‍ഹിയില്‍ പുതിയ മുഖ്യമന്ത്രി വരുന്നത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1