അമേരിക്കയില്‍ 24 വര്‍ഷം മുന്‍പ് ഇതുപോലൊരു സെപ്തംബറിലെ പതിനൊന്നാം തീയതിയാണ് ലോകരാഷ്ട്രീയത്തെ മാറ്റിമറിച്ച ഭീകരാക്രമണം ഉണ്ടായത്. അമേരിക്കയുടെ അഭിമാന സ്തംഭങ്ങളായിരുന്ന ലോകവ്യാപാര കേന്ദ്രവും പെന്റഗണ്‍ ആസ്ഥാനവുമാണ് അന്ന് തകര്‍ന്നത്. 2001-ല്‍ ന്യൂയോര്‍ക്ക് നഗരത്തിന്റെ കേന്ദ്രമായ വേള്‍ഡ് ട്രേഡ് സെന്ററിന് നേരെയുണ്ടായ ആക്രമണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്. ഏറ്റവും ശക്തമായ രാജ്യങ്ങള്‍ പോലും പലപ്പോഴും ദുര്‍ബലമാണ് എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് 9/11 ഭീകരാക്രമണം.
അമേരിക്കന്‍ സമ്പന്നതയുടെ പ്രതീകമായി തലയുയര്‍ത്തി നിന്ന ലോകവ്യാപാര കേന്ദ്രത്തിന്റെ ഏറ്റവും പൊക്കംകൂടിയ രണ്ടു ടവറുകളാണ് അന്നത്തെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞത്. ഏകദേശം 3,000 ആളുകളുടെ ജീവന്‍ അപഹരിച്ച സെപ്തംബര്‍ 11ലെ ആ ഭീകരാക്രമണം പേള്‍ ഹാര്‍ബര്‍ ബോംബാക്രമണത്തിന് ശേഷം അമേരിക്കന്‍ മണ്ണില്‍ നടന്ന ഏറ്റവും ഭീകരമായ ആക്രമണമാണ്. സെപ്തംബര്‍ 11 സമയം രാവിലെ 8.46ന് ലോസ് ആഞ്ചലസിലേക്ക് പോയ അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്ളൈറ്റ് 11 വിമാനം ലോവര്‍ മാന്‍ഹട്ടനിലെ ലോക വ്യാപാര കേന്ദ്രത്തിന്റെ 110 നിലകളുള്ള ടവറിന്റെ എണ്‍പതാം നിലയിലേക്ക് ഇടിച്ചുകയറി. നിമിഷങ്ങള്‍ കൊണ്ട് നോര്‍ത്ത് ടവര്‍ അഗ്‌നിക്കിരയായി. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അമേരിക്ക പകച്ചു നില്‍ക്കേ 9.03ന് യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ഫ്ളൈറ്റ് 175 രണ്ടാം ഗോപുരമായ തെക്കേ ടവര്‍ ഇടിച്ചു തകര്‍ത്തു. ആദ്യ സംഭവം ഉണ്ടായപ്പോള്‍ ഒരു വിമാനാപകടമാണെന്ന് കരുതിയിരുന്നെങ്കിലും രണ്ടാം ടവറും തകര്‍ന്നതോടെ മനസിലായി അമേരിക്ക ആക്രമിക്കപ്പെട്ടെന്ന്.
അതിന്റെ ദൃസാക്ഷിയായിരുന്നു ഫോട്ടോ ജേണലിസ്റ്റ് ബില്‍ ബിഗാര്‍ട്ട്. തകര്‍ന്നുകൊണ്ടിരിക്കുന്ന ആ രണ്ടു ടവറുകളുടെ ചിത്രം അദ്ദേഹത്തിന്റെ കാമറകളിലെ അവസാനചിത്രമായിരുന്നു. 9/11 ഭീകരാക്രമണത്തെ ഇന്നും ലോകം ഓര്‍ക്കുന്നത് ബിഗാര്‍ട്ടിന്റെ ചിത്രങ്ങളിലൂടെയാണ്.
9/11ന് ശേഷം ലോകത്ത് ചടുലമായ മാറ്റങ്ങളാണ് വന്നത്. 'വാര്‍ ഓണ്‍ ടെറര്‍' അഥവാ ഭീകരതക്കെതിരെയുള്ള യുദ്ധം എന്ന പേരില്‍ അമേരിക്ക ചെലവാക്കിയത് നാലര ട്രില്യണ്‍ ഡോളറോളണ്. ആക്രമണം നടത്താനുള്ള ഉദ്ദേശ്യത്തോടെ 26 പേരാണ് അമേരിക്കയില്‍ പ്രവേശിച്ചതെന്നും ഇതില്‍ 19 പേര്‍ ചേര്‍ന്നാണ് ചാവേര്‍ ആക്രമണം നടത്തിയത് എന്നും എഫ്ബിഐ പറഞ്ഞു. ഇവര്‍ അല്‍ഖാഇദ ഭീകരരാണെന്നും സൂത്രധാരന്‍ ഉസാമ ബിന്‍ലാദനാണെന്നും അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷ് പ്രഖ്യാപിച്ചു. ആക്രമണത്തെ കുറിച്ച് പല ഗൂഢാലോചനാ സിദ്ധാന്തങ്ങളും ഉയര്‍ന്നിരുന്നു. ആക്രമണം നടന്ന ഉടന്‍ ഉസാമയെ സംരക്ഷിക്കുന്നു എന്നു പറഞ്ഞ് ജോര്‍ജ് ഡബ്ല്യൂ ബുഷ് അഫ്ഗാനിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിച്ചു. ആക്രമണത്തില്‍ താലിബാന്‍ സര്‍ക്കാര്‍ തകര്‍ന്നു. ഭീകരതക്കെതിരായ യുദ്ധം പിന്നീട് അമേരിക്ക ഇറാഖിലേക്ക് മാറ്റി. അവിടത്തെ ഭരണാധികാരിയായ സദ്ദാം ഹുസൈനെ തൂക്കിക്കൊല്ലുന്നതിലേക്ക് വരെ കാര്യങ്ങള്‍ നീണ്ടു. 2011 മേയ് 1ന് പാകിസ്താനില്‍ വെച്ച് ഉസാമ ബിന്‍ലാദനെ വധിച്ചതായി അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ അറിയിച്ചു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1