ഉടക്ക് തന്നെ! വ്യാപാര കരാര്‍ ഉടന്‍ ഉണ്ടാകാനിടയില്ല

AUGUST 18, 2025, 6:56 PM

ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്. കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഓഗസ്റ്റ് രണ്ടാം പകുതിയില്‍ ഇന്ത്യയിലേക്ക് നടത്താനിരുന്ന യുഎസ് ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം റദ്ദാക്കിയെന്ന വിവരവും റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാപാര കരാര്‍ നടപ്പിലായില്ലെങ്കില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ പ്രഖ്യാപനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതിന് ഇടയാക്കിയേക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരിയില്‍ അമേരിക്ക സന്ദര്‍ശിച്ചതിനു ശേഷം ആരംഭിച്ച വ്യാപാര കരാര്‍ ചര്‍ച്ചകള്‍ അഞ്ച് റൗണ്ടുകള്‍ പൂര്‍ത്തിയാക്കിയെങ്കിലും, കാര്‍ഷിക മേഖലയിലെ വിയോജിപ്പുകള്‍ കാരണം മുടങ്ങിയിരിക്കുകയാണ്. യുഎസ്, തങ്ങളുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ പ്രവേശനം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ തങ്ങളുടെ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണമെന്ന ഇന്ത്യയുടെ ദീര്‍ഘകാല നിലപാട് ഈ ആവശ്യത്തിന് തടസ്സം സൃഷ്ടിക്കുന്നു.

സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി കര്‍ഷകര്‍, മത്സ്യബന്ധന തൊഴിലാളികള്‍, കാലികളെ വളര്‍ത്തുന്നവര്‍ എന്നിവരുടെ ക്ഷേമം തന്റെ മുന്‍ഗണനയാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തതും ഈ പശ്ചാത്തലത്തിലാണ്. 'ഇവരുടെ ക്ഷേമത്തിനായി വ്യക്തിപരമായി വലിയ വില നല്‍കേണ്ടി വരുമെന്ന് എനിക്ക് അറിയാം. പക്ഷെ ഞാന്‍ അതിനും തയ്യാറാണ്,' എന്നായിരുന്നു പ്രധാനമന്ത്രി വ്യക്തമാക്കിയത്.

ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയത് നിലവില്‍ ലോകത്ത് ഏതെങ്കിലും രാജ്യത്തിന് ഏര്‍പ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന തീരുവയാണ്. ഓഗസ്റ്റ് 7-ന് പ്രഖ്യാപിച്ച 25 ശതമാനം തീരുവ ഇതിനകം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേര് പറഞ്ഞ് ഏര്‍പ്പെടുത്തിയ അധിക 25 ശതമാനം തീരുവ ഓഗസ്റ്റ് 27-ന് നിലവില്‍ വരും. ഈ അധിക തീരുവ 'ഭൗമരാഷ്ട്രീയ സംഭവവികാസങ്ങള്‍' അനുസരിച്ച് മാറ്റങ്ങള്‍ക്ക് വിധേയമാകാമെന്നും യുഎസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിട്ടുണ്ട്.

യു.എസ് ഭീഷണി തുടരുമ്പോഴും റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി നിര്‍ത്തിവെക്കാന്‍ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല. ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി, 140 കോടി ജനങ്ങളുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമാണെന്നാണ് ഇന്ത്യന്‍ സര്‍ക്കാറിന്റെ നിലപാട്. 'റഷ്യന്‍ എണ്ണ ഇറക്കുമതി മറ്റ് പല രാജ്യങ്ങളും നടത്തുന്നുണ്ട്. ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നത് അന്യായവും ന്യായീകരിക്കാനാവാത്തതുമാണ്,' വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു

തീരുവ പ്രഖ്യാപനനത്തിന് റഷ്യ-യുക്രൈന്‍ യുദ്ധവുമായും ബന്ധപ്പെട്ട് കിടക്കുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി അലാസ്‌കയില്‍ നടത്തിയ ചര്‍ച്ചകളില്‍ റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ഉണ്ടാകാത്തതിനാല്‍, റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 'സെക്കന്‍ഡറി തീരുവ' ഏര്‍പ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്, ബ്ലൂംബെര്‍ഗിനോട് നല്‍കിയ അഭിമുഖത്തില്‍, 'പുടിന്റെ മനോഭാവം പ്രതീക്ഷിച്ചതിന് വിപരീതമാണ്. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍, ഇന്ത്യക്കെതിരായ തീരുവ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്,' എന്ന മുന്നറിയിപ്പും നല്‍കി.

2024-ല്‍ ഇന്ത്യയുടെ യുഎസിലേക്കുള്ള കയറ്റുമതി 87 ബില്യണ്‍ ഡോളറാണ്. അതായത് ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് യുഎസ്. 50 ശതമാനം തീരുവ, ടെക്‌സ്‌റ്റൈല്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, ഓട്ടോ ഭാഗങ്ങള്‍, സീഫുഡ് തുടങ്ങിയ മേഖലകളെ പ്രതികൂലമായി ബാധിക്കും. മൂഡീസ് റേറ്റിംഗ്‌സ് പ്രകാരം, ഈ തീരുവ ഇന്ത്യയുടെ 'ആത്മനിര്‍ഭര്‍ ഭാരത്' പദ്ധതിക്ക് വെല്ലുവിളിയാകും, ജിഡിപി വളര്‍ച്ച 0.3 ശതമാനം വരെ കുറയ്ക്കുന്നതിലേക്കും നയിക്കും.

വാള്‍മാര്‍ട്ട്, ആമസോണ്‍, ടാര്‍ഗറ്റ് തുടങ്ങിയ യുഎസ് റീട്ടെയ്ലര്‍മാര്‍ ഇന്ത്യയില്‍ നിന്നുള്ള ടെക്‌സ്‌റ്റൈല്‍, വസ്ത്ര ഓര്‍ഡറുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പല ഇന്ത്യന്‍ കമ്പനികളും ഇപ്പോള്‍ വിയറ്റ്‌നാം, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉല്‍പ്പാദനം മാറ്റാനും പദ്ധതിയിടുന്നുണ്ട്.

വെള്ളിയാഴ്ച ഒരു ഉന്നതതല കാബിനറ്റ് യോഗം വിളിച്ചുചേര്‍ത്ത പ്രധാനമന്ത്രി തീരുവ വര്‍ധനയുടെ ആഘാതം പ്രാഥമികമായി വിലയിരുത്തിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനുമായും യു.കെയുമായും സ്വതന്ത്ര വ്യാപാര കരാറുകള്‍ വേഗത്തിലാക്കാനും, ചൈനയുമായുള്ള ബന്ധം സ്ഥിരപ്പെടുത്താനുമാണ് നിലവില്‍ ഇന്ത്യയുടെ ശ്രമം. വിദഗ്ധര്‍ ഈ തീരുവ പ്രഖ്യാപനത്തെ ഇന്ത്യ-യുഎസ് ബന്ധത്തിലെ 'ഏറ്റവും മോശം പ്രതിസന്ധി' എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍, ഓഗസ്റ്റ് 27-ന് മുമ്പുള്ള 21 ദിവസത്തെ കാലാവധി, റഷ്യന്‍ എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനെക്കുറിച്ച് ഇന്ത്യ പുനര്‍വിചിന്തനം നടത്തിയാല്‍, തീരുവയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam