ഒരു രാഷ്ട്രീയ തന്ത്രജ്ഞൻ എന്ന നിലയിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ മുഖച്ഛായ മാറ്റിയ വ്യക്തിയാണ് പ്രശാന്ത് കിഷോർ. 'സിറ്റിസൺസ് ഫോർ അക്കൗണ്ടബിൾ ഗവേണൻസ്', പിന്നീട്, ഐപിഎസി എന്നീ സ്ഥാപനങ്ങളിലൂടെ അദ്ദേഹം വിവിധ പാർട്ടികൾക്കായി തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞു. ഇന്നിതാ തികഞ്ഞ രാഷ്ട്രീയക്കാരനായിരിക്കുന്നു കക്ഷി.
1995 മുതൽ ബി.ജെ.പിയുടെ കുത്തക സീറ്റായിരുന്നു ബീഹാറിലെ ബാങ്കിപൂർ നിയമസഭാ സീറ്റ്. ഇപ്പോഴിതാ അത് ഓർക്കാപ്പുറത്ത് ബി.ജെ.പിക്ക് നഷ്ടമായി. അതിന്റെ ഞട്ടലിൽ നിന്നും ഇനിയും മുക്തരായിട്ടില്ല നേതാക്കൾ. ഈ സുരക്ഷിത കോട്ട പ്രശാന്ത് കിഷോറും 'ജൻ സുരാജ് പാർട്ടി' യും വലിയ വോട്ടുകൾക്കാണ് ബി.ജെ.പിയെ അട്ടിമറിച്ചത്.
ആരാണ് ഈ പ്രശാന്ത് കിഷോർ..? ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞനിൽ നിന്നും ജനപ്രതിനിധിയിലേക്കും പാർട്ടി തലവനിലേക്കും വളർന്ന നേതാവാണ് പ്രശാന്ത് കിഷോർ. അടുത്തിടെ ബീഹാറിലെ ബാങ്കിപ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുപ്പത് വർഷത്തെ കുത്തക സീറ്റ് തകർത്തുകൊണ്ട് അദ്ദേഹം ചരിത്ര വിജയം നേടുകയും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
1977മാർച്ച് 20ന് ബീഹാറിലെ റോഹ്താസ് ജില്ലയിലുള്ള കോനാർ ഗ്രാമത്തിൽ ജനിച്ചു. പിതാവ് ശ്രീകാന്ത് പാണ്ഡെ ഒരു സർക്കാർ ഡോക്ടറായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം ബക്‌സറിലെ സ്‌കൂളിലായിരുന്നു. പിന്നീട് പട്‌ന സയൻസ് കോളേജിൽ നിന്നും ലഖ്‌നൗ സർവകലാശാലയിൽ നിന്നും ഉപരിപഠനം പൂർത്തിയാക്കി. ഹെൽത്ത് കെയർ മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് അദ്ദേഹം പബ്ലിക് ഹെൽത്ത് മേഖലയിലാണ് പ്രവർത്തിച്ചിരുന്നത്. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള വിവിധ ആരോഗ്യ പദ്ധതികളിൽ എട്ട് വർഷത്തോളം അദ്ദേഹം വിദഗ്ദ്ധനായി സേവനമനുഷ്ഠിച്ചു.
ഒരു രാഷ്ട്രീയ തന്ത്രജ്ഞൻ എന്ന നിലയിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ മുഖച്ഛായ മാറ്റിയ വ്യക്തിയാണ് പ്രശാന്ത് കിഷോർ. 'സിറ്റിസൺസ് ഫോർ അക്കൗണ്ടബിൾ ഗവേണൻസ്', പിന്നീട്, ഐപിഎസി എന്നീ സ്ഥാപനങ്ങളിലൂടെ അദ്ദേഹം വിവിധ പാർട്ടികൾക്കായി തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞു.
നരേന്ദ്ര മോദി 2012ൽ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും, 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നരേന്ദ്ര മോദിയുടെ പ്രചാരണ തന്ത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച് രാജ്യ ശ്രദ്ധ നേടി. ചായേ പെ ചർച്ച, 3ഡി ഹോളോഗ്രാം റാലികൾ എന്നിവ അദ്ദേഹത്തിന്റെ ആശയങ്ങളായിരുന്നു.
അതിനു ശേഷം ബീഹാറിൽ നിതീഷ് കുമാറിന്റെയും ലാലു പ്രസാദിന്റെയും മഹാസഖ്യത്തെ വിജയത്തിലെത്തിച്ചു. തുടർന്ന് ജെഡിയു വൈസ് പ്രസിഡന്റായി സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയെങ്കിലും പൗരത്വ നിയമത്തോടുള്ള വിയോജിപ്പ് കാരണം പാർട്ടി വിട്ടു.
അരവിന്ദ് കെജ്രിവാൾ (ഡൽഹി), ജഗൻ മോഹൻ റെഡ്ഡി (വൈഎസ്ആർ കോൺഗ്രസ് ആന്ധ്രാപ്രദേശ്), എം.കെ. സ്റ്റാലിൻ (തമിഴ്‌നാട്), മമത ബാനർജി (പശ്ചിമ ബംഗാൾ) എന്നിവരെ അധികാരത്തിലേറ്റാൻ തന്ത്രങ്ങളൊരുക്കി. 2021ൽ ബംഗാളിലെ വിജയത്തോടെ താൻ കൺസൾട്ടന്റ് കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.
ബീഹാർ രാഷ്ട്രീയത്തിൽ മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെ 2022 ഒക്ടോബർ 2ന് ഗാന്ധി ആശ്രമത്തിൽ നിന്ന് അദ്ദേഹം 5,000 കിലോമീറ്ററിലധികം നീണ്ട 'ജനസുരാജ് പദയാത്ര' ആരംഭിച്ചു. പാർട്ടി പദയാത്രയിലൂടെ നേടിയ ജനപിന്തുണയോടെ 2024 ഒക്ടോബർ 2ന് ജന സുരാജ് പാർട്ടി എന്ന പേരിൽ ഔദ്യോഗിക രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ഗാന്ധിയൻ തത്വങ്ങളിലും മികച്ച ഭരണത്തിലും അധിഷ്ഠിതമായാണ് പാർട്ടി പ്രവർത്തിക്കുന്നത്.
ആദ്യം ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പയറ്റിനോക്കിയെങ്കിലും പച്ച തൊട്ടില്ല. എങ്കിലും, 2026 ആഗസ്റ്റിൽ നടന്ന ബാങ്കിപ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ യുവജന നേതാവിനെ 19,000ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തി പ്രശാന്ത് കിഷോർ തന്റെ കരിയറിലെ ആദ്യത്തെ നേരിട്ടുള്ള തെരഞ്ഞെടുപ്പ് വിജയം സ്വന്തമാക്കി.
ബാങ്കിപ്പൂർ ഉപതെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ, ബീഹാറിലെ തങ്ങളുടെ രാഷ്ട്രീയ അടിത്തറ തിരിച്ചുപിടിക്കാൻ ബി.ജെ.പി നേതൃത്വം അടിയന്തര തിരുത്തൽ നടപടികളിലേക്ക് കടക്കുകയാണ്. 30 വർഷത്തോളം കൈവശം വെച്ചിരുന്ന ഒരു സുരക്ഷിത കോട്ട പ്രശാന്ത് കിഷോറിന്റെ ജന സുരാജ് പാർട്ടിക്ക് മുന്നിൽ തകർന്നത് ബി.ജെ.പി.യെയും എൻ.ഡി.എ സഖ്യത്തെയും വലിയ രീതിയിൽ ഉണർത്തിയിട്ടുണ്ട്.
സ്ഥാനാർത്ഥി നിർണ്ണയത്തിലുണ്ടായ പാളിച്ചകളും പ്രാദേശിക നേതാക്കളുടെ വീഴ്ചകളും പരിശോധിക്കാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സഞ്ജയ് സറോഗിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും. വോട്ട് ചോർച്ചയുണ്ടായ മുന്നാക്ക സമുദായങ്ങളിലെ അതൃപ്തി പരിഹരിക്കാൻ പ്രത്യേക ചർച്ചകൾ നടത്തും.
തൊഴിലില്ലായ്മ, പരീക്ഷാ പേപ്പർ ചോർച്ച തുടങ്ങിയ വിഷയങ്ങളിൽ യുവാക്കൾക്കിടയിലുണ്ടായ രോഷമാണ് തിരിച്ചടിയായതെന്ന് പാർട്ടി തിരിച്ചറിയുന്നു. യുവാക്കളെ കേന്ദ്രീകരിച്ച് പുതിയ തൊഴിൽ അവസരങ്ങളും വിദ്യാഭ്യാസ പരിഷ്‌കാരങ്ങളും പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ശ്രമിക്കുമത്രെ..!
പ്രശാന്ത് കിഷോറിന്റെ 'ജന സുരാജ്' ഉയർത്തുന്ന വികസന രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ ബി.ജെ.പി ദേശീയസംസ്ഥാന വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടും. ഒരു ഉപതെരഞ്ഞെടുപ്പ് വിജയം കൊണ്ട് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം മാറില്ലെന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ അവർ ശ്രമിക്കും.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഏറെകാലം ആ കസേരയിൽ ഇരുന്ന ശേഷം മുഖ്യമന്ത്രിപദവി ഒഴിഞ്ഞുകൊണ്ട് രാജ്യസഭയിലേക്ക് മാറാൻ തീരുമാനിച്ചതോടെയാണ് ബീഹാറിൽ മാറ്റങ്ങൾക്ക് തുടക്കമായത്. ബി.ജെ.പി മുഖ്യമന്ത്രിയെ അധികാരത്തിലേറ്റിയ ശേഷമാണ് അദ്ദേഹം പിന്മാറിയത്.
ബീഹാർ രാഷ്ട്രീയത്തിൽ ജനറേഷൻ സെഡ് (ജെൻ സി 1990കളുടെ മധ്യം മുതൽ 2010 വരെയുള്ള കാലയളവിൽ ജനിച്ചവർ) വോട്ടർമാർ നിർണായക സ്വാധീനമായി മാറിയിരിക്കുകയാണ്.
സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ ഏതാണ്ട് 25 ശതമാനത്തോളം ഈ വിഭാഗത്തിൽ നിന്നുള്ളവരാണ്. പരമ്പരാഗത ജാതിമത രാഷ്ട്രീയത്തിന് അതീതമായി വികസനവും തൊഴിലവസരങ്ങളും മുൻനിർത്തിയാണ് ഇവർ നിലപാടുകൾ സ്വീകരിക്കുന്നത്.
പരീക്ഷാ പേപ്പർ ചോർച്ചയും തൊഴിലില്ലായ്മയും ഉയർത്തി ജൻസി വോട്ടർമാർ നടത്തിയ പ്രതിഷേധങ്ങൾ ഒടുവിൽ ഭരണവിരുദ്ധ വികാരമായി മാറി. ഇൻസ്റ്റാഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വളരെ വേഗത്തിൽ ആശയങ്ങൾ പങ്കുവെക്കാനും രാഷ്ട്രീയ മാറ്റങ്ങൾക്ക് ശബ്ദമുയർത്താനും ഈ തലമുറയ്ക്ക് സാധിക്കുന്ന.
പരമ്പരാഗത വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് പകരം കൃത്യമായ തൊഴിൽ പദ്ധതികളും മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന പാർട്ടികളിലേക്കാണ് ഇവർ കൂടുതൽ ആകർഷിക്കപ്പെടുന്നത ആദ്യമായി വോട്ട് രേഖപ്പെടുത്തുന്ന പെൺകുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് ബീഹാർ തിരഞ്ഞെടുപ്പുകളിൽ വലിയ അട്ടിമറികൾക്ക് കാരണമാകുന്നുണ്ട്.
എമ എൽസ എൽവിൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
