ട്രെയിനിൽ അവൾ ജനലിനരികിൽ ഇരിക്കുമ്പോൾ, കാറ്റ് അവളുടെ മുടിയിലൂടെ വഴുതി കടന്നു.
അവൻ പിന്നിൽ നിന്ന് നോക്കിയ നിമിഷം, അവൾ അറിയാതെ അവന്റെ ഉള്ളിൽ ഒരു തിരമാല ഉയർന്നു.
അവളുടെ കഴുത്തിനരികിൽ വീണ വെളിച്ചം അവനെ ആകർഷിച്ചു.
അവൾ തിരിഞ്ഞ് നോക്കി ചിരിച്ചപ്പോൾ, അവന്റെ ശ്വാസം ഒരു നിമിഷം നിലച്ചപോലെ.
ആ ചിരിയിൽ അവൻ സ്വന്തമായി ഒരു കിളിക്കൂട് കണ്ടെത്തി. രാത്രികൾ അവരുടെ രഹസ്യങ്ങളായി.
ഫോണിന്റെ മറുവശത്ത് അവളുടെ ശബ്ദം മൃദുവായി പതിയുമ്പോൾ,
ഇപ്പോൾ നീ എവിടെയാണ്? എന്ന അവളുടെ ചോദ്യം
അവന്റെ നെഞ്ചിനുള്ളിലേക്ക് ഇറങ്ങി.
നിന്റെ ചിന്തകളിൽ ... എന്ന് അവൻ പറഞ്ഞപ്പോൾ
അവൾ മിണ്ടാതെയൊരു ചിരിയിലൂടെ മറുപടി നൽകി.
ഒരു മഴ ചാറുന്ന വൈകുന്നേരം, ബൈക്കിൽ അവന്റെ പിന്നിൽ ഇരുന്ന അവൾ കാറ്റിനേക്കാൾ ശക്തിയായി അവനെ ചേർത്ത് പിടിച്ചു.
അവളുടെ വിരലുകൾ അവന്റെ നെഞ്ചിനരികിൽ പതിഞ്ഞപ്പോൾ അവൻ പറഞ്ഞു
ഇങ്ങനെ പിടിച്ചാൽ, ഞാൻ എവിടെയും പോകില്ല ...
മഴത്തുള്ളികൾ അവളുടെ കവിളിൽ വീണപ്പോൾ അവൻ കൈ നീട്ടി അത് തുടച്ചു.
ആ സ്പർശത്തിൽ അവളുടെ ശരീരം അല്പം വിറച്ചു.
അത് ഭയം ആയിരുന്നില്ല, അത് അവനെ സ്വന്തമാക്കാനുള്ള ആഗ്രഹം.
ദൈവാലയത്തിലെ നിശ്ശബ്ദതയിൽ, അവൾ കൈ നീട്ടിയപ്പോൾ അവൻ അതിനെ ചുംബിച്ച് പിടിച്ചു.
ക്രൂശിന്റെ സാക്ഷിയിൽ വാഗ്ദാനങ്ങൾ കൈമാറുമ്പോൾ അവരുടെ വിരലുകൾ തമ്മിൽ പിണഞ്ഞിരുന്നു വിട്ടുപോകാനാവാത്ത വിധം.
വിദേശ നഗരത്തിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയും നോക്കി നിന്നപ്പോൾ, ഒരു രാത്രി ജനൽക്കപ്പുറം നീയോൺ വെളിച്ചങ്ങൾ തെളിഞ്ഞു നിന്നു.
അവൾ അവന്റെ അടുത്തേക്ക് വന്നു.
ഇന്നെനിക്ക് നിന്നെ വളരെ അടുത്ത് വേണം ...
അവളുടെ ശബ്ദം ഒരു ചൂടായിരുന്നു.
അവൻ അവളുടെ മുഖം കൈകളിൽ പൂട്ടി.
കണ്ണുകളിൽ നോക്കി.
അവൾ ശ്വാസം മന്ദഗതിയിൽ എടുത്തു.
അവന്റെ അധരങ്ങൾ അവളുടെ നെറ്റിയിൽ പതിഞ്ഞു ...
തുടർന്ന് കവിളിൽ ...
അവസാനം അവളുടെ അധരങ്ങളിൽ.
ആ ചുംബനം വേഗമുള്ളതല്ലായിരുന്നു.
അതൊരു മൃദുവായ അധിനിവേശം പോലെ ...അവളുടെ ശ്വാസം അവനിൽ ലയിച്ചു.
അവന്റെ കൈകൾ അവളുടെ പിൻഭാഗത്ത് പതിഞ്ഞപ്പോൾ
അവൾ കൂടുതൽ അടുത്തായി.
നീ എന്റെതാണ് ...
അവൻ മൃദുവായി കാതിൽ ചൊല്ലി.
അവൾ കണ്ണുകൾ അടച്ചു പറഞ്ഞു ...
ഞാൻ നിന്നിൽ തന്നെയാണ്.
ആ രാത്രി,
വാക്കുകളെക്കാൾ കൂടുതൽ സംസാരിച്ചത് അവരുടെ ശ്വാസങ്ങളായിരുന്നു.
ശരീരങ്ങൾക്കിടയിൽ ഒരു അകലവും ഇല്ലാതെയായപ്പോൾ ഹൃദയങ്ങൾ ഒരേ താളത്തിൽ മിടിച്ചു.
പ്രണയം അവർക്കു ഒരു വികാരം മാത്രമല്ലായിരുന്നു ...
അത് ഒരു സ്പർശം,
ഒരു ചുംബനം,
ഒരു ചേർത്ത് പിടിത്തം,
ഒരു മൃദുവായ സ്വാധീനം.
അവരുടെ ലോകം എത്ര ദൂരെയായാലും, അവർ തമ്മിലുള്ള ദൂരം എപ്പോഴും ശ്വാസത്തിന്റെ അളവിൽ മാത്രം.
കാരണം, അന്ന് അവർക്കു പ്രണയം ആത്മാവിനെയും ശരീരത്തെയും ഒരുപോലെ തഴുകുന്ന ഒരു നിത്യഹരമായിരുന്നു.
പക്ഷേ ഇന്ന്,
ഒരിക്കൽ അവൾ കൂടെ ഇരുന്ന് ചിരിച്ചിരുന്ന ടേബിൾ ഇപ്പോൾ അവനു മാത്രം. അവൻ ഒറ്റയ്ക്കിരുന്നു. കൈയിൽ തലചായ്ച്ച് ചിന്തിച്ചു.
പ്രണയം പിടിച്ചുനിർത്തലാണോ? അല്ലെങ്കിൽ വിടുതലോ?
അവന്റെ മൗനം ഒരിക്കലും അവൾ കേട്ടില്ല.
പക്ഷേ അവന്റെ പ്രണയം ...അതൊന്നും അവസാനിച്ചില്ല. അവളെ സ്വതന്ത്രയാക്കുന്ന ഒരു നിശ്ശബ്ദ അനുഗ്രഹമായി.
ഡോ. മാത്യു ജോയ്‌സ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
