തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്‌ഷനുകൾക്ക് കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തിൽ ഫീസ് ഈടാക്കുന്നതിനായുള്ള നിരക്ക് ശുപാർശകളുമായി കെ.എസ്.ഇ.ബി . പുതിയ മാറ്റങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി സംസ്ഥാന ഇലക്ടിസിറ്റി റെഗുലേറ്ററി കമ്മിഷനെ സമീപിച്ചു.
പുതിയ നിർദ്ദേശം പ്രാബല്യത്തിൽ വന്നാൽ പൊതു വൈദ്യുതി വിതരണ ലൈനിൽ നിന്ന് 200 മീറ്റർ വരെയുള്ള പോസ്റ്റ് ആവശ്യമുള്ളതും വേണ്ടാത്തതുമായ കണക്‌ഷനുകൾക്ക് ഒരേ നിരക്കായിരിക്കും ഈടാക്കുക. നിലവിൽ കണക്‌ഷന് ആവശ്യമായി വരുന്ന പോസ്റ്റുകളുടെയും മറ്റ് അനുബന്ധ ഉപകരണങ്ങളുടെയും എണ്ണവും ചെലവും കണക്കാക്കിയാണ് ഫീസ് നിശ്ചയിച്ചിരുന്നത്. കെ.എസ്.ഇ.ബിസമർപ്പിച്ച പുതിയ ശുപാർശകൾ കമ്മിഷൻ അംഗീകരിച്ചാൽ വീടുകളിലെ പുതിയ കണക്‌ഷൻ ഫീസിൽ 560 രൂപ മുതൽ 5400 രൂപ വരെ വിവിധ സ്ലാബുകളിൽ വർധനവുണ്ടാകും.
ഗാർഹിക സിംഗിൾ ഫെയ്‌സ്: നിലവിൽ അഞ്ച് കിലോവാട്ട് വരെ 1950 രൂപയായിരുന്നു ഫീസ്. ഇത് മൂന്ന് സ്ലാബുകളായി തിരിച്ച് 2500 രൂപ മുതൽ 5000 രൂപ വരെയാക്കാനാണ് നിർദ്ദേശം.
ത്രീഫെയ്‌സ് കണക്‌ഷൻ: 5 മുതൽ 10 കിലോവാട്ട് വരെ നിലവിലുള്ള 4642 രൂപ, ഇനി രണ്ട് സ്ലാബുകളിലായി 8000 രൂപ മുതൽ 10,000 രൂപ വരെയായി ഉയർന്നേക്കും.
ഏരിയൽ ബെഞ്ച്ഡ് കേബിൾ (ABC): കൂടുതൽ സുരക്ഷ നൽകുന്ന ഇത്തരം കേബിളുകൾ ഉപയോഗിക്കുകയാണെങ്കിൽ നിലവിലെ ഫീസിന് പുറമെ ഓരോ കിലോവാട്ടിനും 15 ശതമാനം വീതം അധിക തുക നൽകണം.
കണക്ടഡ് ലോഡ് അടിസ്ഥാനത്തിലേക്ക് മാറുന്നതോടെ ലൈനിൽ നിന്ന് 200 മീറ്റർ വരെ പുതിയ പോസ്റ്റ് ആവശ്യമുള്ള ഉപഭോക്താക്കൾക്ക് തുക ലാഭിക്കാൻ സാധിക്കും (നിലവിൽ ഒരു പോസ്റ്റിന് ഏകദേശം 11,000 രൂപയോളം ചെലവാകുന്നുണ്ട്). എന്നാൽ പോസ്റ്റ് ആവശ്യമില്ലാത്ത സാധാരണക്കാർക്ക് പുതിയ നിരക്ക് വർധന സാമ്പത്തിക നഷ്ടമുണ്ടാക്കും. നിലവിൽ കേരളത്തിൽ എടുക്കുന്ന പുതിയ കണക്‌ഷനുകളിൽ ഭൂരിഭാഗവും പോസ്റ്റ് വേണ്ടാത്തവയാണെന്നതാണ് ശ്രദ്ധേയം.
കെ.എസ്.ഇ.ബിയുടെ ഈ ശുപാർശകളിന്മേൽ ഓഗസ്റ്റ് ആറിന് തിരുവനന്തപുരത്ത് വെച്ച് ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും കേട്ട ശേഷമായിരിക്കും റെഗുലേറ്ററി കമ്മിഷൻ അന്തിമ തീരുമാനമെടുക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
