ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അയവില്ലാതെ തുടരുമ്പോള്‍ ക്ലസ്റ്റര്‍ ബോംബുകള്‍ തൊടുത്തിരിക്കുവാണ് ഇറാന്‍. ദീര്‍ഘദൂര മിസൈലുകള്‍ക്കൊപ്പമാണ് ക്ലസ്റ്റര്‍ ബോംബുകളും വിക്ഷേപിച്ചത്. ഇതാദ്യമായാണ് മിസൈലുകള്‍ക്കൊപ്പം ഇറാന്‍ ക്ലസ്റ്റര്‍ ബോംബുകളും പ്രയോഗിക്കുന്നത്.
ഇത്തരത്തിലുള്ള ഡസന്‍കണക്കിന് ബോംബുകള്‍ പൊട്ടിത്തെറിക്കാത്ത നിലയില്‍ മധ്യ ഇസ്രയേലില്‍ നിന്നും കണ്ടെത്തിയതായും ഐഡിഎഫ് വെളിപ്പെടുത്തി. ഇന്നലെയാണ് മധ്യ ഇസ്രയേല്‍ ലക്ഷ്യമിട്ട് ഇറാന്‍ രൂക്ഷമായ ആക്രമണം നടത്തിയത്.
എന്താണ് ക്ലസ്റ്റര്‍ ബോംബ്?
മിസൈലുകളില്‍ പോര്‍മുനയായി വയ്ക്കുന്ന ക്ലസ്റ്റര്‍ ബോംബ് തൊടുക്കുമ്പോള്‍ ഒരെണ്ണമായും ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍ നൂറു കണക്കിന് 'ചെറു ബോംബു'കളായും പൊട്ടിത്തെറിക്കും. ഇത്തരത്തില്‍ ചിതറിത്തെറിക്കുന്ന ബോംബുകള്‍ക്ക് ലക്ഷ്യസ്ഥാനം നിര്‍ണയിക്കാത്തതിനാല്‍ തന്നെ ആക്രമണത്തിന്റെയും നാശനഷ്ടങ്ങളുടെയും തീവ്രത വര്‍ധിപ്പിക്കും. വാഹനങ്ങള്‍, വീടുകള്‍ തുടങ്ങി ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വിസ്തൃതിയിലുള്ള പ്രദേശത്ത് നാശം വിതയ്ക്കാനും ഇവ പര്യാപ്തമാണ്.
ഇറാന്റെ കൈവശം എംഐആര്‍വികളും
ഇറാന്റെ കൈവശം എംഐആര്‍വി(Multiple independently-targetable reentry vehicle)കള്‍ ഉണ്ടോയെന്ന ആശങ്കയിലാണ് ഇസ്രയേലും യുഎസും. ബാലിസ്റ്റിക് മിസൈലുകള്‍ക്കൊപ്പമാണ് പോര്‍മുനയായി എംഐആര്‍വി ഉപയോഗിക്കുന്നത്. ക്ലസ്റ്റര്‍ ബോംബുകളില്‍ നിന്ന് വ്യത്യസ്തമായി എംഐആര്‍വികള്‍ കൃത്യമായ ഗതിനിയന്ത്രണ സംവിധാനമുള്ളവയാണ്. മിസൈലുകളില്‍ നിന്ന് വേര്‍പെട്ടാലുടന്‍ നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യങ്ങളിലേക്ക് മാത്രമാകും എംഐആര്‍വിയുടെ സഞ്ചാരം.
മിസൈലുകളില്‍ നിന്ന് എംഐആര്‍വി തൊടുക്കുന്നത് സംബന്ധിച്ചുള്ള ശേഷി ഇതുവരെയും ഇറാന്‍ വെളിപ്പെടുത്തിയിട്ടില്ല. ഇത്തരത്തിലുള്ള പരീക്ഷണം ടെഹ്‌റാന്‍ നടത്തിയതിന്റെ യാതൊരു വിവരങ്ങളും പുറത്തുവന്നിട്ടുമില്ല. അതുകൊണ്ടുതന്നെ ക്ലസ്റ്റര്‍ ബോംബുകളല്ലാതെ ഇറാന്റെ കൈവശം എംഐആര്‍വികളില്ലെന്നാണ് യുഎസ് ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിലവിലെ കണക്കുകൂട്ടല്‍.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ക്കൊപ്പം യുഎസ് ആണ് ആദ്യമായി എംഐആര്‍വി പുറത്തെടുത്തത്. പിന്നാലെ സോവിയറ്റ് യൂണിയനും ഇത് വികസിപ്പിച്ചിരുന്നു. ഒരു എംഐആര്‍വിയുള്ള ബാലിസ്റ്റിക് മിസൈലിന് അഞ്ച് പോര്‍മുനകള്‍ വഹിക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.
അതേസമയം അപകടകരവും പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ളതുമായ മിസൈല്‍ അവശിഷ്ടങ്ങള്‍ക്ക് അടുത്തേക്ക് പോകരുതെന്നും അത്തരത്തിലുള്ളത് ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ അധിതൃതരെ അറിയിക്കണമെന്നും ഇസ്രയേല്‍ സൈന്യം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.
ഇറാന്റെ മറ്റ് ബാലിസ്റ്റിക് മിസൈലുകളെക്കാള്‍ വളരെ അപകടം പിടിച്ചതാണ് ക്ലസ്റ്റര്‍ ബോംബുകളെന്ന് ഇസ്രായേലി സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നതായി ടൈംസ് ഓഫ് ഇസ്രായേലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ക്ലസ്റ്റര്‍ ബോംബുകളുടെ ഉത്പാദനം, സംഭരണം, കൈമാറ്റം, ഉപയോഗം എന്നിവയ്ക്കെതിരെ 2008 ല്‍ 117 രാജ്യങ്ങള്‍ രംഗത്ത് വരികയും വിലക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിരോധനത്തില്‍ ഒപ്പുവെക്കാന്‍ ഇറാനും ഇസ്രായേലും വിസമ്മതിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്