പശ്ചിമേഷ്യൻ യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ യുണൈറ്റഡ് അറബ് എമിറേറ്റസിലെ (യുഎഇ) പ്രധാന തുറമുഖങ്ങൾക്ക് നേരെ കടുത്ത ഭീഷണി മുഴക്കി ഇറാൻ. ദുബായിലെ ജബൽ അലി, അബുദാബിയിലെ ഖലീഫ പോർട്ട്, ഫുജൈറ തുറമുഖം എന്നിവിടങ്ങളിൽ നിന്ന് ഉടൻ ഒഴിഞ്ഞുപോകാണമെന്ന് ഇറാൻ സൈന്യം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ യുദ്ധവിമാനങ്ങളും മിസൈലുകളും ഈ തുറമുഖങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചാണ് ഇറാന്റെ ഈ നീക്കം. ഖാർഗ് ദ്വീപിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഈ കേന്ദ്രങ്ങൾ തകർക്കുമെന്നാണ് ഇറാന്റെ ഭീഷണി.
ഫുജൈറ തുറമുഖത്തിന് സമീപമുള്ള എണ്ണ സംഭരണ ശാലയിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് വൻ തീപിടുത്തം ഉണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇറാന്റെ ഒമ്പത് ബാലിസ്റ്റിക് മിസൈലുകളും 33 ഡ്രോണുകളും യുഎഇ പ്രതിരോധ സേന ആകാശത്ത് വെച്ച് തകർത്തെങ്കിലും ഇതിന്റെ അവശിഷ്ടങ്ങൾ വീണാണ് എണ്ണ ശാലയ്ക്ക് തീപിടിച്ചത്. ഇതോടെ പശ്ചിമേഷ്യയിലെ ഏറ്റവും തിരക്കേറിയ തുറമുഖമായ ജബൽ അലി ഉൾപ്പെടെയുള്ള മേഖലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. സാധാരണക്കാർ താമസിക്കുന്ന മേഖലകളിൽ നിന്ന് മാറിനിൽക്കണമെന്ന് ഇറാനിയൻ മാധ്യമങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖാർഗ് ദ്വീപിലെ ഇറാന്റെ സൈനിക കേന്ദ്രങ്ങൾ പൂർണ്ണമായും തകർത്തതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഈ പ്രത്യാക്രമണം. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടയാൻ ഇറാൻ ശ്രമിച്ചാൽ ഇറാന്റെ എണ്ണ ശാലകളും തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ ഭീഷണിക്ക് വഴങ്ങില്ലെന്ന് പ്രഖ്യാപിച്ച ഇറാൻ യുഎഇയിലെ അമേരിക്കൻ സാമ്പത്തിക കേന്ദ്രങ്ങളെയും ലക്ഷ്യം വെക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ ബാങ്ക് ശാഖകൾ തങ്ങളുടെ ലക്ഷ്യമാണെന്ന് ഐആർജിസി വ്യക്തമാക്കി.
മേഖലയിലെ സംഘർഷം കണക്കിലെടുത്ത് യുഎഇയിലെ പല തുറമുഖങ്ങളിലും കപ്പലുകളിൽ എണ്ണ നിറയ്ക്കുന്ന നടപടികൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ആഗോള എണ്ണ വിതരണത്തിന്റെ ഒരു ശതമാനത്തോളം കൈകാര്യം ചെയ്യുന്ന ഫുജൈറയിലെ പ്ലാന്റുകൾക്ക് നേരെ ആക്രമണം ഉണ്ടായത് ആഗോള വിപണിയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. അമേരിക്കൻ നാവികസേന കൂടുതൽ പടക്കപ്പലുകളെ ഈ മേഖലയിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്. നിലവിലെ സാഹചര്യം പശ്ചിമേഷ്യയെ ഒരു വലിയ പ്രാദേശിക യുദ്ധത്തിലേക്ക് നയിക്കുകയാണെന്ന് നിരീക്ഷകർ ഭയപ്പെടുന്നു.
യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇതുവരെ നൂറുകണക്കിന് ഇറാനിയൻ മിസൈലുകളെയാണ് പ്രതിരോധിച്ചത്. എന്നാൽ ഇറാന്റെ പുതിയ യുദ്ധതന്ത്രം യുഎഇയിലെ സാധാരണ ജീവിതത്തെയും വ്യാപാരത്തെയും കാര്യമായി ബാധിക്കുന്നുണ്ട്. ഈദ് ആഘോഷങ്ങൾ പ്രമാണിച്ച് ദുബായിൽ നടത്താനിരുന്ന കരിമരുന്ന് പ്രയോഗങ്ങൾ സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി. വരും മണിക്കൂറുകളിൽ കൂടുതൽ ശക്തമായ ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
English Summary: Iran has issued a chilling warning to residents and workers to immediately evacuate major UAE ports including Dubai's Jebel Ali Abu Dhabi's Khalifa Port and Fujairah. Following the US strikes on Kharg Island ordered by President Donald Trump the IRGC claimed that these ports are being used as hideouts for American military assets. A drone attack has already caused a fire at a Fujairah oil facility prompting the suspension of some oil loading operations as the regional conflict intensifies.
Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, USA News, USA News Malayalam, UAE Port Alert, Jebel Ali Port, Fujairah Oil Fire, Donald Trump Iran
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
