തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങൾകാരണം വാസസ്ഥലങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് സാമ്പത്തികസുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നു. സംസ്ഥാന ഇൻഷുറൻസ് വകുപ്പു മുഖേന നടപ്പിലാക്കുന്ന പദ്ധതിക്ക് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്കി.
ആവര്‍ത്തിച്ച് സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട അടിയന്തര രക്ഷാപ്രവർത്തനം, സഹായം, പുനരധിവാസം, പുനര്‍നിര്‍മ്മാണം എന്നിവക്കായി വലിയ തുക നിരന്തരം ചെലവാക്കേണ്ടി വരുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തികഭദ്രതയെ ബാധിക്കുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തില്‍ സംസഥാനത്തിന് അനുയോജ്യമായൊരു ഒരു റിസ്ക് ട്രാന്‍സ്ഫര്‍ മെക്കാനിസം രൂപപ്പെടുത്തുന്നതിന് പഠനം നടത്താന്‍ ആസൂത്രണ ബോര്‍ഡ് അംഗമായ രവി രാമന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു.
ദുരന്തങ്ങൾ മൂലമുണ്ടാകുന്ന ബാധ്യതകള്‍ ഏറ്റെടുക്കുന്നതിനായി “Climate Risk Insurance” മാതൃകയില്‍ ഒരു നൂതന Risk Transfer Mechanism നടപ്പിലാക്കുന്നതിന് കമ്മിറ്റി ശുപാര്‍ശ ചെയ്തു. അതോടൊപ്പം നാഗാലാന്റ് മാതൃകയില്‍ ഒരു “Parametric Insurance” സംവിധാനം ആവിഷ്കരിക്കുന്നതിനും കമ്മിറ്റി ശിപാര്‍ശ ചെയ്തു. ഇതുസബന്ധിച്ച് റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ തുടര്‍പഠനം നടത്തി.
ഇവയില്‍ നിന്നും ഉരിത്തിരിഞ്ഞു വന്ന നിര്‍ദ്ദേശങ്ങൾക്കാണ് സര്‍ക്കാര്‍ ഇപ്പോൾ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുള്ളത്.
പരാമെട്രിക് ഇൻഷുറൻസ്, ഇൻഡെമ്നിറ്റി ഇൻഷുറൻസ് (BPL വിഭാഗത്തില്‍പ്പെട്ട കുടൂംബങ്ങള്‍ക്ക് മാത്രം) എന്നീ പരസ്പര പൂരകമായ ഇൻഷുറൻസ് മാതൃകകള്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ഒരു സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിനാണ് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുള്ളത്.
പദ്ധതിയുടെ രൂപരേഖ താഴെപ്പറയും വിധമാണ്.
“1) പാരാമെടിക് ഇൻഷുറൻസ് (Parametric Insurance)
● നിശ്ചിത പ്രദേശത്തെ, നിർണ്ണയിക്കപ്പെട്ട തോതിനേക്കാൾ ഉയർന്ന ദുരന്ത പ്രതിഭാസങ്ങൾ (മഴ, വെള്ളപ്പൊക്കം, കാറ്റിൻ്റെ വേഗം മുതലായവ) ഉണ്ടായാൽ സംസ്ഥാനത്തിന് ഉടൻ നഷ്ടപരിഹാരം ലഭിക്കും.
● ഓരോ വീടിനുമുണ്ടാകുന്ന നാശനഷ്ടങ്ങൾ പ്രത്യേകമായി വിലയിരുത്തേണ്ടതില്ല.
● പണം ആദ്യം സർക്കാരിന് ലഭിക്കും. അത് നിർണ്ണയിക്കപ്പെട്ട SOP പ്രകാരം ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾക്കായി സർക്കാർ ഉപയോഗിക്കും.
● കവറേജ് : സംസ്ഥാനം ഒരു ദശാബ്ദമായി പ്രകൃതി ദുരിതാശ്വാസത്തിനു മുടക്കിയ ആകെത്തുകയുടെ ശരാശരി
● ഇൻഷുറൻസ് കാലാവധി : 5 വർഷത്തേക്ക്
● പ്രീമിയം: മൊത്തം കവറേജിന്റെ 3% - 8% (ഉദാ: ₹500 കോടി കവറേജിന് ₹15-40 കോടി പ്രതിവർഷം),
2) ഇൻഡെംനിറ്റി ഇൻഷുറൻസ് (Indemnity Insurance)
● നിശ്ചിതപ്രദേശത്തെ, നിർണ്ണയിക്കപ്പെട്ട തോതിനേക്കാൾ ഉയർന്ന ദൂരന്ത പ്രതിഭാസങ്ങൾ (മഴ, വെള്ളപ്പൊക്കം, കാറ്റിൻ്റെ വേഗം മുതലായവ) ഉണ്ടായാൽ ആ പ്രദേശത്തെ ബിപിഎൽ കുടുംബങ്ങളുടെ വീട് ഉടമയ്ക്ക് നഷ്ടപരിഹാരം ലഭിക്കും.
● വീടിന്റെ നിലവിലെ അവസ്ഥ (തറ വിസ്തീർണ്ണം, നിർമ്മാണ രീതി, കാലപ്പഴക്കം മതിപ്പ് വില, തുടങ്ങിയവ), ഗൃഹോപകരണങ്ങൾ കുടുംബാംഗങ്ങളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശേഖരിക്കുകയും കമ്പനി ആവശ്യമെങ്കിൽ റാൻഡം പരിശോധന നടത്തി ബോധ്യപ്പെടുകയും ചെയ്യുന്നു.
● വീടിനുണ്ടാകുന്ന നാശനഷ്ടങ്ങൾ, ഗൃഹോപകരണങ്ങൾക്കുണ്ടാകുന്ന നാശ നഷ്ടങ്ങൾ, അറ്റകുറ്റ പണി പൂർത്തിയാകും വരെ വാടക സഹായം എന്നിവ ഉൾപ്പെടെ യഥാർത്ഥ നഷ്ടം പരിഹരിക്കും.
● ഒരു വീടിന് ഇൻഷുറൻസ് പരിരക്ഷ - 10 ലക്ഷം രൂപ വരെ (പരിരക്ഷ 10 ലക്ഷത്തിൽ നിന്നും വർധിപ്പിക്കുമ്പോൾ ആനുപാതികമായ വർദ്ധനവ് പ്രീമിയം തുകയിൽ ഉണ്ടാകും)
● ദുരന്ത ഇൻഷുറൻസ് കമ്പനി സർവേയും സർക്കാർ സ്ഥിരീകരണവും (ഫോട്ടോ, ജിയോ-ടാഗിംഗ്) നടത്തിയ ശേഷം നേരിട്ട് വീടുടമയ്ക്ക് നഷ്ടപരിഹാര തുക ലഭിക്കും.
● പ്രീമിയം: 250/വീട് - 32.3 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് മൊത്തം ₹80.75 കോടി.
● ഗുണഭോക്താക്കൾ: ബിപിഎൽ കുടുംബങ്ങൾ, (മറ്റ് ദുർബല വിഭാഗങ്ങളെയും ഉൾപ്പെടുത്തുന്നത് പരിഗണിക്കാവുന്നതാണ് ).
● ഒരു വിടിന്റെ ഇൻഷുറൻസ് പരിരക്ഷ - ₹10 ലക്ഷം വരെ.
● ഭാവിയിൽ: ബിപിഎൽ അല്ലാത്ത കടുംബങ്ങൾക്കും നിർബന്ധിത ഇൻഷുറൻസ് (പ്രോപ്പർട്ടി രജിസ്ട്രേഷൻ/ബിൽഡിംഗ് പെർമിറ്റ് എന്നിവയുമായി ബന്ധിപ്പിച്ച്) പരിഗണിക്കാവുന്നതാണ് .
സാമ്പത്തിക ബാധ്യത
● പാരാമെട്രിക് മോഡൽ: 15- 40 കോടി രൂപ(വാർഷികം).
● ഇൻഡെംനിറ്റി മോഡൽ: 80.75 കോടി രൂപ(വാർഷികം).
● ആകെ വാർഷിക ചെലവ്: ഏകദേശം 120.75 കോടി" രൂപ
ഇതിന് ആവശ്യമായി വരുന്ന തുക 1: 1 എന്ന അനുപാതത്തില്‍ സംസ്ഥാനത്തിന്റെ കൺസോളിഡേറ്റഡ് ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കണ്ടെത്തുന്നതിനാണ് അനുമതി നല്‍കിയിട്ടുള്ളത്.
ധനകാര്യ വകുപ്പ്, ദുരന്തനിവാരണ വകുപ്പ്, കേരള ദുരന്തനിവാരണ അതോറിറ്റി, റവന്യു വകുപ്പ് ആർ.കെ.ഐ. മുതലായ ബന്ധപ്പെട്ട വകുപ്പുകൾ/ഏജൻസികൾ എന്നിവയുമായി കൂടിയാലോചിച്ച് വിശദ രൂപരേഖ തയ്യാറാക്കുന്നനതിനും തീരുമാനിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
