ചണ്ഡീഗഢ്: നായബ് സിംഗ് സെയ്നിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനുള്ള പിന്തുണ എംഎല്‍എമാര്‍ പിന്‍വലിക്കുന്നത് സംസ്ഥാന ഭരണത്തില്‍ ഒരു മാറ്റവും ഉണ്ടാക്കില്ലെന്ന് ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. നിരവധി പ്രതിപക്ഷ എംഎല്‍എമാര്‍ തന്നോട് ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാനയിലെ ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിന് ചൊവ്വാഴ്ച മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഖട്ടറിന്റെ പ്രസ്താവന. നായബ് സിംഗ് സൈനി സര്‍ക്കാരിനെ സംസ്ഥാന നിയമസഭയില്‍ ന്യൂനപക്ഷമാക്കി ചുരുക്കി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും എംഎല്‍എമാര്‍ പ്രഖ്യാപിച്ചിരന്നു.
'തെരഞ്ഞെടുപ്പ് കാലത്ത് ആരൊക്കെ എങ്ങോട്ട് പോകുന്നു എന്നത് ഒരു സ്വാധീനവും ഉണ്ടാക്കില്ല. നിരവധി എംഎല്‍എമാരും ഞങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, നിരവധി നേതാക്കള്‍ ഞങ്ങള്‍ക്ക് പിന്തുണയുമായി നില്‍ക്കുന്നു. എത്ര പേര്‍ ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നു എന്ന് ഉടന്‍ അറിയാനാകും,' ഖട്ടര്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡ, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദയ് ഭാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സ്വതന്ത്ര എംഎല്‍എമാരായ സോംബിര്‍ സാങ്വാന്‍ (ദാദ്രി), രണ്‍ധീര്‍ സിംഗ് ഗൊല്ലെന്‍ (പുന്ദ്രി), ധരംപാല്‍ ഗോന്ദര്‍ (നിലോഖേരി) എന്നിവര്‍ റോഹ്തക്കില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് സെയ്‌നി സര്‍ക്കാരിന് പിന്തുണ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചിരുന്നത്.
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാല്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാണ് ഖട്ടര്‍. പാര്‍ട്ടിയുടെ വിജയത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, ഹരിയാനയിലെ 10 ലോക്സഭാ സീറ്റുകളിലും ബിജെപി വിജയിക്കുമെന്ന് പറഞ്ഞു.
അതേസമയം, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട സര്‍ക്കാരിനെ താഴെയിറക്കാനുള്ള നടപടി കോണ്‍ഗ്രസ് നേതാവ് ഹൂഡ ആരംഭിക്കണമെന്ന് ജനനായക് ജനതാ പാര്‍ട്ടി (ജെജെപി) നേതാവ് ദിഗ്വിജയ് സിംഗ് ചൗട്ടാല പറഞ്ഞു. ഹൂഡ ഉടന്‍ ഗവര്‍ണറെ കണ്ട് സ്ഥിതിഗതികള്‍ ധരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്