ന്യൂഡെല്‍ഹി: മുതിര്‍ന്ന ക്രൂ അംഗങ്ങള്‍ അസുഖമാണെന്ന് കാട്ടി അവധിയില്‍ പോയതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് 80-ലധികം അന്താരാഷ്ട്ര, ആഭ്യന്തര വിമാനങ്ങള്‍ റദ്ദാക്കി. രാജ്യത്തുടനീളമുള്ള നിരവധി വിമാനത്താവളങ്ങളില്‍ പ്രകോപിതരായ യാത്രക്കാര്‍ വിമാനക്കമ്പനിക്കെതിരെ പ്രതിഷേധിച്ചു. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക മുഴുവന്‍ റീഫണ്ട്, മറ്റൊരു തിയതിയിലേക്ക് കോംപ്ലിമെന്ററി റീഷെഡ്യൂളിംഗ് എന്നിവ വിമാനക്കമ്പനി വാഗ്ദാനം ചെയ്‌തെങ്കിലും പ്രതിഷേധം കനത്തു.
ന്യൂഡെല്‍ഹി, തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോകളിലൊന്നില്‍, ഗോവ, ഗുവാഹത്തി, ശ്രീനഗര്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഒരു കൂട്ടം യാത്രക്കാര്‍ അവസാന നിമിഷം വിമാനം റദ്ദാക്കിയതിനെച്ചൊല്ലി എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരോട് തര്‍ക്കിക്കുന്നത് കാണാം. കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലും വിമാനങ്ങള്‍ മുടങ്ങി. ബുധനാഴ്ച ഡെല്‍ഹിയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 16 വിമാനങ്ങള്‍ റദ്ദാക്കി. കോഴിക്കോട് 12 വിമാനങ്ങളാണ് റദ്ദായത്.
200 ല്‍ ഏറെ മുതിര്‍ന്ന ക്രൂ അംഗങ്ങള്‍ മുന്നറിയിപ്പ് കൂടാതെ അസുഖമാണെന്ന് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് 80 അന്താരാഷ്ട്ര, ആഭ്യന്തര എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കേണ്ടി വന്നത്. റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം എയര്‍ ഇന്ത്യ എക്സ്പ്രസിനോട് റിപ്പോര്‍ട്ട് തേടുകയും പ്രശ്നങ്ങള്‍ ഉടനടി പരിഹരിക്കാന്‍ എയര്‍ലൈനിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
നവീകരണത്തിനും പുനഃക്രമീകരണത്തിനും ശേഷമുള്ള ശമ്പളത്തിന്റെ പെര്‍ഫോമന്‍സ്-ലിങ്ക്ഡ് ഇന്‍സെന്റീവില്‍ ക്രൂ അംഗങ്ങള്‍ അതൃപ്തരാണെന്ന് സംശയിക്കുന്നതായി എയര്‍ലൈന്‍ വൃത്തങ്ങള്‍ പറഞ്ഞു.
എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര ചെയ്യാനുള്ള യാത്രക്കാരോട് വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് തങ്ങളുടെ വിമാനം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ വിമാനക്കമ്പനി വക്താവ് അഭ്യര്‍ത്ഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്