ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) സ്ഥാപകനുമായ ഇമ്രാൻ ഖാന്റെ ആരോഗ്യനില വഷളായെന്ന് മകൻ കാസിം ഖാൻ. ദീർഘകാലമായുള്ള ഏകാന്ത തടവും കൃത്യമായ ചികിത്സ നൽകാത്തതും കാരണം ഇമ്രാൻ ഖാന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി 15 ശതമാനമായി കുറഞ്ഞെന്ന് കാസിം ട്വിറ്ററിലൂടെ അറിയിച്ചു.
922 ദിവസത്തെ ഏകാന്ത തടവും, കൃത്യമായ ചികിത്സ നിഷേധിച്ചതും മൂലമാണ് പിതാവിന് കാഴ്ചശക്തി നഷ്ടപ്പെട്ടതെന്ന് കാസിം വ്യക്തമാക്കി. പാക് സേനാ മേധാവി ആസിം മുനീർ, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവരാണ് ഈ ക്രൂരതയ്ക്ക് പിന്നിലെ പ്രധാന ഉത്തരവാദികളെന്നും കാസിം ആരോപിച്ചു. ഇമ്രാൻ ഖാനെ ജയിലിൽ അടയ്ക്കാൻ ഭരണകൂടം നീതിന്യായ വ്യവസ്ഥയെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
73-കാരനായ ഇമ്രാൻ ഖാൻ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് 2023 ഓഗസ്റ്റ് 5 മുതൽ റാവൽപിണ്ടിയിലെ അടിയാല ജയിലിലാണ് കഴിയുന്നത്. തനിക്കെതിരെയുള്ള കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, യുകെയിൽ കഴിയുന്ന തനിക്കും സഹോദരനും പിതാവിനെ സന്ദർശിക്കാൻ പാക് സർക്കാർ വിസ നിഷേധിക്കുകയാണെന്ന് കാസിം കുറ്റപ്പെടുത്തി. ഈ അനീതിക്കെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ജനാധിപത്യ രാജ്യങ്ങളും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കയറിയിച്ച ഇസ്ലാമാബാദ് ഹൈക്കോടതി, ഫെബ്രുവരി 16-നകം അദ്ദേഹത്തിന്റെ വിശദമായ മെഡിക്കൽ പരിശോധന നടത്താൻ ഉത്തരവിട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
