ലോകത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നത് ഖത്തറില്‍ വച്ചാണ്. ദോഹയില്‍ നടക്കുന്ന ചര്‍ച്ചകളാണ് സമവായത്തിലേക്ക് എത്തുന്നത് എന്നതാണ് അതിന് കാരണം. അഫ്ഗാനിലെയും സിറിയയിലെയും റഷ്യയിലെയും അമേരിക്കയിലെയും പ്രശ്നങ്ങള്‍ ദോഹയില്‍ ചര്‍ച്ച ചെയ്ത് രമ്യതയിലെത്തിയിട്ടുമുണ്ട്. ഇസ്രായേലും ഹമാസും ആഫ്രിക്കന്‍ നേതാക്കളും ചര്‍ച്ചകള്‍ക്ക് വേണ്ടി ദോഹയിലെത്തി പരിഹാരം തേടിയിരുന്നു.
എന്നാല്‍ തങ്ങളുടേതല്ലാത്ത കാരണത്താല്‍ ആക്രമണം നേരിടേണ്ടി വന്ന രാജ്യം കൂടിയാണ് ഖത്തര്‍. ഇറാനും ഇസ്രായേലും ഖത്തറിനെ ആക്രമിച്ചത് ഖത്തറുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ആയിരുന്നില്ല. അതിനിടെയാണ് വ്യത്യസ്തമായ ഒരു ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനം ഖത്തറിലേക്ക് മാറ്റണം എന്നാണ് ആവശ്യം. അതിനുള്ള കാരണം വിശദീകരിക്കാം.
യുഎന്‍ ആസ്ഥാനം അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ്. യുഎന്‍ സമ്മേളനത്തിലേക്ക് ലോകത്തെ മിക്ക രാഷ്ട്ര നേതാക്കളും എത്താറുണ്ട്. ഇവര്‍ക്ക് ന്യൂയോര്‍ക്കില്‍ പ്രത്യേക പരിഗണന ലഭിക്കുകയും ചെയ്യും. യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്താറുമില്ല. ഐക്യരാഷ്ട്രസഭയുടെ ഉപരോധം നേരിടുന്നവര്‍ക്ക് മാത്രമാണ് വിലക്ക്. എന്നാല്‍ ഇത്തവണ മറിച്ചും ചില കാര്യങ്ങള്‍ നടന്നു.
മഹ്മൂദ് അബ്ബാസിന് അനുമതി നല്‍കിയില്ല
പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് അമേരിക്ക വിസ അനുവദിച്ചില്ല. അദ്ദേഹം യുഎന്നില്‍ സംസാരിച്ചത് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ്. അതേസമയം, ഗാസയിലെ ആക്രമണത്തില്‍ വലിയ പ്രതിഷേധം നേരിടുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ന്യൂയോര്‍ക്കില്‍ എത്തുകയും ചെയ്തു. നെതന്യാഹുവിന്റെ യുഎന്നിലെ പ്രസംഗം മിക്ക രാജ്യങ്ങളും ബഹിഷ്‌കരിച്ചു.
പലസ്തീന്‍ അതോറിറ്റി പ്രസിഡന്റിന് വിസ നല്‍കാതിരുന്ന അമേരിക്കയുടെ നടപടി വീമര്‍ശിക്കപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ വിസ അമേരിക്ക റദ്ദാക്കുകയും ചെയ്തു. അദ്ദേഹം യുഎന്നില്‍ സംസാരിച്ച ശേഷമാണ് ഇക്കാര്യം അറിഞ്ഞത്. ന്യൂയോര്‍ക്കില്‍ നടന്ന ഇസ്രായേല്‍ വിരുദ്ധ പരിപാടിയില്‍ സംസാരിച്ചതാണ് പെട്രോയുടെ വിസ റദ്ദാക്കാന്‍ കാരണമത്രെ.
യുഎന്‍ ആസ്ഥാനം ദോഹയിലേക്ക് മാറ്റണം
കൊളംബിയയില്‍ തിരിച്ചെത്തിയ ശേഷമാണ് പെട്രോ അമേരിക്ക വിസ റദ്ദാക്കിയ കാര്യം അറിയുന്നത്. കടുത്ത ഭാഷയില്‍ അദ്ദേഹം പ്രതികരിച്ചു. ഒരു രാജ്യത്തിന്റെ പ്രസിഡന്റ് എന്ന നിലയില്‍ തന്റെ അഭിപ്രായം എവിടെ വച്ചും സ്വതന്ത്രമായി പറയും. മാനവിക ഐക്യത്തിന് വേണ്ടിയാണ് സംസാരിച്ചത് എന്നും പെട്രോ എക്സില്‍ കുറിച്ചു.
ഖത്തറിലേക്ക് യുഎന്‍ ആസ്ഥാനം മാറ്റണം എന്ന നിര്‍ദേശം കൊളംബിയയുടെ പ്രസിഡന്റാണ് മുന്നോട്ട് വച്ചത്. എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന രാജ്യത്താകണം യുഎന്‍ ആസ്ഥാനം എന്ന് പെട്രോ പറഞ്ഞു. ഡൊണാള്‍ഡ് ട്രംപ് യുഎന്നിന്റെ തത്വങ്ങള്‍ ലംഘിക്കുകയാണ് ചെയ്യുന്നത്. കുറച്ചുകൂടി ജനാധിപത്യപരമായ സ്ഥലത്തേക്ക് യുഎന്‍ മാറണം. ദോഹ യുഎന്‍ ആസ്ഥാനമാകണം എന്നാണ് തന്റെ നിര്‍ദേശം എന്നും പെട്രോ പറഞ്ഞു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1