റഷ്യയുടെ ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ ജൂണ്‍ മാസം വന്‍ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രധാന തുറമുഖങ്ങളിലെ അറ്റകുറ്റപ്പണികളാണ് മൂന്ന് മാസത്തിലെ താഴ്ന്ന നിലയിലേക്ക് റഷ്യന്‍ എണ്ണയുടെ കയറ്റുമതിയെ എത്തിച്ചത്. ബാള്‍ട്ടിക് കടലിലെ പ്രിമോര്‍സ്‌കിലെയും പസഫിക് തീരത്തെ കോസ്മിനോയിലെയും അറ്റകുറ്റ പണികള്‍ റഷ്യയിലെ ഏറ്റവും തിരക്കേറിയ രണ്ട് എണ്ണ ടെര്‍മിനലുകളിലൂടെയുള്ള കയറ്റുമതി വെട്ടിക്കുറച്ചു. ഈ തുറമുഖങ്ങള്‍ വഴി ഈ ആഴ്ച കയറ്റുമതിയൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
റഷ്യന്‍ ചരക്ക് കപ്പലുകള്‍ക്ക് പാശ്ചാത്യ രാജ്യങ്ങള്‍ പുതിയ നിരോധനം ഏര്‍പ്പെടുത്തിയതും കയറ്റുമതിയെ ബാധിച്ചു. പുതിയ ഉപരോധത്തില്‍ 17 റഷ്യന്‍ കപ്പലുകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജൂണ്‍ 23 വരെയുള്ള ഏഴ് ദിവസങ്ങളില്‍ റഷ്യയുടെ ക്രൂഡ് കയറ്റുമതിയുടെ മൊത്ത മൂല്യം 14 ശതമാനം ഇടിഞ്ഞു. അതായത് കയറ്റുമതിയില്‍ 18 ശതമാനം ഇടിവ്. 2022 ഫെബ്രുവരിയില്‍ ഉക്രെയിന്‍ അധിനിവേശത്തിന് മറുപടിയായി ഏര്‍പ്പെടുത്തിയ ഉപരോധങ്ങളുടെ ഫലപ്രാപ്തി പരിശോധിക്കുന്നത് റഷ്യ ഇപ്പോഴും തുടരുന്നുമുണ്ട്.
പൊതുമേഖല നിയന്ത്രണത്തിലുള്ള സോവ്കോംഫ്‌ലോട്ട് പിജെഎസ്സിയുടെ ഉടമസ്ഥതയിലുള്ള 21 ടാങ്കറുകളില്‍ മൂന്നെണ്ണം മാസങ്ങളോളം ഉപയോഗശൂന്യമായി കിടന്നതിന് ശേഷം ഇപ്പോള്‍ ക്രൂഡ് ലോഡ് ചെയ്യുന്നുണ്ട്. ജൂണ്‍ 23 ന് ആഴ്ച്ചയില്‍ 27 ടാങ്കറുകള്‍ 21.29 ദശലക്ഷം ബാരല്‍ റഷ്യന്‍ ക്രൂഡ് കയറ്റിയതായി കപ്പല്‍ ട്രാക്കിംഗ് ഡാറ്റയും പോര്‍ട്ട് ഏജന്റ് റിപ്പോര്‍ട്ടുകളും ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. അതായത് മുന്‍ ആഴ്ചയിലെ 25.91 ദശലക്ഷം ബാരലില്‍ നിന്ന് കയറ്റുമതി കുത്തനെ കുറഞ്ഞു.
കഴിഞ്ഞ ആഴ്ചയില്‍ റഷ്യയുടെ കടല്‍ വഴിയുള്ള ക്രൂഡ് ഒഴുക്ക് പ്രതിദിനം 660,000 ബാരല്‍ കുറഞ്ഞ് 3.04 ദശലക്ഷമായയിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്സ്പോര്‍ട്ടിംഗ് രാജ്യങ്ങളുടെ (ഒപെക്) തീരുമാനത്തിന് അനുസൃതമായി, ഉല്‍പ്പാദനം നിയന്ത്രിക്കുന്നതിന് പകരം റഷ്യ തങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുകയായിരുന്നു.
റഷ്യയുടെ ഉല്‍പ്പാദന ലക്ഷ്യം സെപ്റ്റംബര്‍ അവസാനം വരെ പ്രതിദിനം 8.978 ദശലക്ഷം ബാരലായി സജ്ജീകരിച്ചിരുന്നു. മെയ് മാസത്തിന് ശേഷം വിപണി സാഹചര്യങ്ങള്‍ക്ക് വിധേയമായി 2025 സെപ്റ്റംബര്‍ വരെ ഓരോ മാസവും 39,000 ബാരല്‍ എന്ന നിരക്കില്‍ ഉയര്‍ത്താന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഗ്രീക്ക് നാവികസേന രാജ്യത്തിന്റെ ക്രൂഡ് കൈമാറ്റത്തിന് സമീപമുള്ള പ്രദേശത്ത് സൈനിക അഭ്യാസങ്ങള്‍ നടത്തുന്നതും കയറ്റുമതിയെ ബാധിക്കും.
ജൂണ്‍ 16 വരെയുള്ള കാലയളവിലെ പുതുക്കിയ കണക്കില്‍ ഇന്ത്യയില്‍ എത്തേണ്ട കപ്പലുകളിലെ ഒഴുക്ക് പ്രതിദിനം ശരാശരി 1.66 ദശലക്ഷം ബാരലുകളാണ്. നിലവില്‍ അന്തിമ ലക്ഷ്യസ്ഥാനങ്ങള്‍ കാണിക്കാത്ത കപ്പലുകള്‍ക്കായി ഡിസ്ചാര്‍ജ് പോര്‍ട്ടുകള്‍ വ്യക്തമാകുന്നതിനാല്‍ ചൈനീസ്, ഇന്ത്യന്‍ ഇറക്കുമതികള്‍ ഉയരാന്‍ സാധ്യതയുണ്ട്. ഏതെങ്കിലും തരത്തില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞാല്‍ അത് പരമ്പരാഗത വ്യാപാര പങ്കാളികളായ ഇറാഖിനും സൌദിക്കും ഗുണകരമായി മാറുകയും ചെയ്യും.
റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി മെയ് മാസത്തില്‍ പ്രതിദിനം 2.1 ദശലക്ഷം ബാരലായി (ബിപിഡി) ഉയര്‍ന്നിരുന്നു. ചൈനയില്‍ നിന്നുള്ള കുറഞ്ഞ ഡിമാന്‍ഡ് കാരണം റഷ്യന്‍ എണ്ണയ്ക്കുള്ള കിഴിവ് വര്‍ദ്ധിച്ചുവെന്ന് വ്യാപാര സ്രോതസ്സുകളെയും ഷിപ്പിംഗ് ഡാറ്റയെയും ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട. മെയ് മാസത്തില്‍ സൗദി അരാംകോ രണ്ടാം മാസത്തേക്ക് ടേം വില വര്‍ദ്ധിപ്പിച്ചതിന് ശേഷം സൗദി അറേബ്യയില്‍ നിന്നുള്ള സപ്ലൈ 10 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കുമെത്തി.
ഉക്രെയ്ന്‍ യുദ്ധാനന്തരം റഷ്യയ്ക്കെതിരെ പാശ്ചാത്യ ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷം ഇന്ത്യന്‍ റിഫൈനര്‍മാര്‍ക്ക് റഷ്യയില്‍ നിന്നും വലിയ കിഴിവില്‍ എണ്ണവാങ്ങി. മെയ് മാസത്തില്‍ ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി ഏപ്രിലില്‍ നിന്ന് 14.7 ശതമാനവും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5.9 ശതമാനവും ഉയര്‍ന്നതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ ഇപ്പോഴും തുടരുന്നു. ഇറാഖും സൗദി അറേബ്യയുമാണ് പിന്നില്‍. കൂടാതെ, ഇന്ത്യന്‍ റിഫൈനറുകള്‍ക്ക് 176,000 ബിപിഡി ഓയില്‍ യുഎസില്‍ നിന്ന് മെയ് മാസത്തില്‍ ലഭിച്ചു എന്നതും ശ്രദ്ധേയമാണ്. റഷ്യന്‍ എണ്ണയുടെ ഉയര്‍ന്ന ഉപഭോഗം ഇന്ത്യയുടെ ക്രൂഡ് മിക്സിലെ മിഡില്‍ ഈസ്റ്റര്‍ ഓയിലിന്റെ വിഹിതത്തെയും ഒപെക്കിന്റെയും വിഹിതം കുറയ്ക്കുന്നതായാണ് ഡാറ്റകള്‍ വ്യക്തമാക്കുന്നത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1