ഏതാണ്ട്
പത്ത് വര്‍ഷത്തോളം ബിജെപി രാഹുല്‍ ഗാന്ധിയെ പരിഹസിച്ചിരുന്നത് പപ്പു
ബിജെപിയുടെ ഐശ്വര്യം എന്നായിരുന്നു . രാഹുലിന്റെ ഗൗരവപ്പെട്ട
വിമര്‍ശനങ്ങള്‍ പലതും ബിജെപി പരിഹസിച്ച് തള്ളി. ഒടുവില്‍ അതേ കാരണങ്ങള്‍
കൊണ്ടു തന്നെഇപ്പോള്‍ ബിജെപിയുടെ യുപിയിലെ അടക്കം തകര്‍ച്ചയ്ക്ക് കാരണമായി.
കോണ്‍ഗ്രസിനെതിരെയുള്ള ബിജെപിയുടെ വിമര്‍ശനങ്ങള്‍ക്ക് പലപ്പോഴും
ഗാന്ധി കുടുംബത്തെയായിരുന്നു ബിജെപി ലക്ഷ്യമിട്ടത്. ഇനി അതൊക്കെ
പഴങ്കയാണെന്ന് പറയാം. 99 സീറ്റുകള്‍ കോണ്‍ഗ്രസ് തിരിച്ചുവന്നിരിക്കുകയാണ്.
അതിന് ചുക്കാന്‍ പിടിച്ചതും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും
ചേര്‍ന്നാണ്. ഇരുവരുടെയും മികവുറ്റ പ്രചാരണം കോണ്‍ഗ്രസിനെ സഹായിച്ചുവെന്നത്
വ്യക്തം.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കോണ്‍ഗ്രസിന്റെ ഏറ്റവും
മികച്ച പ്രകടനമാണ് ഈ തിരഞ്ഞെടുപ്പില്‍ കണ്ടത്. എല്ലാ എക്സിറ്റ് പോള്‍
പ്രവചനങ്ങളെയും കോണ്‍ഗ്രസ് കാറ്റില്‍പ്പറത്തിയ നിമിഷം. രാഹുല്‍ ഗാന്ധിയുടെ
ഭാരത് ജോഡോ യാത്ര ഇവിടെ ഗുണം ചെയ്തുവെന്ന് മനസിലാക്കാം. ഭാരത് ജോഡോ
യാത്രയിലൂടെ രാജ്യത്താകെ ചലനമുണ്ടാക്കാനും രാഹുല്‍ നേതാവാണെന്ന്
തെളിയിക്കാനും സാധിച്ചു.
പൂര്‍ണമായ അര്‍ത്ഥത്തില്‍ ഇത് വിജയമാണോ
എന്ന് ചോദിച്ചാല്‍ പറയാന്‍ സാധിക്കില്ല. എന്നാല്‍ ഒരു കാര്യം ഉറപ്പാണ്.
ടിവി ചാനലുകളില്‍ മാത്രം ജനങ്ങള്‍ കണ്ടിരുന്ന രാഹുലിനെ നേരിട്ട് കാണാനും
അടുത്തറിയാനും പലര്‍ക്കും സാധിച്ചു. ബിജെപി രാഹുലിനെ
കുറിച്ചുണ്ടാക്കിയെടുത്ത ഇമേജുകള്‍ പൊളിക്കാനും ഇതോടെ രാഹുലിന് സാധിച്ചു.
ജനങ്ങളുമായുള്ള രാഹുല്‍ ഗാന്ധിയുടെ സംവാദത്തിന്റെയും മറ്റും ദൃശ്യങ്ങള്‍
വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയിലും ദൃശ്യമാധ്യമങ്ങളിലും വന്നിരുന്നു.
രാഹുലിനെ
കുറിച്ചുള്ള പോസിറ്റീവായ ജനാഭിപ്രായവും ഇതോടെ വരാന്‍ തുടങ്ങിയിരുന്നു.
അതുവരെ രാജ്യം അത്തരത്തിലൊരു രാഹുല്‍ ഗാന്ധിയെ കണ്ടിട്ടില്ലായിരുന്നു.
അതുപോലെ തന്നെ പ്രിയങ്ക ഗാന്ധിയും. ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയില്‍
പ്രിയങ്കയെ നിരവധി പേര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നിരവധി പേര്‍
മത്സരിക്കാതിരുന്നതിനെ ചോദ്യം ചെയ്തിരുന്നു. അത് ബോധപൂര്‍വം എടുത്ത
തീരുമാനമാണെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. രാഹുലിനൊപ്പം പ്രിയങ്കയും
മത്സരിച്ചിരുന്നെങ്കില്‍ ഒരു മണ്ഡലത്തിലേക്ക് മാത്രമായി പ്രചാരണം ഒതുങ്ങി
പോകുമായിരുന്നു. മത്സരിക്കാതിരുന്നത് കൊണ്ട് എല്ലാ വേദികളിലും
പ്രചാരണത്തിനെത്താനും സാധിക്കുമെന്നായിരുന്നു പ്രിയങ്കയുടെ മറുപടി.
അതേസമയം
പ്രിയങ്കയുടെ നീക്കം തിരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് കൈവരിച്ചത്.
രാജ്യാത്താകെ രാഹുല്‍ പ്രചാരണം നടത്തിയപ്പോള്‍ പ്രിയങ്ക റായ്ബറേലിയുടെയും
അമേഠിയുടെയും പ്രചാരണ ചുമതലകള്‍ ഏറ്റെടുത്തു. രണ്ടിടത്തും വമ്പന്‍ വിജയമാണ്
കോണ്‍ഗ്രസ് നേടിയത്. പ്രിയങ്കയായിരുന്നു യുപിയുടെ കോണ്‍ഗ്രസിന്റെ
ബുദ്ധികേന്ദ്രം. ജനകീയ സഭകള്‍ ചേര്‍ന്ന് കോണ്‍ഗ്രസിന്റെ നയങ്ങള്‍
വിശദീകരിച്ച് പ്രിയങ്ക താരമായി മാറുകയും ചെയ്തു. അക്ഷരാര്‍ത്ഥത്തില്‍
ഒന്നുമില്ലാത്ത അവസ്ഥയില്‍ നിന്നാണ് യുപിയില്‍ കോണ്‍ഗ്രസ്
നേട്ടമുണ്ടാക്കിയത്. മികച്ച പ്രാസംഗികയായും പ്രിയങ്ക മാറിയിരിക്കുകയാണ്.
ഈ
തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുമായി ബന്ധിപ്പിക്കുന്ന പ്രസംഗങ്ങളാണ്
പ്രിയങ്കയില്‍ നിന്നും ഉണ്ടായത്. മോദിക്ക് പ്രിയങ്ക നല്‍കിയ മറുപടികളെല്ലാം
പലപ്പോഴും ജനങ്ങള്‍ ഏറ്റെടുത്തിരുന്നു. കോണ്‍ഗ്രസിന്റെ മുന്നേറ്റത്തില്‍
കഴിഞ്ഞ ദിവസം പ്രിയങ്കയ്ക്കും രാഹുല്‍ ക്രെഡിറ്റ് നല്‍കുകയുണ്ടായി.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1