താലിബാന്റെ വിദേശകാര്യമന്ത്രി മൗലവി ആമിര്‍ ഖാന്‍ മുത്താഖി ഇന്ത്യ സന്ദര്‍ശിക്കും. ഇത് ഇന്ത്യാ സര്‍ക്കാരും താലിബാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ ആദ്യ സന്ദര്‍ശനമായിരിക്കും.
സന്ദര്‍ശന വേളയില്‍ ഇന്ത്യയുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ അമീര്‍ ഖാന്‍ മുത്താഖി ശ്രമിക്കും. എന്നാല്‍ അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിനെ ഇതുവരെയും ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. മുത്താഖി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനെ കാണും. ഇരുവരും തമ്മിലുള്ള രണ്ടാമത്തെ സംഭാഷണവും ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയുമായിരിക്കും ഇത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം മെയ് 15നാണ് ഇരുവരും ആദ്യമായി സംസാരിച്ചത്.
മുത്തഖിയുടെ സന്ദര്‍ശനം ഒരു സുപ്രധാന നയതന്ത്ര സംഭവവികാസമായിരിക്കും. ഇന്ത്യ ഇതുവരെ താലിബാന്‍ ഭരണകൂടവുമായി പരിമിതമായ ഇടപെഴകല്‍ മാത്രമാണ് നിലനിര്‍ത്തിയിട്ടുള്ളത്, പ്രധാനമായും മാനുഷിക സഹായത്തിലും ജനകീയ ബന്ധങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. അതേസമയം തീവ്രവാദം, അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ എന്നിവ സംബന്ധിച്ച ആശങ്കകള്‍ ഇന്ത്യ തുടര്‍ന്നും ഊന്നിപ്പറയുന്നു.
മുത്തഖിക്ക് യുഎന്‍ രക്ഷാസമിതിയുടെ യാത്രാ നിരോധനം ഉള്‍പ്പെടെയുള്ള ഉപരോധങ്ങള്‍ ഉണ്ടായിരുന്നു. വിദേശയാത്രകള്‍ക്ക് അദ്ദേഹത്തിന് പ്രത്യേക ഇളവുകള്‍ ആവശ്യമാണ്. മുമ്പ്, അത്തരം നിയന്ത്രണങ്ങള്‍ അദ്ദേഹത്തിന്റെ നയതന്ത്ര ഇടപെടലുകള്‍ക്ക് തടസ്സമുണ്ടാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഓഗസ്റ്റില്‍ പാകിസ്ഥാനിലേക്കുള്ള അദ്ദേഹത്തിന്റെ നിര്‍ദ്ദിഷ്ട സന്ദര്‍ശനം, യുഎന്‍ ഉപരോധ സമിതിയില്‍ വെച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സ് യാത്രാ ഇളവ് തടഞ്ഞതിനെത്തുടര്‍ന്ന് റദ്ദാക്കിയതായി പാകിസ്ഥാന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുത്താഖിയ്ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിന് യുഎന്‍എസ്സിയുടെ അനുമതി സെപ്റ്റംബര്‍ 30ന് ലഭിച്ചിരുന്നു.
കൂടിക്കാഴ്ചയുടെ അജണ്ട എന്ത്?
മുത്താഖി ഇന്ത്യ സന്ദര്‍ശിക്കുന്നത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയൊന്നും ഇതുവരെ വന്നിട്ടില്ല. താലിബാനുമായുള്ള ബന്ധം, ഭീകരവാദത്തിനെതിരായ പോരാട്ടം, വ്യാപാരം തുടങ്ങിയ ഇന്ത്യയുടെ പദ്ധതികള്‍ ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്.
ആരാണ് ആമിര്‍ ഖാന്‍ മുത്താഖി?
ഹാജി നാദിര്‍ ഖാന്റെ മകനാണ് ആമിര്‍ ഖാന്‍ മുത്താഖി. 1970 അഫ്ഗാനിസ്ഥാനിലെ ഹെല്‍മണ്ട് പ്രവിശ്യയിലെ സര്‍ഗുനില്‍ ജനിച്ച മുത്താഖിയുടെ കുടുംബം സോവിയറ്റ്-അഫ്ഗാനിസ്ഥാന്‍ യുദ്ധകാലത്ത് പാകിസ്ഥാനിലേക്ക് താമസം മാറിയിരുന്നു. അഫ്ഗാനില്‍ അഭയാര്‍ഥികള്‍ക്കായുള്ള വിവിധ സ്‌കൂളുകളില്‍ നിന്ന് വിദ്യാഭ്യാസം നേടി. ഹെല്‍മണ്ടില്‍ സോവിയറ്റുകള്‍ക്കെതിരേ പോരാടിയുള്ള ഒരു ജിഹാദിയായിരുന്നുവെന്നാണ് മുത്താഖിയെപ്പറ്റി താലിബാന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്.
താഷ്‌കന്റ്, ഉസ്‌ബെക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ജിദ്ദ, സൗദി അറേബ്യ എന്നിവടങ്ങളില്‍ താലിബാന്റെ വക്താവാണ് മുത്താഖി. 1994 ല്‍ കാണ്ഡഹാറിലെ റേഡിയോ സ്റ്റേഷന്റെ ഡയറക്ടര്‍ ജനറലായി സേവനമനുഷ്ഠിച്ച മുത്താഖി ഉന്നത കൗണ്‍സിലിലെ ഒരു പ്രധാന അംഗവും ആയിരുന്നു.
2021 ലെ താലിബാന്റെ തിരിച്ചുവരവ് അഫ്ഗാനിസ്ഥാന്റെ രാഷ്ട്രീയ ഭൂപ്രകൃതിയെ തന്നെ മാറ്റിമറിച്ചിരുന്നു. യുഎസ് നേതൃത്വത്തിലുള്ള സൈന്യത്തെ പിന്‍വലിച്ചതിനെത്തുടര്‍ന്ന് താലിബാന്‍ രാജ്യം മുഴുവന്‍ പിടിച്ചെടുക്കുകയും ഓഗസ്റ്റ് 15-ന് കാബൂളിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും അന്നത്തെ പ്രസിഡന്റ് അഷ്‌റഫ് ഗനിയെ പലായനം ചെയ്യാന്‍ നിര്‍ബന്ധിതനാക്കുകയും ചെയ്തിരുന്നു.
അതിനുശേഷം, താലിബാന്‍ സര്‍ക്കാരിന് ആഗോളതലത്തില്‍ ഔദ്യോഗിക അംഗീകാരം നേടാന്‍ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും, ഇന്ത്യ ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളും സുരക്ഷാ, മാനുഷിക ആശങ്കകള്‍ പരിഹരിക്കുന്നതിനായി ആശയവിനിമയ ചാനലുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഈ വര്‍ഷം ജൂലൈയില്‍ റഷ്യ താലിബാന്‍ ഭരണകൂടത്തിന് ഔദ്യോഗികമായി അംഗീകാരം നല്‍കുന്ന ആദ്യ രാജ്യമായി.
കാബൂളിലെ മുന്‍ സര്‍ക്കാരുകളുടെ കാലത്ത് ഇന്ത്യ അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മ്മാണത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയ്ക്ക് ധനസഹായം നല്‍കി വലിയ തോതില്‍ നിക്ഷേപം നടത്തിയിരുന്നു. എന്നാല്‍ താലിബാന്‍ ഭരണം ഏറ്റെടുത്ത ശേഷം ന്യൂഡല്‍ഹി തങ്ങളുടെ നയതന്ത്രജ്ഞരെയും പൗരന്മാരെയും ഒഴിപ്പിച്ചു. മാനുഷിക സഹായ വിതരണം നിരീക്ഷിക്കുന്നതിനും ഏറ്റവും കുറഞ്ഞ നയതന്ത്ര സാന്നിധ്യം നിലനിര്‍ത്തുന്നതിനുമായി 2022-ല്‍ കാബൂളില്‍ ഒരു 'സാങ്കേതിക ദൗത്യം' പിന്നീട് തുറക്കുകയായിരുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1