ചൈന-യുഎസ് ബന്ധം: മഞ്ഞുരുകുമോ

JANUARY 3, 2024, 2:58 PM

'ചൈനയും യുഎസും സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ശ്രമിക്കണം'എന്നാണ് ജോ ബൈഡനോട് ഷി ജിന്‍പിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി 1 ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് അയച്ച കത്തില്‍, ചൈനയും അമേരിക്കയും തമ്മിലുള്ള നല്ല ബന്ധം വളര്‍ത്തിയെടുക്കുന്നതിനുള്ള ശരിയായ സമീപനമായി പരസ്പര ബഹുമാനവും സമാധാനപരമായ സഹവര്‍ത്തിത്വവും നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം ചരിത്രം തെളിയിച്ചിട്ടുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഊന്നിപ്പറഞ്ഞതായി ബ്ലൂംബെര്‍ഗാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരു രാജ്യങ്ങളും തങ്ങളുടെ വഷളായ നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു പ്രതികരണം ഷി നടത്തിയിരിക്കുന്നത്.

സര്‍ക്കാര്‍ നടത്തുന്ന ബ്രോഡ്കാസ്റ്റര്‍ സിസിടിവിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള 45 വര്‍ഷത്തെ നയതന്ത്ര ബന്ധത്തെ അനുസ്മരിക്കുന്ന കത്തില്‍ ഷി പറഞ്ഞത് ഇപ്രകാരമാണ്- ''കഴിഞ്ഞ 45 വര്‍ഷമായി ചൈന-യുഎസ് ബന്ധം കൊടുങ്കാറ്റുകളെ അതിജീവിച്ച് മുന്നോട്ട് പോയി. ഇത് ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമം മെച്ചപ്പെടുത്തുക മാത്രമല്ല, ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും സംഭാവന നല്‍കുകയും ചെയ്തു.

അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം സൂക്ഷ്മമായി തുടരുകയാണ്. പ്രത്യേകിച്ചും റഷ്യയുമായുള്ള ബെയ്ജിംഗിന്റെ ശക്തമായ ബന്ധവും തായ്വാനുമായുള്ള അതിന്റെ നിലപാടും സംബന്ധിച്ച്. എന്നിരുന്നാലും, നവംബറില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഷി ജിന്‍പിംഗും ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഈ ബന്ധത്തില്‍ അടുത്തിടെ ഒരു മാറ്റം ഉണ്ടായിട്ടുണ്ട്. ഉഭയകക്ഷി ബന്ധത്തില്‍ നേരിയ പുരോഗതിയുണ്ടെന്ന് സൂചിപ്പിക്കുന്ന ചില ചെറിയ നയതന്ത്ര നേട്ടങ്ങള്‍ക്ക് കൂടിക്കാഴ്ച കാരണമായി.

അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം ഇരു രാജ്യങ്ങള്‍ക്കും ആഗോള സമൂഹത്തിനും സമൃദ്ധിക്കും മെച്ചപ്പെട്ട അവസരങ്ങള്‍ക്കും സംഭാവന നല്‍കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ബൈഡന്‍ തന്റെ അഭിനന്ദന കത്തില്‍ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ മുന്‍ഗാമികള്‍ കൈവരിച്ച പുരോഗതി യുഎസും ചൈനയും തമ്മിലുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള തങ്ങളുടെ ചര്‍ച്ചകളിലൂടെ കെട്ടിപ്പടുക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ബൈഡന്‍ വ്യക്തമാക്കുകയുണ്ടായി.

ചൈനയുമായുള്ള ബന്ധം ദിനംപ്രതിയെന്നോണം വഷളായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രസിഡന്റ് കാര്യങ്ങള്‍ക്ക് അയവ് വരുത്താന്‍ ശ്രമിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിളുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് ബൈഡനെതിരേ വിമര്‍ശനം ശക്തമാകുന്ന സാഹചര്യവും ഉണ്ടായിരുന്നു. യുഎസിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ചൈനയെ നിലയ്ക്കു നിര്‍ത്താന്‍കഴിവില്ലാത്ത പ്രസിഡന്റായി ജോ ബൈഡനെ നിരന്തരം വിമര്‍ശിക്കുന്നവരില്‍ ഏറ്റവുമ മുന്‍പന്തിയിലാണ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉക്രെയ്ന്‍ യുദ്ധം അടക്കമുള്ള നയതന്ത്ര വിഷയങ്ങളില്‍ താനായിരുന്നു പ്രസിഡന്റ് എങ്കില്‍ ഇതിനോടകം പരിഹാരം കാണുമായിരുന്നു എന്ന ട്രംപിന്റെ വാദവും ഈയടുത്ത് വാര്‍ത്തയായിരുന്നു. ചൈനീസ് വിഷയത്തില്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ഇടപെടാന്‍ ഇത് ബൈഡനെ സഹായിച്ചു. ലോകത്തിലെ ഏറ്റവും മികച്ച രണ്ട് സമ്പദ്‌വ്യവസ്ഥകള്‍ തമ്മിലുള്ള പിരിമുറുക്കം ലഘൂകരിക്കാനുള്ള ധാരണയിലുമെത്തി.

താനും ബൈഡനും സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ചൈന-യുഎസ് ബന്ധം ശക്തമാക്കുന്നതിനുള്ള പദ്ധതിയെ 'സാന്‍ ഫ്രാന്‍സിസ്‌കോ വിഷന്‍' എന്ന പേരില്‍ രൂപീകരിച്ചതായി ഷി ചൂണ്ടിക്കാട്ടുന്നു.  2022 ല്‍ അന്നത്തെ യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി തായ്വാന്‍ സന്ദര്‍ശിച്ചതിനെത്തുടര്‍ന്ന് വിച്ഛേദിക്കപ്പെട്ട ഉന്നതതല സൈനിക ആശയ വിനിമയങ്ങള്‍ പുനരാരംഭിക്കാന്‍ ഷിയും ബൈഡനും ഉച്ചകോടിയില്‍ സമ്മതിച്ചതാണ് മറ്റൊരു ശ്രദ്ധേയ നേട്ടം. ചാര ബലൂണ്‍ അയച്ചതുള്‍പ്പെടെയുള്ള കേസുകള്‍ നിലവിലുണ്ടെങ്കിലും പുതിയ നീക്കം മഞ്ഞുരുക്കുമോ എന്ന് കണ്ടറിയാം...

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam