കുമളി : ഇടുക്കിയിലെ കുമളിക്കടുത്ത് സ്പ്രിംഗ് വാലിയിൽ കാട്ടുപോത്ത് അക്രമണത്തിൽ പരുക്കേറ്റ രാജീവിന്റെ ചികിത്സ ചെലവിനുള്ള തുക അനുവദിക്കാൻ ഒരു മാസം കഴിഞ്ഞിട്ടും സർക്കാർ നൽകിയിട്ടില്ല. ഇതുമൂലം ചികിത്സ പൂർത്തിയായിട്ടും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യാനാകാതെ വിഷമിക്കുകയാണ് ബന്ധുക്കൾ.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റാണ് രാജീവിനെ പാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വനംമന്ത്രി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി പീരുമേട് എം.എൽ.എയാണ് ചികിത്സ ചെലവ് സർക്കാർ വഹിക്കുമെന്ന് ഉറപ്പു നൽകിയത്. കരളിനും ഡയഫ്രത്തിനും ശ്വാസകോശത്തിനും വാരിയെല്ലുകൾക്കും പരുക്കേറ്റ രാജീവിന്റെ ചികിത്സ ചെലവ് എട്ടു ലക്ഷത്തിലധികമായി.
എന്നാൽ വനംവകുപ്പ് അടച്ചത് ഒരു ലക്ഷം രൂപ മാത്രം. ബാക്കി തുക അനുവദിക്കാൻ സർക്കാർ ഉത്തരവ് വേണം. പെരുമാറ്റച്ചട്ടം നില നിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയും വേണം. ഇതിനുള്ള നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്. സർക്കാർ പണം അടക്കുമെന്ന് രേഖമൂലമുള്ള ഉറപ്പ് നൽകണമെന്ന ആശുപത്രി അധികൃതരുടെ ആവശ്യം പോലും നടപ്പായിട്ടില്ല.
അതിനാൽ പണമടക്കാതെ ഡിസ്ചാർജ്ജ് ചെയ്യാൻ കഴിയില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതരും. പ്രായമായ അമ്മയും ഭാര്യയും രണ്ടു പെൺമക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കർഷകനായ രാജീവൻ.
ആശുപത്രിയിൽ നിന്നും തിരികെയെത്തിയാൽ പോലും മാസങ്ങളോളം ജോലിക്കു പോകാൻ കഴിയില്ലെന്ന ദുരവസ്ഥയിലാണ് രാജീവൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്