തൃശൂര്‍: കുഴൂരില്‍ കാണാതായ ആറ് വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. 22 കാരനെ കസ്റ്റഡിയിലെടുത്തു. വീടിനടുത്തുള്ള കുളത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഴൂര്‍ സ്വര്‍ണപ്പള്ളം റോഡില്‍ മഞ്ഞളി അജീഷിന്റെ മകന്‍ ഏബലാണ് മരിച്ചത്.
കുട്ടിയെ ഇന്ന് വൈകുന്നേരം മുതലായിരുന്ന കാണാതായത്. പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ സ്ഥലത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ വീടിനടുത്തുള്ള കെട്ടിടത്തിലെ സിസിടിവിയില്‍ ഏബല്‍ സ്ഥലത്തെ ഒരു യുവാവുമായി റോഡില്‍ ഓടിക്കളിക്കുന്നതായുള്ള ദൃശ്യമായിരുന്നു അവസാനമായി ലഭിച്ചത്.
ഈ യുവാവുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. ഇയാളെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
രാത്രി ഒമ്പതരയോടെ വീടിനടുത്തുള്ള കുളത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്ന് വൈകുന്നേരം ആറ് മണിക്ക് ശേഷം കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോകുന്നു എന്ന് പറഞ്ഞാണ് ഏബല്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ നേരം ഏറെ വൈകിയിട്ടും കുട്ടി വീട്ടില്‍ തിരികെ എത്താതെ വന്നതോടെയാണ് വീട്ടുകാര്‍ പരിഭ്രമിച്ച് പൊലീസില്‍ വിവരമറിയിച്ചത്. കളികഴിഞ്ഞ് ഏബല്‍ നേരത്തേ വീട്ടിലേക്ക് മടങ്ങി എന്നായിരുന്നു കൂടെകളിച്ചിരുന്ന മറ്റ് കുട്ടികള്‍ പൊലീസിന് നല്‍കിയ മൊഴി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
