അമേരിക്ക വികസിപ്പിക്കുന്ന അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമായ 'ഗോൾഡൻ ഡോമിൽ' പങ്കാളിയാകാൻ ജപ്പാൻ ഒരുങ്ങുന്നു. അടുത്ത ആഴ്ച വാഷിംഗ്ടണിൽ വെച്ച് നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയിൽ ജപ്പാൻ പ്രധാനമന്ത്രി സനാ തകായ്ച്ചി ഇക്കാര്യം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഔദ്യോഗികമായി അറിയിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ചൈനയും റഷ്യയും വികസിപ്പിച്ചെടുക്കുന്ന അതിവേഗ മിസൈലുകളെ (ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾസ്) പ്രതിരോധിക്കുകയാണ് ഈ കൂട്ടുകെട്ടിലൂടെ ജപ്പാൻ ലക്ഷ്യമിടുന്നത്.ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ഈ മിസൈലുകൾ. ഇവയെ തടയാൻ ബഹിരാകാശ അധിഷ്ഠിത സെൻസറുകളും ഇന്റർസെപ്റ്റർ മിസൈലുകളും ഉൾപ്പെടുന്ന വിപുലമായ സുരക്ഷാ കവചമാണ് അമേരിക്ക ഒരുക്കുന്നത്.
ജപ്പാൻ കൂടി ഈ പദ്ധതിയുടെ ഭാഗമാകുന്നതോടെ ഏഷ്യ-പസഫിക് മേഖലയിലെ പ്രതിരോധ ശേഷി വൻതോതിൽ വർധിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. മാർച്ച് 19-ന് നിശ്ചയിച്ചിരിക്കുന്ന തകായ്ച്ചി-ട്രംപ് കൂടിക്കാഴ്ചയിൽ പുതിയ സാറ്റലൈറ്റ് ശൃംഖലകൾ സംയുക്തമായി വികസിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കും.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സ്വീകരിച്ചിരുന്ന കർക്കശമായ സമാധാന നയം തിരുത്തിക്കൊണ്ട് ജപ്പാൻ തങ്ങളുടെ സൈനിക ശക്തി വർദ്ധിപ്പിക്കുകയാണ്. പ്രതിരോധ ആവശ്യങ്ങൾക്കായി ഇത്തവണത്തെ ബജറ്റിൽ ഒമ്പത് ലക്ഷം കോടി യെൻ (ഏകദേശം 56.5 ബില്യൺ ഡോളർ) ആണ് ജപ്പാൻ നീക്കിവെച്ചിരിക്കുന്നത്. ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിരോധ തുകയാണിത്. ചൈനയിൽ നിന്നുള്ള ഭീഷണി വർധിക്കുന്ന സാഹചര്യത്തിൽ, തങ്ങളുടെ ജിഡിപിയുടെ രണ്ട് ശതമാനം സൈനിക ചെലവുകൾക്കായി മാറ്റിവയ്ക്കാനാണ് ജപ്പാന്റെ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
