പാക്കിസ്ഥാൻ ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനില വഷളായതിൽ അതീവ ആശങ്ക പ്രകടിപ്പിച്ച് മക്കളായ കാസിം ഖാനും സുലൈമാൻ ഖാനും. തങ്ങളുടെ പിതാവിനെ കാണുന്നതിനും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നേരിട്ടറിയുന്നതിനുമായി പാക് അധികൃതരിൽ നിന്നും അനുമതി കാത്തിരിക്കുകയാണ് ലണ്ടനിൽ താമസിക്കുന്ന ഇവർ.
കഴിഞ്ഞ ആഴ്ച ഇമ്രാൻ ഖാന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ പറഞ്ഞതനുസരിച്ച്, ജയിലിൽ കഴിയവെ അദ്ദേഹത്തിന് വലതു കണ്ണിന്റെ കാഴ്ചശക്തി ഗണ്യമായി കുറഞ്ഞിരുന്നു. ചികിത്സയ്ക്ക് ശേഷം വീക്കം കുറഞ്ഞതായും കാഴ്ച മെച്ചപ്പെട്ടതായും തിങ്കളാഴ്ച മെഡിക്കൽ ബോർഡ് അറിയിച്ചിരുന്നെങ്കിലും, ഈ റിപ്പോർട്ടിൽ മക്കൾക്ക് സംശയമുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സെപ്റ്റംബറിന് ശേഷം ഇവർ പിതാവുമായി സംസാരിച്ചത്.
തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സാധാരണയായി സംസാരിക്കാത്ത പിതാവ്, ഇത്തവണത്തെ ഫോൺ കോളിൽ വലിയ നിരാശ പ്രകടിപ്പിച്ചതായി മക്കൾ പറഞ്ഞു. മാസങ്ങളായി തന്റെ കണ്ണിന് ആവശ്യമായ ചികിത്സ നിഷേധിക്കപ്പെട്ടെന്ന് അദ്ദേഹം പരാതിപ്പെട്ടു.
പിതാവിനെ എത്രയും വേഗം മെച്ചപ്പെട്ട മെഡിക്കൽ സൗകര്യത്തിലേക്ക് മാറ്റണമെന്നും, സ്വന്തം ഡോക്ടർമാരെ കാണാൻ അനുമതി നൽകണമെന്നും കാസിം ഖാൻ ആവശ്യപ്പെട്ടു. എന്നാൽ, ചികിത്സാ നടപടികൾ നടക്കുന്നുണ്ടെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ് അധികൃതരുടെ നിലപാട്.
2023 ഓഗസ്റ്റ് മുതൽ ജയിലിൽ കഴിയുന്ന 73 കാരനായ ഇമ്രാൻ ഖാൻ, തനിക്കെതിരെയുള്ള കുറ്റങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ആവർത്തിക്കുന്നു. 2022-ൽ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താക്കപ്പെട്ടതിന് ശേഷം, അഴിമതി കേസുകൾ ഉൾപ്പെടെ നിരവധി കേസുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഖാനെ കാണാൻ മക്കൾ കഴിഞ്ഞ മാസം വിസയ്ക്ക് അപേക്ഷിച്ചിരുന്നെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
