ബീജിംഗ് :അമിത ഉൽപ്പാദനത്തിന്റെ പേരിൽ തങ്ങൾക്കെതിരെ അമേരിക്ക നടത്തുന്ന വ്യാപാര അന്വേഷണങ്ങളെ ശക്തമായി അപലപിച്ച് ചൈന. ഇത്തരം ഏകപക്ഷീയമായ നടപടികളെ അംഗീകരിക്കാനാവില്ലെന്നും തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ തിരിച്ചടിക്കാനുള്ള അവകാശം ചൈനയ്ക്കുണ്ടെന്നും ബീജിംഗ് വ്യക്തമാക്കി.
ഈ വാരാന്ത്യത്തിൽ ആരംഭിക്കാനിരിക്കുന്ന പുതിയ ഘട്ട വ്യാപാര ചർച്ചകൾക്ക് മുന്നോടിയായുള്ള ചൈനയുടെ ഈ നിലപാട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വീണ്ടും നിഴൽ വീഴ്ത്തിയിരിക്കുകയാണ്.
അമേരിക്കയുടെ സെക്ഷൻ 301 അന്വേഷണത്തിലൂടെ മറ്റൊരു രാജ്യത്ത് അമിത ഉൽപ്പാദനം ഉണ്ടോ എന്ന് ഏകപക്ഷീയമായി തീരുമാനിക്കാൻ അവർക്ക് അവകാശമില്ലെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
വ്യവസായ മേഖലയിലെ അമിത ഉൽപ്പാദനം, നിർബന്ധിത തൊഴിൽ തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് കഴിഞ്ഞ ബുധനാഴ്ച അമേരിക്ക അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ നിർബന്ധിത തൊഴിൽ എന്ന ആരോപണം അമേരിക്ക കെട്ടിച്ചമച്ച കള്ളമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം തിരിച്ചടിച്ചു.
ഈ മാസം അവസാനം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ ബീജിംഗിൽ കൂടിക്കാഴ്ച നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി ഫ്രാൻസിൽ വെച്ച് ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ ചർച്ചകൾ നടത്തും.
ചൈനീസ് ഉപപ്രധാനമന്ത്രി ഹീ ലിഫെംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഫ്രാൻസിലേക്ക് പോകുന്നത്. കഴിഞ്ഞ വർഷം ട്രംപ് ഭരണകൂടം നികുതി വർദ്ധിപ്പിച്ചതിനെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ കടുത്ത വ്യാപാര തർക്കങ്ങൾ നിലനിന്നിരുന്നു. മുമ്പ് നടന്ന ചർച്ചകളിലൂടെ പരിഹരിക്കപ്പെട്ട പല പ്രശ്നങ്ങളും പുതിയ അന്വേഷണങ്ങളോടെ വീണ്ടും സങ്കീർണ്ണമാകാനാണ് സാധ്യത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
