പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഗ്രീന്‍ലന്‍ഡിനെ യുഎസിന്റെ ഭാഗമാക്കാന്‍ നീക്കം തുടങ്ങിയിരിക്കുകയാണ്. ലൂസിയാന ഗവര്‍ണര്‍ ജെഫ് ലാന്‍ഡ്രിക്കിനെ ഗ്രീന്‍ലന്‍ഡിന്റെ പ്രത്യേക പ്രതിനിധിയായി ട്രംപ് ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ ധാതുസമ്പന്നമായ ആര്‍ട്ടിക് ദ്വീപ് കയ്യടക്കാനുള്ള ശ്രമങ്ങള്‍ ട്രംപ് ഊര്‍ജിതമാക്കുകയാണെന്ന് വ്യക്തമായി. യൂറോപ്യന്‍ രാജ്യമായ ഡെന്‍മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലന്‍ഡ് വടക്കേ അമേരിക്കയിലാണ് സ്ഥിതി ചെയ്യുന്നത്. മാത്രമല്ല അവിടെ യു.എസ് സൈനികതാവളമുണ്ട്.
അതേസമയം ഗ്രീന്‍ലന്‍ഡിനായി പ്രത്യേക പ്രതിനിധിയെ നിയോഗിച്ച ട്രംപിന്റെ നടപടിയില്‍ ഡെന്‍മാര്‍ക്ക് പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. ഗ്രീന്‍ലന്‍ഡ് വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്‌സനും ഗ്രീന്‍ലന്‍ഡ് പ്രധാനമന്ത്രി ജെന്‍സ് ഫ്രെഡെറിക് നീല്‍സനും ആവര്‍ത്തിച്ചു വ്യക്തമാക്കിയിരിക്കുകയാണ്. ഗ്രീന്‍ലന്‍ഡ് യുഎസിന്റെ ഭാഗമാകുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രഖ്യാപിച്ച വ്യക്തിയെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രത്യേക ദൂതനായി നിയമിച്ചതില്‍ താന്‍ അങ്ങേയറ്റം അസ്വസ്ഥനാണെന്ന് ഡെന്‍മാര്‍ക്ക് വിദേശകാര്യ മന്ത്രി ലാര്‍സ് ലൊക്ക റാസ്മുസന്‍ പറഞ്ഞു.
57,000 പേരാണ് ഗ്രീന്‍ലന്‍ഡില്‍ താമസിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും ഡെന്‍മാര്‍ക്കില്‍ നിന്നും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുണ്ടെങ്കിലും യുഎസിന്റെ ഭാഗമാകാന്‍ താല്‍പര്യമില്ലെന്നാണ് ഈ വര്‍ഷം ജനുവരിയില്‍ നടന്ന അഭിപ്രായസര്‍വേയില്‍ വ്യക്തമായത്.
ട്രംപ് പ്രത്യേക ദൂതനെ നിയമിച്ചതില്‍ പ്രതിഷേധിച്ച് ഡെന്മാര്‍ക്ക് അമേരിക്കന്‍ അംബാസഡറെ വിളിച്ചുവരുത്തിയിരുന്നു. ലൂസിയാന ഗവര്‍ണര്‍ ജെഫ് ലാന്‍ഡ്രിയെ ഗ്രീന്‍ലാന്‍ഡ് ദൂതനായി നിയമിച്ച നടപടി തന്നെ ''അഗാധമായി രോഷാകുലനാക്കുന്നു'' എന്ന് ഡെന്മാര്‍ക്ക് വിദേശകാര്യ മന്ത്രി ലാര്‍സ് ലോക്കെ റാസ്മുസ്സെന്‍ വ്യക്തമാക്കി. ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയുടെ ഭാഗമാക്കാനുള്ള ട്രംപിന്റെ ദീര്‍ഘകാല പദ്ധതികളെ പിന്തുണച്ചുകൊണ്ടുള്ള ലാന്‍ഡ്രിയുടെ പ്രസ്താവനയാണ് ഡെന്മാര്‍ക്കിനെ ചൊടിപ്പിച്ചത്.
ഈ നിയമനം സ്വീകരിക്കുന്നതിലൂടെ ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയുടെ ഭാഗമാക്കുമെന്ന് ലാന്‍ഡ്രി പറഞ്ഞത് തികച്ചും അസ്വീകാര്യമാണ്. അമേരിക്ക ഡാനിഷ് പരമാധികാരത്തെ ബഹുമാനിക്കണം,'' റാസ്മുസ്സെന്‍ പറഞ്ഞു. അമേരിക്കയുടെ ഈ നീക്കത്തിനെതിരെ യൂറോപ്യന്‍ യൂണിയനും രംഗത്തെത്തിയിട്ടുണ്ട്. ഡെന്മാര്‍ക്കിന്റെ പരമാധികാരവും പ്രദേശിക സമഗ്രതയും സംരക്ഷിക്കേണ്ടത് യൂറോപ്യന്‍ കൂട്ടായ്മയ്ക്ക് അത്യാവശ്യമാണെന്ന് ഇ.യു വക്താവ് അനൗര്‍ എല്‍ അനൗണി പറഞ്ഞു. നാറ്റോ സഖ്യകക്ഷിയാണെങ്കിലും ഡെന്മാര്‍ക്കിന്റെ നിയന്ത്രണത്തിലുള്ള ഗ്രീന്‍ലാന്‍ഡിനെ സ്വന്തമാക്കാന്‍ സൈനിക ശക്തി പോലും ഉപയോഗിക്കാനുള്ള സാധ്യത ട്രംപ് നേരത്തെ തള്ളിക്കളഞ്ഞിരുന്നില്ല.
സുരക്ഷാ കാരണങ്ങളാലും പ്രകൃതിവിഭവങ്ങളുടെ സമ്പന്നതയാലും ഗ്രീന്‍ലാന്‍ഡ് അമേരിക്കയ്ക്ക് ആവശ്യമാണെന്നാണ് ട്രംപിന്റെ വാദം. എന്നാല്‍, ഗ്രീന്‍ലാന്‍ഡ് വില്‍പ്പനയ്ക്കുള്ളതല്ലെന്ന് ഡാനിഷ്, ഗ്രീന്‍ലാന്‍ഡ് നേതാക്കള്‍ ആവര്‍ത്തിച്ചു.ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി ജെന്‍സ്-ഫ്രെഡറിക് നീല്‍സണ്‍ ഈ നിയമനത്തെ തള്ളിക്കളഞ്ഞു.
ഓഗസ്റ്റില്‍ ഗ്രീന്‍ലാന്‍ഡില്‍ അമേരിക്കന്‍ രഹസ്യ സ്വാധീന പ്രചാരണം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയും നയതന്ത്ര പിരിമുറുക്കം രൂക്ഷമായിരുന്നു. അമേരിക്ക തങ്ങളുടെ സാമ്പത്തിക-സൈനിക ശക്തി ഉപയോഗിച്ച് സഖ്യകക്ഷികളെപ്പോലും ഭീഷണിപ്പെടുത്തുകയാണെന്ന് ഡാനിഷ് പ്രതിരോധ രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
