എ.ആര്‍ റഹ്മാന്‍ സ്വത്ത് വീതം വെക്കുമോ..?

NOVEMBER 20, 2024, 5:47 PM

ഇന്ത്യന്‍ സിനിമാലോക വളരെ ഞെട്ടസോടെ കേട്ട വാര്‍ത്തയാണ് സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാനും ഭാര്യ സൈറാ ബാനുവും വിവാഹമോചിതരാകുന്നു എന്ന വാര്‍ത്ത. പൊതുവേദികളില്‍ ഒന്നിച്ച് സന്തോഷത്തോടെ കാണാറുള്ള റഹ്മാന്റേയും സൈറയുടെയും വിവാഹമോചന പ്രഖ്യാപനം അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരേയും ഞെട്ടിപ്പിക്കുന്നതായിരുന്നു. തങ്ങള്‍ക്കിടയില്‍ പരിഹരിക്കാനാകാത്ത ചില അസ്വാരസ്യങ്ങളുണ്ട് എന്നായിരുന്നു സൈറ ബാനു പറഞ്ഞത്.

വിവാഹത്തിന്റെ 30-ാം വാര്‍ഷികം ആഘോഷിക്കാന്‍ പദ്ധതിയിട്ടിരുന്നു എന്നും എന്നാല്‍ അപ്രതീക്ഷിതമായി കാര്യങ്ങള്‍ മാറി മറിഞ്ഞു എന്നുമാണ് റഹ്മാന്‍ വിവാഹമോചനം സ്ഥിരീകരിച്ചുകൊണ്ട് അഭിപ്രായപ്പെട്ടത്. 1995 ല്‍ ആയിരുന്നു ഇരുവരുടേയും വിവാഹം. 29 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് കുട്ടികളാണ് ഇവര്‍ക്കുള്ളത്.

അതേസമയം വിവാഹ മോചനത്തിന് പിന്നാലെ റഹ്മാന്റെ സ്വത്തുക്കള്‍  സംബന്ധിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം 1748 കോടി രൂപയിലേറെയാണ് എആര്‍ റഹ്മാന്റെ ആസ്തി. രാജ്യത്ത് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന സംഗീതജ്ഞരില്‍ ഒരാളാണ് അദ്ദേഹം. ഫുള്‍ടൈം ഗായകനല്ലെങ്കില്‍ പോലും മറ്റ് സംഗീത സംവിധായകരുടെ പാട്ടുകളില്‍ പാടുന്നതിന് മൂന്ന് കോടി രൂപയാണ് റഹ്മാന്‍ ഈടാക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലമുള്ള ഗായകനാണ് അദ്ദേഹം. മാത്രമല്ല സംഗീത സംവിധായകന്‍ എന്ന നിലയിലും വലിയ തുക റഹ്മാന്‍ ഈടാക്കുന്നുണ്ട്. ഒരു സിനിമയില്‍ സംഗീതം നിര്‍വഹിക്കാന്‍ 10 കോടി രൂപയാണ് റഹ്മാന്‍ വാങ്ങിക്കുന്ന പ്രതിഫലം. ഇത് കൂടാതെ സ്റ്റേജ് ഷോ, പരസ്യം എന്നിവയില്‍ നിന്നെല്ലാം വലിയൊരു തുക തന്നെ റഹ്മാന്‍ പ്രതിവര്‍ഷം സ്വന്തമാക്കുന്നുണ്ട്.

ഒരു വര്‍ഷം 100 കോടിയിലേറെ രൂപ താരത്തിന്റെ അക്കൗണ്ടിലെത്തുന്നുണ്ട് എന്നാണ് വിവരം. മുംബൈയില്‍ ഒരു ആഡംബര വീട്ടിലാണ് എ.ആര്‍ റഹ്മാന്‍ താമസിക്കുന്നത്. 2001-ലാണ് അദ്ദേഹം ഈ ആഡംബര ഭവനം വാങ്ങിയത്. ഈ പ്രോപ്പര്‍ട്ടിയുടെ ഏകദേശ മൂല്യം 15 കോടി രൂപയാണ്. ലോകത്തിലെ ഏറ്റവും മികച്ച ചില ആഡംബര കാറുകളും അദ്ദേഹത്തിന്റെ ഗാരേജിലുണ്ട്.

ജാഗ്വാര്‍, മെഴ്‌സിഡസ്, വോള്‍വോ എന്നിവയാണ് അദ്ദേഹത്തിന്റെ കാറുകളിലെ പ്രധാനികള്‍ ഓരോ കാറിനും ഏകദേശം 1 കോടി മുതല്‍ 1.5 കോടി വരെ വില വരും എന്നാണ് കണക്ക്. കണ്ണഞ്ചപ്പിക്കുന്ന ആസ്തികള്‍ക്ക് പുറമെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍, ഓസ്‌കാര്‍, ഗ്രാമി അവാര്‍ഡുകള്‍, പത്മഭൂഷണ്‍ തുടങ്ങിയ നിരവധി ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

സൈറയുമായുള്ള ബന്ധം വേര്‍പെടുത്തിയതോടെ വിനോദ വ്യവസായത്തിലെ ഏറ്റവും ചെലവേറിയ വിവാഹമോചനങ്ങളിലൊന്നായി ഇത് മാറുമോ എന്ന് കണ്ടറിയണം. അതേസമയം സ്വത്തുക്കളുടെ വീതം വെക്കലിനെ കുറിച്ചോ മറ്റോ റഹ്മാനോ സൈറയോ ഇതുവരെ ഒരുതരത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല.

സൈറ ബാനുവിന്റെ അഭിഭാഷക വന്ദന ഷാ പ്രസ്താവനയിലൂടേയാണ് വിവാഹമോചന വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. പിന്നീട് എ.ആര്‍ റഹ്മാന്‍ തന്റെ എക്സ് അക്കൗണ്ടിലൂടെ വിവാഹമോചനം സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു. മാതാപിതാക്കളുടെ വിവാഹ മോചനത്തില്‍ പ്രതികരണവുമായി മക്കളും രംഗത്തെത്തിയിരുന്നു.

ഖത്തീജ, അമീന്‍, റഹീം എന്നിവരാണ് ഇവരുടെ മക്കള്‍. ഈ സമയത്ത് തങ്ങളുടെ സ്വകാര്യതയെ മാനിക്കാന്‍ തങ്ങള്‍ എല്ലാവരോടും ദയയോടെ അഭ്യര്‍ത്ഥിക്കുന്നു എന്നായിരുന്നു ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്. ഈ വിഷയം അങ്ങേയറ്റം സ്വകാര്യതയോടും ബഹുമാനത്തോടും കൂടി കൈകാര്യം ചെയ്യാന്‍ കഴിയുമെങ്കില്‍ അതിനെ അഭിനന്ദിക്കുന്നു. നിങ്ങളുടെ പരിഗണനയ്ക്ക് നന്ദി എന്നാണ് ഗായിക കൂടിയായ ഖതീജ കുറിച്ചത്. അതേസമയം റഹ്മാന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് ''ഞങ്ങളെ നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ നിലനിര്‍ത്തൂ'' എന്നായിരുന്നു റഹീമിന്റെ പ്രതികരണം. റഹ്മാനും സൈറയും ദാമ്പത്യം അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നു എന്നായിരുന്നു വന്ദന ഷാ പങ്ക് വെച്ചത്.

ഇരുവരുടേയും ബന്ധത്തിലെ കാര്യമായ വൈകാരിക സമ്മര്‍ദ്ദത്തിന് ശേഷമാണ് ഈ തീരുമാനം എന്നും പരസ്പരം അഗാധമായ സ്നേഹം ഉണ്ടായിരുന്നിട്ടും പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും തങ്ങള്‍ക്കിടയില്‍ പരിഹരിക്കാനാകാത്ത വിടവ് സൃഷ്ടിച്ചുവെന്ന് ഇരുവരും മനസിലാക്കിയെന്നും അത് ആര്‍ക്കും പരിഹരിക്കാനാകില്ല എന്നുമാണ് വന്ദന പ്രസ്താവനയില്‍ വ്യക്തമാക്കിയത്.

1995 ലാണ് എആര്‍ റഹ്മാനും സൈറയും വിവാഹിതരായത്. റഹ്മാന്റെ മാതാവ് കണ്ടെത്തിയ സൈറ ഗുജറാത്തി പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നുള്ളയാളാണ്. തങ്ങളുടേത് അറേഞ്ച്ഡ് മാര്യേജ് ആണ് എന്ന് റഹ്മാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തന്നെ അധികം പ്രയാസപ്പെടുത്താത്ത ലാളിത്യമുള്ള ഒരാളെ കണ്ടെത്തണം എന്നായിരുന്നു താന്‍ പറഞ്ഞത് എന്നും സൈറ അക്കാര്യത്തില്‍ നീതി പുലര്‍ത്തിയിരുന്നെന്നും റഹ്മാന്‍ മുന്‍പ് പറഞ്ഞിരുന്നു. ഈ വര്‍ഷം ജൂലൈയില്‍ നടന്ന അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹ ചടങ്ങില്‍ ആണ് അവസാനമായി ഇരുവരും ഒന്നിച്ച് ഒരു പൊതുപരിപാടിയില്‍ എത്തിയത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam