ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കിയിരിക്കുകയാണ് ലേബര്‍ പാര്‍ട്ടി. മൃഗീയ ഭൂരിപക്ഷമാണ് പാര്‍ട്ടി ഉറപ്പിച്ചിരിക്കുന്നത്. കണ്‍സര്‍വേറ്റീവുകള്‍ ആകട്ടെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വികളിലൊന്നാണ് നേരിട്ടിരിക്കുന്നത്. എന്നാല്‍ ലേബര്‍ പാര്‍ട്ടിയുടെ ജയത്തിന് കിയര്‍ സ്റ്റാര്‍മര്‍ എന്ന ഒരേയൊരു നേതാവാണ് കാരണഭൂതന്‍.
ബ്രിട്ടനിലെ ഓരോ പ്രശ്നങ്ങളും തിരഞ്ഞെടുപ്പില്‍ ഉന്നയിച്ച അദ്ദേഹം ജനങ്ങളുടെ നേതാവാണെന്ന് കൂടി തെളിയിച്ചിരിക്കുന്നു. ബ്രിട്ടന്‍ മാറ്റത്തിന് തയ്യാറായി നില്‍ക്കുകയാണ് എന്നായിരുന്നു പാര്‍ട്ടിയുടെ വിജയത്തിന് ശേഷമുള്ള സ്റ്റാര്‍മറുടെ പ്രതികരണം. നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി വോട്ട് ചെയ്തു. ഇനി പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കേണ്ടത് ഞങ്ങളാണെന്നും സ്റ്റാര്‍മര്‍ പറഞ്ഞു.
1962 സെപ്റ്റംബര്‍ രണ്ടിനായിരുന്നു കിയര്‍ സ്റ്റാര്‍മറുടെ ജനനം. ഒരു ഇടിഞ്ഞുപ്പൊളിഞ്ഞ വീട്ടിലായിരുന്നു അദേഹം വളര്‍ന്നത്. വീട്ടിലാണെങ്കില്‍ കടുത്ത ദാരിദ്ര്യവും. അമ്മയുടെ അസുഖവും ഇതിനൊപ്പം വന്നതോടെ സ്റ്റാര്‍മറുടെ കുടുംബം മുഴുപ്പട്ടിണിയില്‍ ആകുകയായിരുന്നു. പിതാവുമായി വൈകാരിക അടുപ്പവും അദ്ദേഹത്തിനില്ലായിരുന്നു. തന്റെ മാതാപിതാക്കളുടെ കഷ്ടപ്പാടുകള്‍ അദ്ദേഹം പലപ്പോഴും പൊതുമധ്യത്തില്‍ ഉന്നയിക്കാറുണ്ട്. ലേബര്‍ പാര്‍ട്ടിയുടെ സ്ഥാപകരില്‍ ഒരാളായ കിയര്‍ ഹാര്‍ഡിയോടുള്ള ബഹുമാനാര്‍ത്ഥമാണ് ഈ പേര് മകന് മാതാപിതാക്കള്‍ നല്‍കിയത്.
അഭിഭാഷകന്‍ എന്ന നിലയില്‍
സ്റ്റാര്‍മര്‍ കരിയര്‍ ആരംഭിക്കുന്നത് മനുഷ്യാവകാശങ്ങള്‍ക്കായി പോരാടുന്ന അഭിഭാഷകനായിട്ടാണ്. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂട്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. അതിന് ശേഷമാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. പല വിഖ്യാത കേസുകളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. എംപിമാരുടെ ചെലവ് സംബന്ധമായ കേസ്, ഫോണ്‍ ഹാക്കിംഗ് അഴിമതികള്‍ എന്നിവയെല്ലാം ഇതില്‍പ്പെടുന്നു.
അതേസമയം കുടുംബവും രാഷ്ട്രീയവും സമന്വയിപ്പിച്ചാണ് അദ്ദേഹം കൊണ്ടുപോകുന്നത്. വാരാന്ത്യങ്ങളില്‍ കുടുംബത്തിനൊപ്പം ചെലവിടുക അദ്ദേഹത്തിന് ഏറ്റവും പ്രധാന കാര്യമാണ്. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് സ്റ്റാര്‍മറുടെ കുടുംബം. സുഹൃത്തുക്കളോട് കൂറുപുലര്‍ത്തുക എന്നതാണ് സ്റ്റാര്‍മറുടെ രീതി.
സ്റ്റാര്‍മര്‍ കടുത്തൊരു ഫുട്ബോള്‍ ആരാധകനാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ആഴ്സനലിന്റെ വലിയ ആരാധകനാണ് അദ്ദേഹം. അതേസമയം സ്റ്റാര്‍മറുടെ പ്രതിച്ഛായ നേരത്തെ അത്ര നല്ലതല്ലായിരുന്നു. ആളുകള്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നെങ്കില്‍ വ്യക്തിത്വത്തില്‍ ആകര്‍ഷണം ഇല്ലായിരുന്നു. അടുത്തിടെയാണ് കൂടുതല്‍ കര്‍ക്കശ സ്വഭാവമില്ലാതെ അദ്ദേഹം ആളുകളോട് പെരുമാറാന്‍ തുടങ്ങിയത്.
അഭിഭാഷകനില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയതിന് പിന്നാലെ സ്റ്റാര്‍മര്‍ അദ്ദേഹത്തിന്റേതായ ശൈലി രൂപപ്പെടുത്തിയെടുക്കുകയായിരുന്നു. ഇടയ്ക്കിടെ നിലപാട് മാറ്റുന്നയാള്‍ എന്ന പേരും അദ്ദേഹത്തിനുണ്ടായിരുന്നു എന്നാല്‍ വലിയ ജനവിഭാഗം അദ്ദേഹത്തെ എപ്പോഴും പിന്തുണച്ചിരുന്നു. അതേസമയം പാര്‍ട്ടിയില്‍ ജെറമി കോര്‍ബിനെതിരായ വിമത നീക്കത്തിലും അദ്ദേഹം മുന്നിലുണ്ടായിരുന്നു.
ഇത് പരാജയപ്പെട്ടെങ്കിലും സ്റ്റാര്‍മര്‍ പിന്നെയും മുന്നോട്ട് പോയി. 2020 ല്‍ ലേബര്‍ പാര്‍ട്ടിയുടെ നേതാവായി സ്റ്റാര്‍മര്‍ തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടിയുടെ നയത്തിലും മാറ്റം വന്നു. 2015ല്‍ പാര്‍ലമെന്റിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. നോര്‍ത്ത് ലണ്ടനില്‍ നിന്നായിരുന്നു അദ്ദേഹം വിജയിച്ചത്. നാല് വര്‍ഷത്തിനുള്ളില്‍ ഇതാ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ആകുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1