കടല്‍ മാര്‍ഗമാണ് ലോകത്തെ ചരക്ക് ഗതാഗതത്തിന്റെ സിംഹഭാഗവും നടക്കുന്നത്. ചെങ്കടല്‍ വഴിയും ഹോര്‍മുസ് കടലിടുക്ക് പാതയുമെല്ലാം ഇതില്‍ പ്രധാനമാണ്. പാലസ്തീന്‍ പ്രശ്നം സങ്കീര്‍ണമായ ശേഷം ഈ ചരക്കു പാതകള്‍ അത്ര സുരക്ഷിതമല്ല. കപ്പലുകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സുമെല്ലാം രംഗത്തുണ്ടെങ്കിലും വേണ്ടത്ര ഫലം കണ്ടിട്ടിട്ടുമില്ല.
കഴിഞ്ഞ ദിവസം നാല് കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ഇസ്രായേലിലേക്ക് പോകുന്നതും വരുന്നതുമായ കപ്പലുകള്‍ ആക്രമിക്കുമെന്ന് യമനിലെ ഹൂതികള്‍ പ്രഖ്യാപിച്ചിരുന്നു. ഗാസയിലെ സൈനിക നീക്കം ഇസ്രായേല്‍ അവസാനിപ്പിക്കും വരെ ആക്രമണം തുടരുമെന്നാണ് ഭീഷണി. ഇസ്രായേലിയായ വ്യവസായിയുടെ കമ്പനിയുടെ കപ്പലും കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടിരുന്നു.
ഇന്ത്യന്‍ മഹാസമുദ്രത്തിലും ഹൂതികളുടെ ആക്രമണം നടക്കുന്നു എന്നതാണ് പുതിയ വെല്ലുവിളി. പോര്‍ച്ചുഗല്‍ പതാക വഹിച്ചുള്ള എംഎസ്സി ഒരിയോണ്‍ കപ്പല്‍ ആക്രമിച്ചത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വച്ചാണ്. പോര്‍ച്ചുഗലില്‍ നിന്ന് ഒമാനിലെ സലാലയിലേക്ക് പോകുകയായിരുന്ന കപ്പലിനെതിരെ ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. കപ്പലിന്റെ ഉടമസ്ഥര്‍ സോദിയാക് മാരിടൈം ആണ്. ഇസ്രായേല്‍ കോടീശ്വരനായ ഇയാല്‍ ഓഫറിന്റെതാണ് ഈ കമ്പനി. ഇതാണ് കപ്പല്‍ ആക്രമിക്കാന്‍ കാരണം എന്ന് ഹൂത്തികള്‍ പറയുന്നു.
എന്നാല്‍ പുതിയ സംഭവത്തില്‍ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. ചെങ്കടല്‍, ബാബുല്‍ മന്തബ് കടലിടുക്ക്, ഏദന്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലെല്ലാം ഹൂതികള്‍ ആക്രമണം നടത്തുന്നുണ്ട്. ചെങ്കടല്‍ വഴിയായിരുന്നു യൂറോപ്പിലേക്കും ഇസ്രായേലിലേക്കുമുള്ള ചരക്കു കപ്പലുകള്‍ നേരത്തെ യാത്ര ചെയ്തിരുന്നത്. ഇവിടെ ആക്രമണം തുടങ്ങിയതോടെ ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയും ആഫ്രിക്ക വഴിയും കപ്പലുകള്‍ വഴിമാറ്റി. ഇവിടെയും ആക്രമണം നടത്താനാണ് തീരുമാനം എന്ന് കഴിഞ്ഞ മാസമാണ് ഹൂതികള്‍ പ്രഖ്യാപിച്ചത്.
പോര്‍ച്ചുഗീസ് കപ്പലിന് പുറമെ അമേരിക്കയുടെ രണ്ട് സൈനിക കപ്പലുകള്‍ക്ക് നേരെയും സൈക്ലേഡസ് കപ്പലിന് നേരെയും ചൊവ്വാഴ്ച പുലര്‍ച്ചെ ആക്രമണമുണ്ടായി. ചെങ്കടലില്‍ വച്ചായിരുന്നു ആക്രമണം. ജിബൂത്തിയില്‍ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് പോകുന്ന ചരക്കു കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇസ്രായേലിലേക്കും ഈ കപ്പല്‍ ചരക്ക് എത്തിക്കാറുണ്ടെന്ന് ബ്രിട്ടീഷ് മാരിടൈം സുരക്ഷ കമ്പനി അംബ്രെ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഹൂതികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചു. യമനിലെ ഇവരുടെ ശക്തി കേന്ദ്രങ്ങള്‍ ഇരു രാജ്യങ്ങളുടെയും സൈനികര്‍ ആക്രമണം നടത്തി. മേഖലയില്‍ അശാന്തി തുടരുന്നത് എണ്ണ വില വര്‍ധിപ്പിക്കും. ബ്രെന്റ് ക്രൂഡ് ബാരലിന് 88.43 ഡോളറായി ഉയര്‍ന്നിരിക്കുകയാണ് എണ്ണ വില. ആക്രമണം ഇനിയും തുടര്‍ന്നാല്‍ എണ്ണവില കൂടാനാണ് സാധ്യത.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1