ഞാനായിരുന്നുവെങ്കില്‍...!

AUGUST 13, 2024, 5:22 PM

ടെസ്ല സിഇഒയും എക്സ് ഉടമയുമായ ഇലോണ്‍ മസ്‌കുമായുള്ള അഭിമുഖത്തില്‍ വിദ്വേഷ പരാമര്‍ഷശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പ്രസിഡന്റും റിപ്പബ്ലക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. തനിക്കെതിരായ വധശ്രമത്തിന് പിന്നില്‍ കുടിയേറ്റ വിഷയങ്ങളെന്നാണ് യു.എസ് മുന്‍ പ്രസിഡന്റിന്റെ ആരോപണം. വെടിയേറ്റപ്പോള്‍ തന്നെ ചെവിയില്‍ കൊണ്ടത് വെടിയുണ്ടയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ആര്‍ക്കൊക്കെ വെടികൊണ്ടു, എത്രപേര്‍ കൊല്ലപ്പെട്ടുവെന്നാണ് താന്‍ നോക്കിയതെന്നും ട്രംപ് മസ്‌കുമായി നടത്തിയ അഭിമുഖത്തില്‍ പറയുന്നു.

ടെസ്ല സിഇഒയും എക്സ് ഉടമയുമായ ഇലോണ്‍ മസ്‌കുമായുള്ള അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. വളരെ പെട്ടെന്നായിരുന്നു വെടിയേറ്റത്. ഇത്രയും രക്തം തനിക്ക് ശരീരത്തില്‍ ഉണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നാണ് അദ്ദേഹം തമാശ രൂപേണ പറഞ്ഞത്. കുടിയേറ്റ വിഷയമാണ് തനിക്ക് നേരെ നടന്ന വധശ്രമത്തിന് കാരണം. തന്റെ ഭരണകാലത്ത് കുടിയേറ്റം ഏറ്റവും താഴ്ന്ന നിലയിലായിരുന്നുവെന്നും എന്നാല്‍ ഡെമോക്രാറ്റുകള്‍ വന്ന് അത് പാടെ തകര്‍ത്തു ട്രംപ് കുറ്റപ്പെടുത്തുന്നു

മാത്രമല്ല താനൊരു വിശ്വാസിയാണ്. വെടിവെപ്പ് സംഭവത്തിന് ശേഷം കൂടുതല്‍ വിശ്വാസിയായെന്നും ചിലര്‍ അങ്ങനെ അല്ലല്ലോയെന്നും ട്രംപ് മുനവച്ചു പറഞ്ഞു. കൂടാതെ തിരഞ്ഞെടുപ്പില്‍ നിന്നും ജോ ബൈഡന്‍ മാറിയതില്‍ അട്ടിമറിയുണ്ടെന്നും തിരഞ്ഞെടുപ്പിന് മുന്‍പെ നടന്ന അഭിമുഖത്തില്‍ ബൈഡനെ ഞാന്‍ പരാജയപ്പെടുത്തിയിരുന്നുവെന്നും ട്രംപ് അഭിമുഖത്തില്‍ ആരോപിച്ചു.

അതേസമയം കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആശങ്കകളെ ഡൊണാള്‍ഡ് ട്രംപ് പരിഹസിച്ചു. സമുദ്രനിരപ്പ് ഉയരുന്നത് സമുദ്രതീരത്തുള്ള സ്വത്തുകളിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കുകയാണ് ചെയ്യുക എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനത്തിന്റെ പേരില്‍ 2017 ല്‍ ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ അഡൈ്വസറി കൗണ്‍സിലുകളില്‍ നിന്ന് ഇറങ്ങിപ്പോയ വ്യക്തിയായിരുന്നു ഇലോണ്‍ മസ്‌ക്. എന്നാല്‍ അഭിമുഖത്തിലെ ട്രംപിന്റെ ഈ പരാമര്‍ശങ്ങളെ മസ്‌ക് ചോദ്യം ചെയ്തില്ലെന്നത് ശ്രദ്ധേയമാണ്. അതേസമയം ഇലക്ട്രിക്കല്‍ കാറിനെ മുന്‍പ് വിമര്‍ശിച്ചിരുന്ന ട്രംപ് അഭിമുഖത്തില്‍ തന്റെ നിലപാട് മാറ്റി. ഇലക്ട്രിക് കാറുകളെ ഞാന്‍ ഇപ്പോള്‍ പിന്തുണയ്ക്കുന്നു. കാരണം മസ്‌ക് എന്നെ വളരെ ശക്തമായി തന്നെ പിന്തുണയ്ക്കുന്നുണ്ട്. അപ്പോള്‍ അതിനെ അനുകൂലിക്കാതെ എനിക്ക് വേറെ വഴിയില്ലല്ലോ എന്നായിരുന്നു ട്രംപ് ഭാഷ്യം.

ട്വിറ്ററില്‍ കൂട്ടപിരിച്ചുവിടല്‍ നടത്തിയ ഇലോണ്‍ മസ്‌കിനേയും അഭിമുഖത്തില്‍ ട്രംപ് അഭിനന്ദിച്ചു. തന്റെ ഭരണത്തിലും ഒരു മസ്‌ക് വേണം. വളരെയധികം ശക്തിയും ധൈര്യവും മിടുക്കുമുള്ള ഒരാള്‍. വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനും വിദ്യാഭ്യാസം സംസ്ഥാനങ്ങളിലേക്ക് മാറ്റാനും താന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു ട്രംപിന്റെ മറ്റൊരു മറുപടി.

അഭിമുഖത്തിനിടയില്‍, റഷ്യയേയും ചൈനയേയും ഉത്തരകൊറിയയേയും പുകഴ്ത്താനും ട്രംപ് മറന്നില്ല. ഈ രാജ്യങ്ങളെ നേരിടാന്‍ വാഷിംഗ്ടണിന് ശക്തനായ ഒരു പ്രസിഡന്റിനെ ആവശ്യമുണ്ട്. ഉറക്കം തൂങ്ങിയാണ് ബൈഡനെന്നും താനായിരുന്നു യുഎസ് പ്രസിഡന്റ് എങ്കില്‍ റഷ്യ ഒരിക്കലും ഉക്രെനിനെ ആക്രമിക്കില്ലായിരുന്നുവെന്നും ട്രംപ് സ്വയം പുകഴ്ത്തികൊണ്ടിരുന്നു. പുടിനുമായി തനിക്ക് നല്ല ബന്ധമാണ്. അദ്ദേഹം തന്നെ ബഹുമാനിക്കുന്നു. ഉക്രെയിനിനെതിരെ ആക്രമണം നടത്തരുതെന്ന് താന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വേറെ വഴിയില്ലെന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടിയെന്നും ട്രംപ് തള്ളിമറിക്കാനും അവസരം വിനിയോഗിച്ചു.

യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രസിഡന്റാണ് ബൈഡന്‍ എന്നും ട്രംപ് കുറ്റപ്പെടുത്താന്‍ മറന്നില്ല. നിലവിലെ ഇറാന്‍-ഇസ്രായേല്‍ പ്രതിസന്ധിയും അഫ്ഗാനിസ്ഥാന്‍ സാഹചര്യവും ബൈഡന്‍ ഭരണകുടം തെറ്റായി കൈകാര്യം ചെയ്തു. ഈ പ്രശ്‌നങ്ങളെല്ലാം തന്നെ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. മറ്റെന്തിനെക്കാളും ആളുകള്‍ അമേരിക്കയെ തിരികെ ആഗ്രഹിക്കുന്നുണ്ട്. ഇന്ന് അവര്‍ ആഗ്രഹിക്കുന്ന രാജ്യമല്ല, കാരണം നമ്മുടെ രാജ്യം ഭരിക്കുന്ന ആളുകള്‍ കഴിവില്ലാത്തവരാണ്. ഇപ്പോള്‍ നമ്മുക്ക് ഒരു പ്രസിഡന്റഅ ഇല്ല. കമല അതിലും മോശമായൊരാളാണ്. അവര്‍ ഒരു സാന്‍ ഫ്രാന്‍സിസ്‌കോ ലിബറലാണ്, ആ നഗരം അവര്‍ നശിപ്പിച്ചു, കാലിഫോര്‍ണിയയേയും നശിപ്പിച്ചു. ഇനി അമേരിക്കയേയും അവര്‍ നശിപ്പിക്കും എന്ന് തുടങ്ങി വിദ്വേഷത്തിന്റെ പരകോടികയറുകയായിരുന്നു അഭിമുഖത്തില്‍ ട്രംപ്.

എക്സിലെ സ്പേസസ് എന്ന പ്ലാറ്റ്ഫോമിലായിരുന്നു എലോണ്‍-മസ്‌ക്-ട്രംപ് അഭിമുഖം നടന്നത്. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് അഭിമുഖം കേള്‍ക്കാന്‍ പലര്‍ക്കും സാധിച്ചിരുന്നില്ല. അതേസമയം അഭിമുഖം തുടങ്ങുന്ന സമയത്ത് 10 ലക്ഷത്തിന് മുകളില്‍ പേരാണ് പരിപാടി കാണാന്‍ എത്തിയത്. എന്തായാലും സ്വയം പൊക്കിമറിക്കാനുള്ള സുവര്‍ണാവസരം ആയിരുന്നു ട്രംപിന് മസ്‌കുമായുള്ള അഭിമുഖം.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam