ഒക്ടോബര്‍ 7 ലെ ഇസ്രായേല്‍ ആക്രമണത്തിന്റെ ശില്പിയായിരുന്ന ഹമാസ് നേതാവ് യഹ്യ സിന്‍വാറിനെ ലക്ഷ്യംവച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. അമേരിക്കയുടെ പിന്തുണയുള്ള ഇസ്രായേലിന്റെ സുരക്ഷാ സൈന്യം, അതിനായി നിരന്തരം പോരാടുകയായിരുന്നു. ബുധനാഴ്ച തെക്കന്‍ ഗാസയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ഇസ്രായേല്‍ സൈനികര്‍ തീവ്രവാദികളെ ആക്രമിക്കുകയായിരുന്നു. സൈനികര്‍ ഡ്രോണുകളുടെ പിന്തുണയോടെ നടത്തിയ വെടിവെപ്പില്‍ മൂന്ന് പലസ്തീന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.
തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം ഇസ്രായേല്‍ വെടിവച്ചിട്ടു. തകര്‍ന്ന കെട്ടിടത്തില്‍ തിരച്ചില്‍ നടത്തിപ്പോള്‍, ഒരു മൃതദേഹത്തിന് ഹമാസ് നേതാവിനോട് ഞെട്ടിപ്പിക്കുന്ന സാമ്യം ഉള്ളതായി സൈനികര്‍ മനസിലാക്കുകയായിരുന്നു. അയാളെ കണ്ടെത്താന്‍ സാധ്യതയില്ലാത്ത സ്ഥലമായിരുന്നു അത്. സിന്‍വാര്‍- സ്വന്തം സുരക്ഷയെ ഭയന്ന് ഭൂഗര്‍ഭ അറയില്‍ ഒളിച്ചിരിക്കുകയാണെന്നാണ് ഇസ്രായേല്‍, യുഎസ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കരുതിയിരുന്നത്.
ന്യൂയോര്‍ക്ക് ടൈംസിന് ലഭിച്ച ഫോട്ടോഗ്രാഫുകളില്‍ ചിലത് ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു. അതില്‍ സിന്‍വാറിനോട് സാമ്യമുള്ള ഒരു മനുഷ്യന്റെ ശരീരം കാണാമായിരുന്നു. ശരീരത്തില്‍ തലയിലും കാലിലും ഉള്‍പ്പെടെ നിരവധി മുറിവുകളുണ്ടായിരുന്നു. സിന്‍വാറിന്റെ പഴയ ഫോട്ടയില്‍ ഉള്ള നിരവധി അടയാളങ്ങള്‍ ശരീരത്തിലുണ്ടെന്ന് ഫോട്ടോഗ്രാഫുകള്‍ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കണ്ണുകള്‍ക്ക് സമീപമുള്ള മറുകുകളും വളഞ്ഞ പല്ലുകളും ഉള്‍പ്പെടെ വ്യക്തമായി കാണാമായിരുന്നു.
പോരാട്ടം അവസാനിച്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴാണ് സൈനികര്‍ മൃതദേഹത്തിനരികിലെത്തിയത്. തീവ്രവാദികള്‍ക്കൊപ്പം പണവും ആയുധങ്ങളും കണ്ടെത്തിയതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു, ഫോട്ടോകള്‍ ഉള്‍പ്പെടെ സൈന്യം പങ്കിട്ടിരുന്നു. പ്രദേശത്ത് ബന്ദികളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സൈനികര്‍ക്ക് ആശങ്കയുണ്ടായിരുന്നുവെങ്കിലും ആരെയും കണ്ടെത്തിയില്ല. ഗാസയില്‍ ഇപ്പോഴും ബന്ദികളാക്കിയവരില്‍ ആര്‍ക്കും യുദ്ധത്തില്‍ പരിക്കേറ്റതായി തെളിവുകളൊന്നുമില്ലെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വ്യാഴാഴ്ച വൈകുന്നേരമാണ് സിന്‍വാര്‍ മരിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചത്.
നേരത്തെ സിന്‍വറിന്റെ മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധന നടത്തുമെന്ന് ഇസ്രായേല്‍ പറഞ്ഞിരുന്നു. ഇസ്രായേല്‍ വിദേശകാര്യ മന്ത്രി സിന്‍വര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. നിരവധി ഇസ്രായേലുകാരുടെ കൊലപാതകത്തിനും തട്ടിക്കൊണ്ടുപോകലിനും ഉത്തരവാദിയാണ് സിന്‍വറെന്ന് ഐഡിഎഫും വ്യക്തമാക്കുന്നു. വിരലടയാളവും ഡെന്റല്‍ രേഖകളും പരിശോധിച്ചാണ് കൊല്ലപ്പെട്ടത് സിന്‍വര്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
ഗാസയിലെ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ക്ക് സിന്‍വറിന്റെ മുഖച്ഛായയുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്തിയത്. വിരലടയാളവും, ഡെന്റല്‍ രേഖകളും പരിശോധിച്ചതിനൊപ്പം ഡിഎന്‍എ സാമ്പിളുകളും പരിശോധിച്ചപ്പോള്‍ ഇത് സിന്‍വറിന്റേതാണെന്ന് ഉറപ്പിക്കുകയായിരുന്നു.
22 വര്‍ഷം മുമ്പ് ഇസ്രായേല്‍ തടങ്കലിലായിരുന്നപ്പോള്‍ എടുത്ത ഡിഎന്‍എ സാമ്പിളുകളാണ് പരിശോധിച്ചത്. ഗാസയിലെ ജനവാസ മേഖലയിലെ തുരങ്കങ്ങളിലായിരുന്നു സിന്‍വര്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് ഇസ്രായേല്‍ സൈന്യം പറയുന്നു. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് ഗാസയില്‍ ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി.
അതേസമയം നാസി ആക്രമണ കാലത്തിന് ശേഷം ജൂതര്‍ക്കെതിരെയുണ്ടായ ആറ്റവും വലിയ ആക്രമണത്തിന് നേതൃത്വം നല്‍കിയത് സിന്‍വറാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. സിന്‍വര്‍ കൊല്ലപ്പെട്ടുവെങ്കിലും, ഇസ്രായേലിന്റെ ലക്ഷ്യം പൂര്‍ത്തിയായിട്ടില്ല. ഇസ്രായേല്‍ പോരാട്ടം തുടരും. ബന്ദികളെ മടക്കികൊണ്ടുവരുമെന്നും നെതന്യാഹു വ്യക്തമാക്കി. സിന്‍വര്‍ ഗാസയിലെ ജനങ്ങളുടെ ജീവിതം തകര്‍ത്തു. സിന്‍വറിന്റെ വിയോഗത്തോടെ ഈ മേഖലയില്‍ ഹമാസിന്റെ നിയന്ത്രണം നഷ്ടമായിരിക്കുകയാണ്. ഹമാസിന്റെ ദുര്‍ഭരണത്തില്‍ നിന്ന് മേഖലയ്ക്ക് സ്വതന്ത്രമാകാനുള്ള അവസരമാണിത്. ബന്ദികളെ തിരികെ കൊണ്ടുവരുന്നതിലൂടെ ഈ യുദ്ധം ലക്ഷ്യം കാണും. യുദ്ധം അവസാനിക്കുന്നതിലേക്ക് അത് നയിക്കുമെന്നും നെതന്യാഹു പറഞ്ഞു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1