കോവിഡ് വ്യാപനത്തിന് ശേഷം പശ്ചാത്യ രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് കാനഡയിലേക്കുള്ള കുടിയേറ്റത്തില്‍ വലിയ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം കാര്യങ്ങള്‍ നേരെ കീഴ്‌മേല്‍ മറഞ്ഞിരിക്കുന്നുവെന്ന് വേണം പറയാന്‍. കാനഡയിലേക്ക് കുടിയേറിയ ഇന്ത്യക്കാര്‍ ഉള്‍പ്പെടേയുള്ളവര്‍ ഇന്ന് വിവിധ തരത്തിലുള്ള വലിയ പ്രതിസന്ധികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
വലിയ തോതില്‍ ജീവിത ചിലവ് വര്‍ധിച്ചതാണ് കാനഡയില്‍ വസിക്കുന്നവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന വെല്ലുവിളി. ഉയര്‍ന്ന ശമ്പളം ലഭിക്കുന്നവര്‍ക്ക് പോലും മാന്യമായ രീതിയില്‍ ജീവിച്ച് മുന്നോട്ട് പോകാന്‍ കഴിയുന്നില്ലെന്നതിന് നിരവധി ഉദാഹാരണങ്ങള്‍ കാനഡയില്‍ നിന്നും പുറത്ത് വരുന്നുണ്ട്.
കാനഡയില്‍ ബാങ്കില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ വംശജയായ സ്ത്രീക്ക് ഒരു വര്‍ഷം ലഭിക്കുന്ന ശമ്പളം 60 ലക്ഷത്തോളം രൂപയാണ്. അതായത് മാസം അഞ്ച് ലക്ഷത്തോളം രൂപ. നാട്ടിലെ സാഹചര്യത്തില്‍ നിന്ന് നോക്കുമ്പോള്‍ ഇത്രയധികം ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും കാനഡയില്‍ സുഖപ്രദമായ ജീവിതം നയിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇത്രയും ശമ്പളം ഇന്ത്യയിലായിരുന്നു ലഭിക്കുന്നതെങ്കില്‍ ആഢംബരപൂര്‍ണ്ണമായ ജീവിതത്തിനൊപ്പം വലിയ തുക നിക്ഷേപമായി മാറ്റാനും അവര്‍ക്ക് കഴിയുമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ കാനഡയിലെ സാഹചര്യം അതല്ല. ഉയര്‍ന്ന വീട്ടു വാടക, ഉയര്‍ന്ന തോതിലുള്ള ദൈനംദിന ചിലവുകള്‍, മെഡിക്കല്‍ ഇന്‍ഷൂറന്‍സ്, നികുതി തുടങ്ങിയ വിവിധ ഘടകങ്ങളാണ് കാനഡയിലെ ജീവിത ചിലവ് ഉയര്‍ത്തുന്ന പ്രധാന ഘടകം.
അടുത്തകാലത്തായി വര്‍ധിച്ച പണപ്പെരുപ്പവും കാനഡയിലെ സാഹചര്യങ്ങള്‍ കൂടുതല്‍ ദുസ്സഹമാക്കി. കാനഡയിലെ ടിഡി ബാങ്കില്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്ന സ്ത്രീ തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. 10 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള അവര്‍ക്ക് 95,000 ഡോളര്‍, അതായത് ഇന്ത്യന്‍ രൂപയിലേക്ക് വരുമ്പോള്‍ വര്‍ഷം 60 ലക്ഷത്തോളം രൂപ ശമ്പളമായി ലഭിക്കുന്നുണ്ട്.
പിയൂഷ് മോംഗ എന്ന വ്യക്തിയുടെ സാലറിസ്‌കെയില്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് യുവതി തന്റെ സാമ്പത്തിക സാഹചര്യങ്ങള്‍ തുറന്ന് പറയുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കാനഡയില്‍ ജീവിച്ച് വരികയാണ് വീഡിയോയില്‍ കാണുന്ന സ്ത്രീ. ഈ കാലയളവിനുള്ളില്‍ കാനഡയിലെ ജീവിതച്ചിലവ് ഏതൊക്കെ തരത്തിലാണ് വര്‍ധിച്ചതെന്ന് യുവതി വീഡിയോയില്‍ വ്യക്തമാക്കുന്നു.
ഓരോ വസ്തുവിന്റെയും കാര്യത്തിലുണ്ടായിരുന്ന വില വര്‍ധനവ് യുവതി എണ്ണിയെണ്ണി പറയുന്നുണ്ട്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ ഇവിടെ വരുമ്പോള്‍ ബട്ടറിന്റെ വില നാല് ഡോളറിന്റെ അടുത്തായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ എന്താണ്. അത് നേരെ ഇരട്ടിയായി. ഇന്ന് അതേ അളവിനുള്ള ബട്ടറിന് എട്ട് ഡോളറോളം നല്‍കണം. ഇത്തരത്തില്‍ എല്ലാ തരത്തിലും കാനഡയില്‍ ജീവിത ചിലവ് വര്‍ധിച്ചുവെന്ന് യുവതി പറയുന്നു. ടൊറന്റോയിലാണ് താന്‍ താമസിക്കുന്നത്. രണ്ട് കിടപ്പുമുറികളും രണ്ട് കുളിമുറിയുമുള്ള വീടിന് മാസവാടകയായി നല്‍കേണ്ടത് 1600 ഡോളറാണ്. ഇന്ത്യന്‍ രൂപയിലേക്ക് വരുമ്പോള്‍ ഇത് ഏകദേശം 1.34 ലക്ഷം രൂപയാണെന്നും യുവതി വ്യക്തമാക്കുന്നു.
ഇത്രയും ശമ്പളം ലഭിക്കുന്നവര്‍ക്ക് കാനഡയില്‍ മാന്യമായ രീതിയില്‍ ജീവിച്ച് പോകാന്‍ സാധിക്കുന്നില്ലെങ്കില്‍ ഇതില്‍ കുറവ് ശമ്പളം ലഭിക്കുന്നവരുടെ അവസ്ഥ കൂടുതല്‍ കഷ്ടമായിരിക്കുമല്ലോ എന്ന് തുടങ്ങിയ കമന്റുകള്‍ ഈ വീഡിയോയ്ക്ക് താഴെ കാണാന്‍ സാധിക്കും. പാര്‍ട് ടൈം ജോലി ലക്ഷ്യത്തോടെ കാനഡയിലേക്ക് കുടിയേറിയിരിക്കുന്നത് ലക്ഷക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്. ഉയര്‍ന്ന് വരുന്ന ജീവിത ചിലവ് ഇവരേയും കടുത്ത പ്രതിസന്ധികളിലേക്കാണ് തള്ളിവിട്ടുകൊണ്ടിരിക്കുന്നത്.
വിദേശ പഠനത്തിനായി ഇന്ത്യയില്‍ നിന്നും നേരത്തേ തന്നെ കാനഡയിലേക്ക് നിരവധി പേര്‍ കുടിയേറിയിട്ടുണ്ട്. എന്നാല്‍ കോവിഡിന് ശേഷമാണ് കാനഡയിലേക്ക് വിദ്യാര്‍ത്ഥികളുടെ കുത്തൊഴുക്ക് തുടങ്ങിയത്. കേരളത്തില്‍ നിന്നടക്കം നിരവധി പേര്‍ കാനഡയില്‍ എത്തി. അടുത്തിടെ ഫോര്‍ബ്‌സ് പുറത്തുവിട്ട റിരപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത് കേരളത്തില്‍ നേരത്തേ 32,828 ഉണ്ടായിരുന്ന ഇന്ത്യന്‍ ജനസംഖ്യ ഇപ്പോള്‍ 139,715 ആണെന്നാണ്. അായത് 326 ശതമാനത്തിന്റെ വര്‍ധനവ്. മികച്ച പഠനം, ജോലി, ജീവിത നിലവാരം ഇതെല്ലാം തന്നെയാണ് കാനഡയിലേക്ക് ആളുകളെ ആകര്‍ഷിച്ചത്.
എന്നാല്‍ കാനഡയിലേക്ക് പറന്ന എല്ലാവര്‍ക്കും മികച്ച ജോലി സ്വന്തമാക്കാന്‍ പറ്റിയോ? അവരുടെ ജീവിത നിലവാരം മെച്ചപ്പോട്ടോ? ഒരിക്കലും ഇല്ലെന്ന് പറയുകയാണ് ഇന്ത്യയില്‍ നിന്നുള്ള യുവാക്കാള്‍. കൊടിയ ദുരിതമാണ് തങ്ങള്‍ നേരിടുന്നതെന്ന് ഇന്ത്യക്കാരായ ബിരുദ വിദ്യാര്‍ത്ഥികള്‍ പറയുന്നു.
'ജോലി കിട്ടാന്‍ വളരെ വളരെ ബുദ്ധിമുട്ടാണ്.നമ്മുടെ കഴിവിന് മൂല്യം കല്‍പ്പിക്കുന്ന, ധാര്‍മ്മികത പുലര്‍ത്തുന്ന ചുരുക്കം ചില ജോലികള്‍ മാത്രമാണ് ഉള്ളത്. അത് തന്നെ നമ്മള്‍ ശ്രമിച്ചുകൊണ്ടേയിരിക്കണം. ഭാഗ്യം ഉണ്ടെങ്കില്‍ മാത്രമേ ജോലി കിട്ടൂവെന്നതാണ് അവസ്ഥ', ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ഉദ്ധരിച്ച് സാലറി സ്‌കെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയില്‍ ഗൂഗിളില്‍ ജോലി ചെയ്ത പ്രവൃത്തിപരിചയം പോലും കാനഡയില്‍ തന്നെ തുണച്ചില്ലെന്ന് പറയുകയാണ് മറ്റൊരു യുവാവ്. കാനഡയില്‍ നിന്നുള്ള ആളുകളെയാണ് ഇവിടെയുള്ളവര്‍ തിരഞ്ഞെടുക്കുന്നത്. പ്രോസസ് ഇന്‍വെന്ററി അസോസിയേറ്റ് ആയാണ് താന്‍ ഇപ്പോള്‍ ഇവിടെ ജോലി ചെയ്യുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി 17.5 ഡോളറിനാണ് താന്‍ ജോലി ചെയ്യുന്നത്. എന്നാല്‍ ആ തുക കൊണ്ട് ഇവിടെ ജീവിച്ച് പോകുകയെന്നത് വളരെ കഠിനമാണ്.
ഇന്ത്യയില്‍ ഗൂഗിളില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എക്‌സ്‌പേര്‍ട്ട് ആയി മൂന്നര വര്‍ഷം താന്‍ ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ ആ പ്രവൃത്തിപരിചയത്തിനൊന്നും ഇവിടെ യാതൊരു മൂല്യവും ഇവിടെ കല്‍പ്പിക്കുന്നില്ല. നമ്മള്‍ കഷ്ടപ്പെട്ട് വര്‍ഷങ്ങളോളം നാട്ടില്‍ പണിയെടുത്തിട്ട് പോലും അതിന് വിലയില്ല. ചില കമ്പനികള്‍ തന്നെ നിരസിക്കുന്നത് താന്‍ ഓവര്‍ ക്വാളിഫൈഡ് ആണെന്നാണെന്ന് യുവാവ് പറയുന്നു.
കൂടുതല്‍ നിയന്ത്രണങ്ങള്‍
കുടിയേറ്റം വര്‍ധിച്ചതോടെ കടുത്ത നപടികളിലേക്ക് കടന്നിരിക്കുകയാണ് കാഡന. 2025 ഓടെ സ്റ്റഡി പെര്‍മിറ്റ് അനുവദിക്കുന്നതില്‍ 10 ശതമാനം കുറവ് വരുത്തിയിരിക്കുകയാണ് രാജ്യം. 2026 ലെ പഠനാനുമതികളുടെ എണ്ണം 2025 ലെ പോലെ തന്നെ നിലനിര്‍ത്താന്‍ ലക്ഷ്യം വെച്ചാണിത്. 2025 ല്‍ 437,000 ആണ് സ്റ്റഡി കാപ് നിശ്ചയിച്ചിരിക്കുന്നത്. ഇത് കൂടാതെ കുടിയേറ്റ നയങ്ങളുടേയും തൊഴില്‍ വിപണിയിലെ ആവശ്യങ്ങളുടേയും അടിസ്ഥാനത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് വര്‍ക്ക് പെര്‍മിറ്റുകളിലും പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് രാജ്യം.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1