ഇന്ത്യയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്ന്. വലിയ ക്രൂഡ് ഓയില്‍ ഉത്പാദനമൊന്നും ഇല്ലാത്ത ഒരു രാജ്യം എന്നതിനാല്‍ തന്നെ തങ്ങള്‍ക്ക് ആവശ്യമായ എണ്ണയുടെ ഭൂരിപക്ഷവും, അതായത് 85 ശതമാനത്തോളം എണ്ണ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നായി ഇറക്കുമതി ചെയ്യുകയാണ് സാധരണയായി ചെയ്യുന്നത്.
അതേസമയം ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടിക എടുക്കുകയാണെങ്കില്‍ ഇന്ത്യ മൂന്നാമതാണ്. അപ്പോള്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ വരുന്നത് ആരായിരിക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഉത്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ രാജ്യങ്ങളുടെ പട്ടിക പരിശോധിക്കാം.
ഇലക്ട്രിക് വാഹനങ്ങളുടെ വര്‍ധിച്ച ഉപയോഗം അടക്കമുള്ള വിവിധ കാരണങ്ങളാല്‍ വരും വര്‍ഷങ്ങളില്‍ തന്നെ ലോകത്തെ ക്രൂഡ് ഓയില്‍ ആവശ്യകതയില്‍ വലിയ ഇടിവ് ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളും ഇതോടൊപ്പം പുറത്ത് വരുന്നുണ്ട്. വികസിത രാജ്യങ്ങളില്‍ 2023 ല്‍ പ്രതിദിനം ക്രൂഡ് ഓയില്‍ ഉപഭോഗം 46 ദശലക്ഷം ബാരലാണെങ്കില്‍ 2030 ഓടെ ഇത് 43 ദശലക്ഷത്തില്‍ താഴെയായി കുറയുമെന്നാണ് ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
അതോടൊപ്പം വികസിത രാജ്യങ്ങളിലെ ക്രൂഡ് ഓയില്‍ ആവശ്യകതയില്‍ ഇടിവ് ഉണ്ടാകുമ്പോള്‍ തന്നെ ഏഷ്യയിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളായ ഇന്ത്യയുടേയും ചൈനയുടെയും പെട്രോകെമിക്കല്‍ വ്യവസായവും ആഗോള എണ്ണ ഉപഭോഗവും വര്‍ധിക്കുകയും ചെയ്‌തേക്കാം. 2024 ഏപ്രില്‍ 11 ന് മൊത്തം ലോക എണ്ണ ഉപഭോഗം 99.95 ദശലക്ഷം ബി/ഡിയില്‍ എത്തിയെന്നാണ് കണക്കത്. ഏറ്റവും മികച്ച പത്ത് എണ്ണ ഉതാപാദക രാജ്യങ്ങള്‍ 2023-ല്‍ പ്രതിദിനം ഏകദേശം 61.08 ദശലക്ഷം ബാരല്‍ (ബി/ഡി) ഉപയോഗിച്ചു, ഇത് ആഗോള എണ്ണ ഉപഭോഗത്തിന്റെ 61% ശതമാനമാണ്.
അതേസമയം ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഉപഭോഗ രാജ്യം അമേരിക്കയാണ്. കണക്കുകള്‍ പ്രകാരം 20.1 മില്യണ്‍ ബി പി ഡി ക്രൂഡ് ഓയിലാണ് അമേരിക്ക ഓരോ ദിവസവും ഉപയോഗിക്കുന്നത്. ആകെ ലോക വിഹിതത്തിന്റെ 20 ശതമാനം വരും ഇത്. ഈ പട്ടികയില്‍ 15.15 മില്യണ്‍ ബി പി ഡിയുമായി ചൈന രണ്ടാമതും 5.05 മില്യണ്‍ ബി പി ഡിയുമായ ഇന്ത്യ മൂന്നാമതും വരുന്നത്. ലോകവിഹിതത്തില്‍ ഇത് യഥാക്രമം ഇത് 15 ശതമാനവും 5 ശതമാനവുമാണ്. പട്ടികയില്‍ റഷ്യ (3.68 മില്യണ്‍ ബി പി ഡി) നലാമതും സൗദി അറേബ്യ അഞ്ചാമതും (3.65 മില്യണ്‍ ബി പി ഡി) വരുന്നു. ജപ്പാന്‍, ബ്രസീല്‍, ദക്ഷിണ കൊറിയ, കാനഡ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളാണ് അഞ്ച് മുതല്‍ പത്ത് വരേയുള്ള സ്ഥാനങ്ങളില്‍ വരുന്നത്.
ഏറ്റവും കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടിക പരിശോധിക്കുകയാണെങ്കില്‍ സ്വാഭാവികമായും പലരും കരുതുക സൗദി അറേബ്യയായിരിക്കും ഒന്നാമത് വരികയെന്നായിരിക്കും. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ അങ്ങനേയല്ല. 21.91 മില്യണ്‍ ബി പി ഡി ക്രൂഡ് ഓയില്‍ ഉത്പാദിപ്പിക്കുന്ന അമേരിക്കയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഉത്പാദിപിക്കുന്ന രാജ്യം. ലോക വിഹിതത്തിന്റെ 22 ശതമാനം വരും ഇത്.
പട്ടികയില്‍ 11.13 മില്യണ്‍ ബി പി ഡി (11 ശതമാനം)യുമായി സൗദി അറേബ്യ രണ്ടാം സ്ഥാനത്തേക്ക് വരുമ്പോള്‍ തൊട്ടുപിന്നില്‍ 10.75 മില്യണ്‍ ബി പി ഡിയുമായി റഷ്യ തൊട്ടുപിന്നിലുണ്ട്. റഷ്യയുടേയും ലോക വിഹിതം 11 ശതമാനമാണ്. കാനഡ (5.76 മില്യണ്‍ ബി പി ഡി), ചൈന (5.26 മില്യണ്‍ ബി പി ഡി) തുടങ്ങിയവരാണ് നാലും അഞ്ചാമതും വരുന്നു. ഇറാഖ്, ബ്രസീല്‍, യു എ ഇ, ഇറാന്‍, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ വരുന്നത്.
പതിറ്റാണ്ടുകളോളം ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ആവശ്യകതയുടെ സിംഹഭാഗവും പൂര്‍ത്തീകരിച്ചിരുന്നത് അറബ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയിലൂടെയാണ്. പ്രത്യേകിച്ച് ഇറാഖ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായിരുന്നു ഇന്ത്യ പ്രധാനമായും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ 2022 ലെ റഷ്യയുടെ ഉക്രെയിന്‍ യുദ്ധത്തോടെ ഈ സാഹചര്യം മാറുന്ന കാഴ്ച നാം കണ്ടു.
ഇന്ന് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായി റഷ്യ ഉയര്‍ന്ന് വന്നപ്പോള്‍ ഇറാഖിന്റേയും സൗദി അറേബ്യയുടേയും വിഹിതം വലിയ തോതില്‍ കുറഞ്ഞു. ഇതില്‍ ഏറ്റവും വലിയ തിരിച്ചടിയുണ്ടായിരിക്കുന്നത് സൗദി അറേബ്യക്കാണ്. എന്നാല്‍ ദീര്‍ഘകാലത്തിന് ശേഷം ഇന്ത്യയിലേക്കുള്ള സൗദി അറേബ്യന്‍ ക്രൂഡ് ഓയിലിന്റെ ലഭ്യത വര്‍ധിക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇത് ഇന്ത്യക്ക് ക്രൂഡ് ഓയില്‍ വിപണിയില്‍ വലിയ വിലപേശല്‍ ശക്തി നല്‍കുന്നതായും ബിസിനസ് സ്റ്റാന്റ്റേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1