ന്യൂഡെല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 300 സീറ്റുകള്‍ നേടുമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ പ്രശാന്ത് കിഷോറിന്റെ പ്രവചനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യാപകമായ ജനരോക്ഷമില്ലെന്നും അദ്ദേഹം പറഞ്ഞു. 2014 ല്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ കിഷോര്‍, പിന്നീട് ബിജെപിയോട് അകലുകയും കോണ്‍ഗ്രസിന് വേണ്ടി തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് നടത്തുകയും ചെയ്തിരുന്നു.
ബിജെപിക്ക് 370 സീറ്റുകള്‍ സ്വന്തമായി നേടുക അസാധ്യമാണെന്നും എന്നാല്‍ പാര്‍ട്ടിക്ക് 300 സീറ്റുകള്‍ ലഭിക്കുമെന്നും കിഷോര്‍ പറഞ്ഞു.
'ബിജെപി 370 സീറ്റുകള്‍ നേടുമെന്നും എന്‍ഡിഎ 400 കടക്കുമെന്നും പ്രധാനമന്ത്രി മോദി അവകാശപ്പെട്ട ദിവസം മുതല്‍, ഇത് സാധ്യമല്ലെന്ന് ഞാന്‍ പറയുന്നു. ഇതെല്ലാം പ്രവര്‍ത്തകരുടെ മനോവീര്യം ഉയര്‍ത്താനുള്ള മുദ്രാവാക്യമാണ്. ബിജെപിക്ക് 370 സീറ്റുകള്‍ നേടുക അസാധ്യമാണ്. എന്നാല്‍ പാര്‍ട്ടി 270ല്‍ താഴെയാകില്ല എന്നതും ഉറപ്പാണ്, മുന്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ അതേ സീറ്റുകള്‍, അതായത് 303 സീറ്റുകള്‍, അല്ലെങ്കില്‍ കുറച്ചുകൂടി കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,' പ്രശാന്ത് കിഷോര്‍ പറഞ്ഞു.
ബിജെപിക്ക് വടക്ക്, പടിഞ്ഞാറന്‍ മേഖലകളില്‍ വലിയ വീഴ്ചയൊന്നും സംഭവിക്കില്ലെന്നും എന്നാല്‍ തെക്കും കിഴക്കും സീറ്റുകള്‍ വര്‍ധിക്കുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
'ആദ്യം, 2019 തെരഞ്ഞെടുപ്പില്‍ ബിജെപി 303 സീറ്റുകള്‍ നേടിയത് എവിടെയാണെന്ന് നോക്കൂ. ആ 303 സീറ്റുകളില്‍ 250 ഉം വടക്ക്, പടിഞ്ഞാറന്‍ മേഖലകളില്‍ നിന്നാണ്. ഇതില്‍ അവര്‍ക്ക് കാര്യമായ നഷ്ടം ഉണ്ടാവുമോ എന്നതാണ് പ്രധാന ചോദ്യം. കിഴക്ക്, തെക്ക് മേഖലകളില്‍ ബിജെപിക്ക് നിലവില്‍ 50 സീറ്റുകളാണുള്ളത് 15-20 സീറ്റുകള്‍ ഇവിടെ വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം വടക്കും പടിഞ്ഞാറും കാര്യമായ നഷ്ടമില്ല,' പ്രശാന്ത് കിഷോര്‍ വിശദീകരിച്ചു.
കൂടാതെ, പ്രധാനമന്ത്രി മോദിക്കെതിരെ വ്യാപകമായ രോഷം രാജ്യത്ത് ഇല്ലെന്ന് പ്രശാന്ത് കിഷോര്‍ പറയുന്നു. അദ്ദേഹത്തിന്റെ പ്രകടനത്തില്‍ നിരാശ തോന്നുന്ന ഒരു ചെറിയ വിഭാഗം സമൂഹത്തിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്