തലശ്ശേരി: ജീവിതത്തിൽ താനറിയാതെ ആടിയ ദുരന്തപ്രണയ കഥയിലെ നായിക. തലശ്ശേരി പാലിശ്ശേരിയിലെ ഏകാകിയായ കോടീശ്വരി പ്രിയദർശിനി ടീച്ചർ (88) എടച്ചേരി തണൽ വയോജനകേന്ദ്രത്തിൽ അരങ്ങൊഴിഞ്ഞു. വടകര എടച്ചേരിയിലെ തണൽ വയോജനകേന്ദ്രത്തിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. മൃതദേഹം സന്നദ്ധസംഘടനയായ തണൽ ഭാരവാഹികൾ ഉച്ചയോടെ പാലിശ്ശേരിയിലുള്ള തറവാട്ട് വീട്ടിൽ എത്തിക്കുകയും അതിനുശേഷം കണ്ടിക്കൽ നിദ്രാ തീരം വാതക ശ്മശാനത്തിൽ സംസ്കരിച്ചു.
ഒരു കാലത്ത് ദിവസവും തലശ്ശേരി ടൗണിലും റെയിൽവെ സ്റ്റേഷനിലും പ്രത്യക്ഷപ്പെടുന്ന ഒരു ഭ്രാന്തിയായ സ്ത്രീ എന്ന് കരുതിയിരുന്ന പ്രിയദർശിനി ടീച്ചർ. എന്നും ലിപ്സ്റ്റിക്കും മോഡേൺ ഡ്രസും അണിഞ്ഞ് നടന്നിരുന്ന അവർ ഓർമ്മയായിരിക്കുന്നു. ഇനിയും ക്ലൈമാക്സിലെത്താതെ പോയ സിനിമാകഥ പോലെ. അറിയപ്പെടുന്നത് കഥയാണോ യാഥാർത്ഥ്യമോ എന്നറിയാതെ തിരശ്ശീലയ്ക്ക് മറയുകയാണ്.
തലശ്ശേരി നഗരത്തിലെ കണ്ണായ ഭാഗത്ത് ഡിവൈ.എസ്.പി ഓഫീസിന്റെ എതിർവശം നാല് കോടിയിലധികം വിലമതിക്കുന്ന വീടുൾപ്പെടെയുള്ള വസ്തു വകകളുടെ ഉടമ. എങ്ങനെ ഇങ്ങനെയായി. ഇവിടുന്നാണ് കഥകളുടെ പിറവി തുടങ്ങുന്നത്. വൈകുന്നേരങ്ങളിൽ ടീച്ചർ ലിപ്സ്റ്റിക്കും പുരട്ടി മേയ്ക്കപ്പ് ചെയ്ത് വാനിറ്റി ബാഗും തൂക്കി റെയിൽവെ സ്റ്റേഷനിലേക്ക് പോകുന്നത് നിത്യ കാഴ്ചയായിരുന്നു.
അതിനുത്തരമായി കേട്ട കഥകൾ ഒരു ദുരന്തപ്രണയത്തിന്റെ ഒറ്റവരി മാത്രമായിരുന്നു.
ലോക്കോപൈലറ്റായ കാമുകന്റെ മരണം ഉലച്ച ജീവിതം, ഓർമ്മകളിൽ മരിക്കാത്ത സ്നേഹിതനെ ഓർത്ത് ഇന്നും അണിഞ്ഞൊരുങ്ങി കാത്തിരിക്കുന്നവൾ, എന്നിങ്ങനെ
സ്കൂളിൽ പഠിപ്പിച്ചിരുന്ന സമയം ഒരു ലോക്കോ പൈലറ്റിനെ ടീച്ചർ സ്നേഹിച്ചിരുന്നത്രെ. മംഗലാപുരം-ചെന്നൈ റൂട്ടിലായിരുന്നു പ്രിയദർശിനി ടീച്ചറുടെ പ്രണയിതാവ് ജോലി ചെയ്തിരുന്നത്.
തലശ്ശേരി റെയിൽവെ സ്റ്റേഷനിലായിരുന്നു എന്നും ഇവർ കണ്ടുമുട്ടിയിരുന്നത്. ഒരു നാൾ ടീച്ചറുടെ നായകൻ അപകടത്തിൽ മരിച്ചു എന്ന വിവരം പത്രത്തിലൂടെ അറിഞ്ഞ അവരുടെ മനോനില തെറ്റി. ഏറെ ചികിത്സിച്ചിട്ടും അസുഖം ഭേദമായില്ല.. പിന്നീടെല്ലാ ദിവസവും ഒരു ഭ്രാന്തിയെ പോലെ സ്വന്തം ശൈലിയിൽ അണിഞ്ഞൊരുങ്ങി റെയിൽവെ സ്റ്റേഷനിൽ സുഹൃത്തിനെ കണ്ടു മുട്ടാറുള്ള സ്ഥലത്ത് എത്തും, കുറേ നേരം കാത്തുനിന്നശേഷം കാമുകനെ കാണാതെ നിരാശയോടെ തിരികെ വീട്ടിലെത്തും.
ഇനി ആ കഥ കഴിഞ്ഞു. നായികയും വിടവാങ്ങി.
തലശ്ശേരിയിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന ടീച്ചറെ വീണ്ടും ജീവിത വെളിച്ചത്തിലേക്ക് നയിച്ചത് പൊതുപ്രവർത്തകനും തലശ്ശേരിയിലെ അത്താഴക്കുട്ടത്തിന്റെ സാരഥിയുമായ ശംരീസ് ബക്കറിന്റെ ഇടപെടലായിരുന്നു. ടീച്ചറെ വടകര എടച്ചേരിയിലെ തണൽ വയോജന കേന്ദ്രത്തിൽ എത്തിക്കുകയും അവിടത്തെ സഹവാസത്തിലും പരിചരണത്തിലും സാധാരണ ജീവിതത്തിലേക്ക് അവർ തിരിച്ചു വന്നിരുന്നു.
ഇതിനിടയിലാണ് മരണം രംഗബോധമില്ലാതെ കടന്നുവന്നത്.
പ്രിയദർശിനി ടീച്ചറുടെ അന്ത്യയാത്രക്കുള്ള ഒരുക്കങ്ങൾ നടത്തിയതും ശംരീസ് ബക്കറിന്റെ നേതൃത്വത്തിലായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്