തലശേരി: വിവാഹമോചന പരാതിയുമായി വക്കീല്‍ ഓഫിസിലെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ തലശേരി ബാറിലെ രണ്ട് അഭിഭാഷകര്‍ അറസ്റ്റില്‍. അഡ്വ. എം.ജെ ജോണ്സണ്, അഡ്വ. കെ.കെ ഫിലിപ്പ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരെ വൈദ്യ പരിശോധനക്ക് ശേഷം തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസുമായി ഓഫിസിലെത്തിയ കോഴിക്കോട് സ്വദേശിനിയെ ഓഫിസിലും വീട്ടിലും വെച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
തലശേരി എസ്.എച്ച്.ഒവിന് നല്കിയ പരാതിയില്‍ കേസെടുത്തെങ്കിലും പ്രതികള്‍ ഹൈകോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. 2023 ഒക്ടോബര്‍ 18 നാണ് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇത് ചോദ്യം ചെയ്ത ഇരയായ സ്ത്രീ നല്കിയ അപ്പീല്‍ പരിഗണിച്ച സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിന് മുന്‍കൂര്‍ ജാമ്യം റദ്ദാക്കി. പ്രതികള്‍ ഒളിവില്‍ പോയതിനാല്‍ അറസ്റ്റ് വൈകുകയായിരുന്നു.
ഇതിനെതിരെ ഇരയായ സ്ത്രീ നല്കിയ അപ്പീല്‍ കഴിഞ്ഞ ഏപ്രില്‍ 22ന് ജസ്റ്റിസ് റിഷികേശ് റോയി, ജസ്റ്റിസ് പ്രശാന്ത്കുമാര്‍ മിശ്ര എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് പരിഗണിച്ച് നാലാഴ്ചത്തേക്ക് മാറ്റിയിരുന്നു. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ എ.എസ്.പി അരുണ്‍ കെ. പവിത്രന് മുമ്പാകെ തലശേരി എ.എസ്.പി ഓഫിസില്‍ പ്രതികള്‍ തിങ്കളാഴ്ച കീഴടങ്ങുകയായിരുന്നു.
കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ സ്ഥലമെടുപ്പ് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നേരിടുന്നവരാണ് ആരോപണ വിധേയരായ അഭിഭാഷകര്‍. എം.ജെ. ജോണ്സണ് തലശ്ശേരി ജില്ല കോടതിയില്‍ പ്രോസിക്യൂട്ടറായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്