തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും സുഹൃത്തുക്കളും ചേര്‍ന്ന് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനെ പ്രതിക്കൂട്ടിലാക്കി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിടാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത മേയര്‍ നിഷേധിച്ചിരുന്നു. തെറ്റായ കാര്യമാണെന്നും തങ്ങള്‍ ജനപ്രതിനിധികളല്ലേ അങ്ങനെ ചെയ്യുമോയെന്നും മേയര്‍ ചോദിച്ചിരുന്നു.
എന്നാല്‍ മേയറെ ന്യായീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില് എ.എ റഹീം സച്ചിന്‍ ദേവ് ബസില്‍ കയറിയെന്ന് സ്ഥിരീകരിക്കുകയായിരുന്നു. വിഷയത്തില്‍ ആദ്യ മണിക്കൂറുകളില്‍ ഇടപെട്ട ആളാണ് താനെന്ന് പറഞ്ഞുകൊണ്ടാണ് സച്ചിന്‍ ദേവ് ബസില്‍ കയറിയെന്നും വണ്ടി ഡിപ്പോയിലേക്ക് വിടാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് റഹീം പറഞ്ഞത്. സംഭവം നടന്നതിന് പിന്നാലെ സച്ചിന്റെ ഫോണിലേക്ക് വിളിച്ചു. അപ്പോള്‍ ആര്യയുടെ കൈയ്യില്‍ ഫോണ്‍ കൊടുത്ത് താന്‍ സംസാരിച്ചുവെന്ന് ആയിരുന്നു റഹീമിന്റെ വാക്കുകള്‍.
സച്ചിന്‍ ദേവ് ബസില്‍ കയറി എനിക്കും കൂടി ടിക്കറ്റ് തരൂ വണ്ടി ഡിപ്പോയിലേക്ക് പോകട്ടെ എന്നാണ് ആവശ്യപ്പെട്ടത്. സാധാരണ കെഎസ്ആര്‍ടിസി ബസുകള്‍ വഴിയില്‍ നിര്‍ത്തേണ്ടി വന്നാല്‍ മറ്റ് വാഹനങ്ങളില്‍ കയറ്റി വിടുകയാണ് ഡ്രൈവര്‍മാര്‍ ചെയ്യുന്നതെന്നും റഹീം പറഞ്ഞു. സംഭവത്തില്‍ മേയറുടെ വാദങ്ങള്‍ കളവാണെന്ന് വ്യക്തമാക്കുന്നതാണ് റഹീമിന്റെ വാക്കുകള്‍.
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ കുറ്റപ്പെടുത്തിയ എ.എ റഹീം മേയര്‍ എന്ത് തെറ്റാണ് ചെയ്തതെന്നും ചോദിച്ചു. ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചുവെന്ന മേയറുടെ ആരോപണം ആരും ഗൗരവത്തിലെടുക്കുന്നില്ലെന്നും റഹീം പറഞ്ഞു. എല്ലാവര്‍ക്കും കയറി കൊട്ടിയിട്ട് പോകാനുളള ചെണ്ടകളാണ് ചെങ്കൊടി പിടിക്കുന്ന വനിതകളെന്ന് ആര്‍ക്കെങ്കിലും മിഥ്യാധാരണ ഉണ്ടെങ്കില്‍ അതങ്ങ് അവസാനിപ്പിച്ചേക്കണം എന്ന് പറയാനാണ് ഈ വാര്‍ത്താസമ്മേളനമെന്ന് പറഞ്ഞുകൊണ്ടായിരുന്നു റഹീമിന്റെ തുടക്കം.
സച്ചിന്‍ദേവ് എംഎല്‍എയൊക്കെ മാതൃകാപരമായ ജീവിതം നയിക്കുന്നവരാണ്. ഇവര്‍ക്കെതിരെ സൈബറിടത്തില്‍ ആള്‍ക്കൂട്ട ആക്രമണം നടത്തുകയാണ്. ഇതിനെ രാഷ്ട്രീയമായി നേരിടും. ഒറ്റപ്പെടുത്തി ആക്രമിക്കാം എന്ന് കരുതണ്ട. നിയമപരമായി പ്രതിരോധിക്കും. ഡിവൈഎഫ്ഐ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും റഹീം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്